scorecardresearch

Attukal Pongala: ആറ്റുകാൽ പൊങ്കാല നാളെ, ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങൾ

പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് നാളെ അനന്തപുരിയിലേക്ക് ഒഴുകി എത്തുക

പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് നാളെ അനന്തപുരിയിലേക്ക് ഒഴുകി എത്തുക

author-image
WebDesk
New Update
news

ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ (മാർച്ച് 13) നടക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നാളെ അനന്തപുരിയിലേക്ക് ഒഴുകി എത്തുക. പൊങ്കാല സമർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍

Advertisment

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു വരുന്നു. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്‌ളൂയിഡ്, ഒആര്‍എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും. ഉയര്‍ന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്ക് ഈ ക്ലിനിക്കുകളുടെ സേവനം തേടാം.

news
ആറ്റുകാൽ ക്ഷേത്ര ദർശനത്തിനെത്തിയ സീരിയൽ താരം അമൃത

കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാല ദിവസം ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. ഡോക്ടമാരും സ്റ്റാഫ് നഴ്‌സുമാരുമടങ്ങിയ ഈ ടീമില്‍ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 5 മുതല്‍ 14 വരെ ഒരു മെഡിക്കല്‍ ടീമിനെ ആംബുലന്‍സ് ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം മുതല്‍ മാര്‍ച്ച് 14 വരെ മറ്റൊരു മെഡിക്കല്‍ ടീമിനെ കൂടി ആംബുലന്‍സ് ഉള്‍പ്പെടെ പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. 

Advertisment

കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമും 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ ഐഎംഎയുടെ മെഡിക്കല്‍ ടീമുകളും മറ്റ് വിഭാഗങ്ങളുടെ മെഡിക്കല്‍ ടീമുകളും വിവിധ സ്ഥലങ്ങളില്‍ വൈദ്യ സഹായം നല്‍കും. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും. കനിവ് 108ന്റെ 11 ആംബുലന്‍സുകള്‍, ബൈക്ക് ഫസ്റ്റ് റസ്‌പോണ്ടര്‍, ഐസിയു ആംബുലന്‍സ്, മറ്റ് വകുപ്പുകളുടെ 10 ആംബുലന്‍സുകള്‍, സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

news
ആറ്റുകാൽ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തർ

ഗതാഗത നിയന്ത്രണം

ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 1 മണി മുതല്‍ ഫെബ്രുവരി 13 ന് രാത്രി 8 മണി വരെയാണ് നിയന്ത്രണം. ഈ സമയം നഗരാതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിങ് നിരോധിച്ചു. വിലയേറിയ ടൈലുകൾ പാകിയിട്ടുള്ളതിനാൽ നടപ്പാതകളിൽ അടുപ്പുകൾ കൂട്ടാൻ പാടില്ല.

ആറ്റുകാല്‍‌ പൊങ്കാല; സ്പെഷല്‍ ട്രെയിനുകൾ

ആറ്റുകാല്‍‌ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം പേട്ട, തിരുവന്തപുരം നോര്‍ത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിച്ച് ദക്ഷിണ റെയില്‍വേ. മാര്‍ച്ച് 13ന് പുറപ്പെടുന്ന കണ്ണൂര്‍– തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസിന് (12081) തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 13ന് ആരംഭിക്കുന്ന മംഗളൂരു സെന്‍ട്രല്‍– തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് തിരുവനന്തപുരം നോര്‍ത്തില്‍ സ്റ്റോ്പ്  ഉണ്ടായിരിക്കും. കൂടാതെ 13ന് പുറപ്പെടുന്ന കന്യാകുമാരി കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസിനും (16525) തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്  ഉണ്ടായിരിക്കും.

എറണാകുളം ജംങ്ഷന്‍– തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷല്‍ (06077), തിരുവനന്തപുരം സെന്‍ട്രല്‍– എറണാകുളം ജംങ്ഷൻ സെപെഷല്‍ (06078) എന്നീ ട്രെയിനുകൾക്ക് തൃപ്പൂണിത്തുറയില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. പൊങ്കാല ഉല്‍സവത്തിന്‍റെ ഭാഗമായി എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയില്‍ അനുവദിച്ചിരിക്കുന്ന അണ്‍ റിസര്‍വ്‍ഡ് ട്രെയിനുകളാണ് ഇവ രണ്ടും. മാര്‍ച്ച് 13നായിരിക്കും സര്‍വ്വീസ് നടത്തുക.

Read More

Attukal Pongala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: