/indian-express-malayalam/media/media_files/uploads/2018/10/balabhaskar-1.jpg)
ബാലഭാസ്‌കർ
കൊച്ചി: അന്തരിച്ച സംഗീത സംവിധായകൻ ബാലഭാസ്‌കറിന് സ്വർണ്ണ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്ന് സിബിഐ. ബാലഭാസ്‌കറിനെ സംഘവുമായി ബന്ധിപ്പിക്കുന്നതിനോ അദ്ദേഹത്തിന്റെ മരണത്തിൽ കള്ളക്കടത്ത് സംഘത്തിനുള്ള ബന്ധത്തിനോ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണ കള്ളക്കടത്തു സംഘത്തിന്റെ പങ്കിൽ മാതാപിതാക്കൾ സംശയം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ അനുബന്ധ റിപ്പോർട്ടിലെ കണ്ടെത്തൽ.
2018 സെപ്റ്റംബർ 25 നാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം വാഹനാപകടത്തിൽ ബാലഭാസ്‌കർ മരിക്കുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വർണക്കള്ളക്കത്തിൽ പിന്നീട് പിടിയിലായിരുന്നു. എന്നാൽ ബാലഭാസ്‌കറിൻറെ മരണത്തിനു ശേഷം 2018 ഒക്ടോബറിനും 2019 മെയ്ക്കും ഇടയിലാണ് ഇവർ കള്ളക്കടത്ത് നടത്തിയതെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സിബിഐയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ( ഡിആർഐ) വിശദമായി അന്വേഷിച്ചു. എന്നാൽ ബാലഭാസ്‌കറുമായോ, അപകടവുമായോ ബന്ധിപ്പിക്കാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അപകടത്തിന് ശേഷം പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മൊബൈൽ ഫോൺ കൊണ്ടുപോയതിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ബാലഭാസ്‌കറിന്റെ മരണശേഷം സുഹൃത്തുക്കൾ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് പ്രവർത്തനങ്ങൾ നടന്നുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ബാലഭാസ്‌കറിന്റെ ഫോൺ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശ് തമ്പി ഒളിപ്പിച്ചുവെച്ചതും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാലഭാസ്‌കറിന്റെ ഭാര്യക്ക് അത് കൈമാറാൻ വിസമ്മതിച്ചതും എന്തുകൊണ്ടാണെന്നും കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ഹൈക്കോടതി ചോദിച്ചിരുന്നു.
കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രകാശിന്റെയും വിഷ്ണുവിന്റെയും ഇടപെടൽ അങ്ങേയറ്റം സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ ഡിആർഐയുടെ രേഖകളും സാക്ഷിമൊഴികളും അടക്കം വിശദമായി പരിശോധിച്ചതായി സിബിഐ അനുബന്ധ റിപ്പോർട്ടിൽ വ്യക്തമാക്കി. വിഷ്ണുവും പ്രകാശും ഉൾപ്പെട്ട റാക്കറ്റ്, തിരുവനന്തപുരം വിമാനത്താവളത്തിൽ മുൻ കസ്റ്റംസ് എയർ ഇന്റലിജൻസ് സൂപ്രണ്ട് രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവർത്തിച്ചിരുന്നതായി ഡിആർഐ കണ്ടെത്തി. ഡിആർഐ 2019 മെയ് 29 ന് പ്രകാശിനെയും 2019 ജൂൺ 17 ന് വിഷ്ണുവിനെയും അറസ്റ്റ് ചെയ്തു. പിന്നീട് അവരെ ജാമ്യത്തിൽ വിട്ടയച്ചു.
2014ൽ തിരുവനന്തപുരത്തെ സെൻട്രൽ എക്സൈസ് വകുപ്പിൽ രാധാകൃഷ്ണൻ ജോലി ചെയ്യുമ്പോൾ, സേവന നികുതിയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനാണ് വിഷ്ണുവിനെ ബാലഭാസ്‌കർ രാധാകൃഷ്ണന് പരിചയപ്പെടുത്തിയതെന്ന് കേസ് ഡയറിയിൽ പറയുന്നതായി സിബിഐ പറഞ്ഞു. എന്നാൽ സേവന നികുതി രേഖകൾ പരിശോധിച്ചപ്പോൾ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ല. പ്രകാശ് ബാലബാസ്‌കറിന്റെ ഫോൺ പിടിച്ചുവെച്ചതിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. പ്രകാശ് ഫോൺ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞിട്ടുണ്ട്. മറിച്ചുള്ള ഒന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഫോണിൽ ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും അവരുടെ കുട്ടിയുടെയും കുടുംബ ചിത്രങ്ങൾ ഉണ്ടായിരുന്നതിനാലാണ് താൻ അത് കൈവശം വെച്ചത്. ലക്ഷ്മിയുടെ അവസ്ഥ സാധാരണ നിലയിലായാൽ ഫോൺ തിരികെ നൽകാൻ തീരുമാനിച്ചിരുന്നതായാണ് പ്രകാശ് പറഞ്ഞത്. കള്ളക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ്, പ്രകാശിന്റെ വീട്ടിൽ നിന്ന് ഡിആർഐ ബാലഭാസ്‌കറിന്റെ സാംസങ് ഗാലക്സി നോട്ട് ഉൾപ്പെടെ രണ്ട് ഫോണുകൾ പിടിച്ചെടുത്തത്. ഫോൺ പരിശോധിച്ചെങ്കിലും ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ഉപയോഗപ്രദമായ ഒരു വിവരവും ലഭിച്ചില്ല. ഫോൺ വീട്ടിൽ ഒളിപ്പിക്കാൻ പ്രകാശ് ശ്രമിച്ചിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.
Read More
- തോമസ് കെ.തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ട; നിലപാട് കടുപ്പിച്ച് നേതാക്കൾ
- ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവേ കാട്ടാന ആക്രമിച്ചു, യുവാവിന് ദാരുണാന്ത്യം
- സംസ്ഥാനത്ത് വീണ്ടും എംപോക്സ്; അബുദാബിയിൽ നിന്നെത്തിയ യുവാവ് ഐസൊലേഷനിൽ
- ഒരു കാരണവശാലും ഗതാഗതം തടസ്സപ്പെടുത്താനാവില്ല; റോഡ് അടച്ചുള്ള സമ്മേളനത്തിനെതിരെ ഹൈക്കോടതി
- ചോദ്യപേപ്പർ ചോർച്ച; ക്രൈം ബ്രാഞ്ച് അന്വേഷിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.