/indian-express-malayalam/media/media_files/2025/07/30/wayanad-landslide-2025-07-30-20-16-55.jpg)
ഹൃദയഭൂമിയിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ
തിരുവനന്തപുരം: ചൂരല്‍മല, വിലങ്ങാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികള്‍ സ്വീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ROR നൽകുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി.
മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും. നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇവര്‍ക്ക് 10 സെൻ്റ് വീതം ഭൂമിയും വീടും അനുവദിക്കും.
പുത്തുമലയിൽ ദുരന്തബാധിതരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർത്ഥന നടത്താനായി സ്മാരകം നിർമ്മിക്കും. സ്മാരക നിർമ്മാണത്തിനായി നിർമിതി കേന്ദ്രം സമർപ്പിച്ച 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. വയനാട് ദുരന്തബാധിതർക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി 2025 ഫെബ്രുവരി 22 ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച നടപടിക്രമം സാധുകരിച്ചു.
Also Read: ഉരുളെടുക്കാതെ ഓർമകൾ; വയനാട് ദുരന്തത്തിന് ഇന്ന് ഒരാണ്ട്
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആനുകൂല്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കും. സൗജന്യ ചികിത്സാ പദ്ധതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിലെ ചികിത്സാ ചെലവുകളും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആവശ്യങ്ങളും ഉൾപ്പെടുത്തി സൗജന്യ ചികിത്സാ സഹായമായി 6 കോടി രൂപ വയനാട് ദുരന്തബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.
49 കുടുംബങ്ങളെ കൂടി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തും. ചൂരൽമല ദുരന്തത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സംരഭകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കും. നഷ്ടപരിഹാര തുകയും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ വയനാട് ജില്ലാ കളക്ടര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെയും വ്യവസായ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സമിതി പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കും.
ചുരല്‍മല ദുരന്ത ബാധിതര്‍ക്ക് അനുവദിച്ചതിനു സമാനമായി വിലങ്ങാട് ദുരന്ത ബാധിതര്‍ക്കും നഷ്ടപരിഹാരം അനുവദിക്കും. ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉപജീവന നഷ്ടപരിഹാരം അനുവദിക്കുക. വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സഹായവും അനുവദിക്കും.
മിഥുന്‍റെ മാതാപിതാക്കള്‍ക്ക് ധനസഹായം
ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്‍റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും. ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തൂരുമാനമായി.
Read More: കന്യാസ്ത്രീകൾ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷൻസ് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us