/indian-express-malayalam/media/media_files/uploads/2019/05/abdullakkutty.jpg)
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടി ബിജെപി എംപി നളിന്‍കുമാര്‍ കട്ടീലുമായി കൂടിക്കാഴ്ച നടത്തി. കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള നേതാവാണ് ദക്ഷിണ കന്നഡയില്‍ നിന്നുള്ള എംപിയായ നളിന്‍ കുമാര്‍ കട്ടീല്‍. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ ഇതോടെ ശക്തമായി.
Read More: ‘അബ്ദുള്ളക്കുട്ടി ഇനി കോൺഗ്രസിന്റെ കുട്ടിയല്ല’; പാർട്ടിയിൽ നിന്ന് പുറത്താക്കി
ബിജെപിയുടെ മുസ്ലീം മുഖമായി അബ്ദുള്ളക്കുട്ടിയെ അവതരിപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വവും ശ്രമിക്കുന്നത്. മംഗലാപുരത്ത് വെച്ചാണ് ബിജെപി എംപിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ കൂടി അറിവോടെയാണെന്ന് ചർച്ചയെന്നാണ് സൂചന.
നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിൽ അബ്ദുളളക്കുട്ടിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണത്തിലും ഫെയ്സ്ബുക്ക് പോസ്റ്റിലെ തന്റെ നിലപാടിൽ അബ്ദുളളക്കുട്ടി ഉറച്ചുനിന്നു. ഇതോടെയാണ് അബ്ദുളളക്കുട്ടിയെ കോൺഗ്രസിൽനിന്നും പുറത്താക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചത്.
അബ്ദുളളക്കുട്ടിയുടെ മോദി സ്തുതിക്കെതിരെ കണ്ണൂര്‍ ഡിസിസി യോഗത്തിലും കെപിസിസി യോഗത്തിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂര്‍ ഡിസിസിയാണ് അബ്ദുളളക്കുട്ടിക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിലും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം തേടിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു എ.പി.അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. തിരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
‘മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ്. ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ‘സ്മാർട്ട് സിറ്റികൾ, ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ നിരവധി സ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നു. മോദിയെ വിമർശിക്കുന്പോൾ ഈ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിനു കൈകോർക്കുന്ന ഭരണ-പ്രതിപക്ഷ ശൈലി ചർച്ചയ്ക്കെടുക്കാൻ സമയമായെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
Read More: ‘ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളത്’; കെപിസിസിക്കെതിരെ അബ്ദുള്ളക്കുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.