/indian-express-malayalam/media/media_files/2025/04/05/33RatOmZDH5etx21m4fU.jpg)
കൊച്ചിയിൽ തൊഴിലിടത്തിൽ ക്രൂര പീഡനം
കൊച്ചി: കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്ത് കൊടിയ ചൂഷണത്തിനും ക്രൂരമായ പീഡനങ്ങൾക്കും വിധേയമാക്കുന്നതിൻറെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.മാതഭൂമി ന്യൂസാണ് ഇത് സംബന്ധിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടത്. തുച്ഛമായ ശമ്പളം നൽകിയാണ് 12 മണിക്കൂർ വരെ അടിമപ്പണിയെടുപ്പിക്കുന്നത്.
കൊച്ചിയിലെ രണ്ട് മാർക്കറ്റിങ് സ്ഥാപനങ്ങളിലാണ് വൻ ചൂഷണം നടക്കുന്നതെന്ന് ആരോപണം ഉയർന്നുവന്നത്. വിൽപ്പന കുറഞ്ഞാൽ തല്ലും അവഹേളനവും, പട്ടിയെ പോലെ കഴുത്തിൽ തുടലിട്ട് വലിച്ചിഴയ്ക്കുകയും, നിലം നക്കിപ്പിക്കുകയും ചെയ്തെന്നും പലർക്കും അടിയേറ്റ് വായിൽ നിന്ന് ചോര വന്നെന്നും തൊഴിലാളികൾ പറയുന്നുണ്ട്.
പ്രാകൃത ശിക്ഷകൾ
കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഏഴ് മണിക്കകം സർക്കിളിൽ എത്തണം. പിന്നെ വിചാരണ ആണ്, നിബന്ധനകൾ ഏറെയുണ്ട്. അസഭ്യം പറഞ്ഞും, കണ്ട് നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകൾ നൽകിയും ആണ് തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ബിസ്കറ്റ് വെള്ളത്തിൽ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിൻ നക്കിക്കൊണ്ട് മുട്ടിൽ ഇഴയിക്കുക, ചീഞ്ഞ പഴത്തിൽ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് നൽകുകയെന്ന് ചൂഷണത്തിന് ഇരയായവർ പറയുന്നു. അർധന​ഗ്നരാക്കി നിർത്തി മർദ്ദിച്ചും, തെറിവിളിച്ചും ചൂഷണം തുടരും. എന്നാൽ, പുറത്തുപറയാൻ പേടിച്ചിരുന്നത് മേലുദ്യോ​ഗസ്ഥരുടെ സ്വാധീനത്തെ ഭയന്നാണെന്ന് ഇരകളായ യുവാക്കൾ പറയുന്നു.
സാധനം വിറ്റാൽ മാത്രം ഭക്ഷണം
സെയിലിനിടയിൽ ഓരോ മണിക്കൂർ ഇടവിട്ട് മാനേജരെ വിളിക്കണം. ടാർ​ഗറ്റ് നേടിയില്ലെങ്കിൽ എല്ലാ ചീത്തവിളികളും അസഭ്യവർഷവും കേൾക്കേണ്ടി വരും. പേഴ്സണൽ ഫോൺ പോലും ഉപയോ​ഗിക്കാൻ സാധിക്കില്ല. എപ്പോഴെങ്കിലും വീട്ടിലേക്ക് വിളിക്കാൻ അവസരം ലഭിച്ചാൽ തന്നെ ആരോടാണ് സംസാരിക്കുന്നത്, എന്താണ് സംസാരിക്കുന്നത് എന്ന് നിരീക്ഷിക്കാൻ ആളുകളുണ്ടാകും. സാധനം വിറ്റാൽ മാത്രം അന്നത്തെ ദിവസം ഭക്ഷണം കഴിക്കാം, ഇല്ലെങ്കിൽ പട്ടിണി.
വെയിലും മഴയും വക വയ്ക്കാതെ ഈ നടത്തം തന്നെ. വൈകീട്ട് 7.45 ആകുമ്പോഴേക്കും താമസസ്ഥലം കൂടിയായ ഓഫീസിൽ എത്തണം. സൗജന്യ ഭക്ഷണം ആയ ചോറും മുളകും ഉപ്പും കൂട്ടി കഴിക്കാം. കൃത്യം 10 മണിക്ക് തന്നെ ഉറങ്ങണം ഇല്ലെങ്കിൽ തല്ലി ഉറക്കുമെന്നും യുവാക്കൾ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് യുവാക്കൾ പറയുന്നു.
വിശദീകരണം തേടി മന്ത്രി
കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികളിലെ നടുക്കുന്ന തൊഴിൽപീഡനത്തിൽ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. മനുഷ്യത്വഹീനമായ വാർത്തയാണ് പുറത്തുവന്നത്. വിഷയത്തെ പറ്റി വിശദമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തെപ്പറ്റി പരാതികളൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് തൊഴിൽ വകുപ്പ് പറയുന്നു. കഴിഞ്ഞ സെപറ്റംബറിൽ നടന്ന പീഡനത്തിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് പോലീസ് പറയുന്നു.
Read More
- ED Raids Gokulam Gopalan's Offices: ചട്ടം ലംഘിച്ച് ഗോകുലം ഗോപാലൻ 593 കോടി സമാഹരിച്ചെന്ന് ഇ.ഡി
- ED Raids Gokulam Gopalan's Offices: ഗോകുലം സ്ഥാപനങ്ങളിലെ റെയ്ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് ഇ.ഡി
- ED Raids Gokulam Gopalan's Offices: ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടരുന്നു; പരിശോധന നടക്കുന്നത് അഞ്ചിടങ്ങൾ
- Suresh Gopi angry with Media: നിങ്ങളാരാ? ബി കെയർഫുൾ;മാധ്യമങ്ങളോട് കയർത്ത് വീണ്ടും സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us