/indian-express-malayalam/media/media_files/uploads/2020/09/explained-fi-2.jpg)
റഷ്യയുടെ കോവിഡ്-19 പ്രതിരോധ വാക്‌സിനായ സ്പുട്നിക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയില്‍ വിതരണം ചെയ്യുമെന്ന് മരുന്ന് നിര്‍മാതാക്കളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഡിആര്‍എല്‍) ബുധനാഴ്ചയാണു പ്രഖ്യാപിച്ചത്. മനുഷ്യരിലെ
അവസാന ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം സാധ്യമാവുക.
മൂന്നാം ഘട്ട പരീക്ഷണം വിജയകരമായാല്‍ സ്പുട്നിക് അഞ്ച് ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാണ പന്തയത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ)യുടെ കോവിഷീല്‍ഡിനെ മറികടക്കും.
എന്താണ് സ്പുട്‌നിക് അഞ്ച് വാക്‌സിന്‍?
'ഹ്യൂമന്‍ അഡെനോവൈറല്‍ വെക്റ്റര്‍' സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന വാക്സിനാണു സ്പുട്‌നിക് അഞ്ച്. പനി, ചുമ, തൊണ്ടവേദന മുതല്‍ ചെങ്കണ്ണ്, വയറിളക്കം, മൂത്രസഞ്ചിയിലെ അണുബാധകള്‍ വരെയുള്ള പലതരം രോഗങ്ങള്‍ക്കു കാരണമാകുന്നതാണ് അഡെനോവൈറസുകള്‍. മനുഷ്യശരീരത്തില്‍ പെരുകാന്‍ കഴിയാത്തവിധം അഡെനോവൈറസില്‍ മാറ്റം വരുത്തി ദുര്‍ബലമാക്കും. പകരം, ഇതൊരു ട്രോജന്‍ കുതിര പോലെ പ്രവര്‍ത്തിക്കുകയും കോവിഡ് -19നു കാരണമാകുന്ന സാര്‍സ് കോവ്-2 എന്ന വൈറസിന്റെ മുനയുള്ള ബാഹ്യ പാളി (സ്‌പൈക്ക് പ്രോട്ടീന്‍) ഉത്പാദിപ്പിക്കാന്‍ മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
സ്‌പൈക്ക് പ്രോട്ടീനെ അന്യപദാര്‍ത്ഥമായി തിരിച്ചറിയാനും അതിനെതിരെ രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കാനും ഇതു ശരീരത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി യഥാര്‍ഥ വൈറസ് പകരാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയും.
സ്‌പൈക്ക് പ്രോട്ടീന്‍ വഹിക്കാന്‍ ജനിതകമാറ്റം വരുത്തിയ രണ്ട് വ്യത്യസ്ത അഡെനോവൈറസുകള്‍ സ്പുട്‌നിക് വിയില്‍ ഉപയോഗിക്കുന്നു. രണ്ടാമത്തെ അഡെനോവൈറസ് അടങ്ങിയ വാക്‌സിന്‍ ആദ്യത്തെ കുത്തിവയ്പിന് 21 ദിവസത്തിനുശേഷം നല്‍കും. ഇതു ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുകയും ദീര്‍ഘകാല പ്രതിരോധശേഷി വികസിപ്പിക്കുയും ചെയ്യും.
മോസ്‌കോ ആസ്ഥാനമായുള്ള ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് അഞ്ച് വാക്‌സിനു റഷ്യയില്‍ പൊതു ഉപയോഗത്തിനായി ഓഗസ്റ്റ് 11ന് അനുമതി ലഭിച്ചിരുന്നു.
ഡിആര്‍എല്‍ കരാര്‍ എന്താണ് അര്‍ഥമാക്കുന്നത്?
സ്പുട്നിക് അഞ്ച് വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ക്കായി ഒരു മാസത്തോളമായി ഇന്ത്യ റഷ്യയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുയായിരുന്നു. വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാകുന്നതിന്റെ ആദ്യത്തെ വ്യക്തമായ പുരോഗതിയാണു ഡിആര്‍എല്ലുമായുള്ള കരാര്‍.
Also Read: Explained: കൃത്യമായ ഫലം ലഭിക്കാൻ പിസിആർ, ആന്റിബോഡി പരിശോധനകൾ സംയോജിപ്പിക്കുന്നതെങ്ങനെ
വാക്സിന്റെ ഇന്ത്യയിലെ മൂന്നാംഘട്ട മനുഷ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി (ആര്‍ഡിഐഎഫ്) കരാറിലെത്തിയതായി ഡിആര്‍എല്‍ ബുധനാഴ്ചയാണു പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പരീക്ഷണം വിജയകരമാകുന്ന മുറയ്ക്ക് രാജ്യത്ത് പൊതു ഉപയോഗത്തിനായി ഡിആര്‍എല്ലാണു വാക്‌സിന്‍ വിതരണം ചെയ്യുക.
ആര്‍ഡിഐഎഫ് പറഞ്ഞിരിക്കുന്ന സമയപരിധി വിശ്വസിക്കാമെങ്കില്‍, ഈ വര്‍ഷം അവസാനത്തോടെ 10 കോടി ഇന്ത്യക്കാര്‍ക്ക് സ്പുട്നിക് അഞ്ച് കോവിഡ് -19 വാക്‌സിന്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കാം. വാക്സിനിലെ ഓരോ ഡോസിലും വ്യത്യസ്ത അഡെനോവൈറല്‍ വെക്റ്ററുകള്‍ അടങ്ങിയ രണ്ട് വയല്‍ ഉണ്ടാവുമെന്ന് ആര്‍ഡിഐഎഫ് വക്താവ് പറഞ്ഞു.
സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവയ്പ് മുന്‍ഗണനകളുള്ളവര്‍, ആരോഗ്യപരിപാലന, മുന്‍നിര പ്രവര്‍ത്തകര്‍, കോവിഡ് -19 പകരാന്‍ സാധ്യത കൂടുതലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കാര്‍ക്കായിരിക്കും വാക്‌സിന്‍ ആദ്യഘട്ടത്തില്‍ ലഭിക്കുക. തുടര്‍ന്ന് വയോധികര്‍ക്കും രോഗാവസ്ഥയിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിച്ചേക്കാം.
Also Read: കോവിഡിനെ തുരത്തിയിട്ട് ആറുമാസം; അപൂർവ നേട്ടം ആഘോഷിച്ച് ബ്രസീലിലെ തദ്ദേശീയ സമുദായം
രാജ്യത്ത് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുന്നതെന്നത് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും. ഈ പരീക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കൺട്രോളർ അധികൃതർക്ക് ബോധ്യപ്പെട്ടോ എന്നതിനെ ആശ്രയിച്ചും.
വാക്‌സിന്‍ വികസിപ്പിക്കല്‍ നീണ്ടതും സങ്കീര്‍ണവുമായ പ്രക്രിയ
മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് മുമ്പുതന്നെ വാക്‌സിന് റഷ്യയില്‍ അനുമതി നല്‍കി. ഒന്ന്, രണ്ട് ഘട്ട മനുഷ്യ പരീക്ഷണങ്ങള്‍ പോലും നൂറില്‍ താഴെ ആളുകളുള്ള വളരെ ചെറിയ വിഭാഗത്തിലാണു നടത്തിയത്. വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് ആദ്യകാല പഠനങ്ങളില്‍നിന്നുള്ള കണ്ടെത്തലുകള്‍ വ്യക്തമാക്കുമ്പോള്‍ തന്നെ, പരീക്ഷണങ്ങളിലെ വോളണ്ടിയര്‍മാരുടെ കുറഞ്ഞ എണ്ണവും വാക്‌സിന് അനുമതി നല്‍കുന്നതിനു മുമ്പുള്ള മൂന്നാം ഘട്ട പരീക്ഷണം ഒഴിവാക്കിയയതും ആഗോള വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും കൃത്യമായി കണ്ടെത്താനുള്ള ഒരേയൊരു മാര്‍ഗം, നേരത്തെ പരീക്ഷണങ്ങള്‍ക്കു വിധേയരായവരില്‍നിന്നുള്ള ദീര്‍ഘകാല വിവരങ്ങള്‍ പരിശോധിക്കുയും ദൈര്‍ഘ്യമേറിയ കാലയളവില്‍ വിപുലമായ മൂന്നാംഘട്ടം പരീക്ഷണങ്ങള്‍ നടത്തുകയെന്നതുമാണ്.
Also Read: കോവിഡ് പ്രതിരോധത്തിന് ഇത് ബൊമ്മനഹള്ളി മാതൃക
മൂന്നാംഘട്ട പരീക്ഷണത്തില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന ആയിരക്കണക്കിനു വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തുന്നു. ആവശ്യമായ രോഗപ്രതിരോധ ശേഷി ഫലപ്രദമായും ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലാതെയും സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നു. റജിസ്റ്റര്‍ ചെയ്ത 40,000 വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടുന്ന പരീക്ഷണം പുരോഗമിക്കുന്നതായി ആര്‍ഡിഎഫ് പറയുന്നു. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമേ വാക്‌സിന്‍ പ്രാദേശിക ഉപയോഗിക്കാന്‍ ബ്രസീല്‍ അനുമതി നല്‍കുകയുള്ളൂ.
ഡിആര്‍എല്‍ പിന്തുടരുന്ന പ്രോട്ടോക്കോള്‍, മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങള്‍ എന്നിവയ്‌ക്കൊപ്പം റഷ്യയിലെ രജിസ്‌ട്രേഷനുശേഷമുള്ള ട്രയലുകള്‍, മറ്റു രാജ്യങ്ങളിലെ അവസാനഘട്ട പരീക്ഷണങ്ങള്‍ എന്നിവയില്‍നിന്നുള്ള ഡേറ്റ ആശ്രയിച്ചായിരിക്കും വാക്‌സിന്‍ ഇന്ത്യയില്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുമെന്നു വ്യക്തമാകുക. മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ നടത്താന്‍ അനുമതി നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളെ ഡിആര്‍എല്‍ സമീപിക്കുമെന്ന് ആര്‍ഡിഎഫ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.