/indian-express-malayalam/media/media_files/2024/12/17/SlJc5bIdveeVd8f87LAA.jpg)
തോമസ് കെ.തോമസ്, എ.കെ.ശശീന്ദ്രൻ
തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് നേതാക്കൾക്കിടയിൽ അതൃപ്തി. തോമസ് കെ.തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാടിലാണ് എൻസിപി സംസ്ഥാന നേതൃത്വം. ശരദ് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താനാണ് നേതാക്കളുടെ നീക്കം. അതിനിടെ, മന്ത്രിസ്ഥാനം സംബന്ധിച്ച് പി.സി.ചാക്കോയും തോമസ് കെ.തോമസും നാളെ ശരദ് പവാറുമായി ചർച്ച നടത്തും.
മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക്കേണ്ടത് പാർട്ടിയാണെന്നാണ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിയെ മാറ്റണമെന്ന് പറയേണ്ടത് വ്യക്തികൾ അല്ല. മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കാൻ ശരദ് പവാർ ഇതുവരെ നിർദേശിച്ചിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രൻ പറഞ്ഞു.
ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന് എൻസിപിയിലെ ഒരു വിഭാഗം നേതാക്കളാണ് ആവശ്യം ഉന്നയിക്കുന്നത്. ഒരു വര്‍ഷത്തേക്കെങ്കിലും തോമസ് കെ.തോമസിനു മന്ത്രിപദവി നൽകണമെന്നാണ് നേതാക്കളുടെ ആവശ്യം.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ.തോമസ് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ ആവശ്യം പാർട്ടി അഗീകരിച്ചില്ല. ഇപ്പോൾ, പാർട്ടി നേതാക്കളിൽ ഭൂരിഭാഗം പേരും തോമസ് കെ. തോമസിന് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമായത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.