/indian-express-malayalam/media/media_files/2025/09/05/vs-achuthanandan-va-arunkumar-2025-09-05-12-26-53.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഓർമ്മയിൽ വൈകാരിക കുറിപ്പുമായി മകന്‍ വി.എ അരുണ്‍ കുമാര്‍. നാളെ വി.എസിന്റെ പിറന്നാളാണെന്നും അദ്ദേഹം ഇല്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുയരുന്നുണ്ടെന്നും അരുൺകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. വി.എസിന്റെ വിയോഗത്തിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണിതെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അരുൺകുമാറിന്റെ കുറിപ്പ്
'അച്ഛന്റെ പിറന്നാളാണ് നാളെ. അച്ഛൻ ഇല്ലാത്ത ആദ്യത്തെ പിറന്നാൾ. എന്നുവെച്ച്, എല്ലാ പിറന്നാളുകളിലും അച്ഛൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നല്ല. യാത്രകളും യോഗങ്ങളുമൊക്കെയായി അച്ഛൻ എന്നും തിരക്കിലായിരുന്നു. തിരുവനന്തപുരത്ത് താമസം തുടങ്ങിയ ശേഷവും സ്ഥിതിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അപ്പോഴും, ഞങ്ങൾ ചെറിയ തോതിൽ അച്ഛന്റെ പിറന്നാൾ വീട്ടിൽ വെച്ച് ആഘോഷിക്കുമായിരുന്നു.
Also Read: കോൺഗ്രസിൽ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ടെന്ന് ആർക്കും അറിയില്ല: രമേശ് ചെന്നിത്തല
ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ച് വർഷം മുമ്പ് ശയ്യാവലംബിയായതിന് ശേഷം മാത്രമാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ അച്ഛനോടൊപ്പം ചെലവിടാൻ തുടങ്ങിയത്. ഇന്നിപ്പോൾ ഞങ്ങൾ എല്ലാവരും കൂടെ ആലപ്പുഴ പുന്നപ്ര വീട്ടിലേക്ക് പോന്നു. ഇവിടെയിപ്പോഴും ധാരാളം ആളുകൾ വരുന്നുണ്ട്. അച്ഛന്റെ ചുമർ ചിത്രങ്ങൾ തയ്യാറാക്കണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു.
ഇന്നിതാ, ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കൾ അച്ഛന്റെ ചുമർ ചിത്രങ്ങൾ മനോഹരമാക്കിയിരിക്കുന്നു. വലിയ സന്തോഷവും നന്ദിയുമുണ്ട്. അതുപോലെ, അച്ഛന്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ സംരംഭത്തിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Also Read: 'തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്‍റെ പ്രതീകം'; മലയാളികൾക്ക് ദീപാവലി ആശംസയുമായി ഗവർണർ
നാളെ രാവിലെ അമ്മയോടൊപ്പം വലിയ ചുടുകാട്ടിലുള്ള അച്ഛന്റെ സ്മൃതിയിടത്തിൽ പോകണം, അപ്പച്ചിയുടെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ അന്വേഷിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വരുന്നതുകൊണ്ട് നാളെ വീട്ടിൽ നിന്നിട്ട് മറ്റന്നാൾ തിരുവനന്തപുരത്തേക്ക് തിരിക്കാം എന്നാണ് വിചാരിക്കുന്നത്. അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഞങ്ങൾക്ക് ഉള്ളിലൊരു വിങ്ങലുയരുന്നുണ്ട്," അരുൺകുമാർ കുറിച്ചു.
ReadMore: മഴ അതിശക്തമായി തുടരും; ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.