/indian-express-malayalam/media/media_files/uploads/2020/11/covid-vaccine-explainer.jpg)
സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ അസ്ട്രസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും തങ്ങളുടെ കൊറോണ വൈറസ് വാക്സിനിന്റെ ( AZD1222) ഫലപ്രാപ്തിയെക്കുറിച്ച് വിവരങ്ങൾ തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ, ഈ വാക്സിനിന്റെ ഒരു പതിപ്പ് (കോവിഷീൽഡ്) നിലവിൽ പരിശോധനയിലാണ്.
കണ്ടെത്തലുകൾ എന്തൊക്കെയാണ്?
യുകെയിലും ബ്രസീലിലും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളിൽ നൽകപ്പെടുന്ന ഡോസുകളുടെ സംയോജിതമായ വിവരങ്ങൾ പ്രകാരം AZD1222 ന്റെ ഫലപ്രാപ്തി വ്യത്യാസ്തമാണ്. പ്രതിരോധ കുത്തിവയ്പുകളിൽ കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള കഴിവ് അടക്കമുള്ള വിവരങ്ങളാണ് പരിശോധിച്ച് വിശകലനം ചെയ്തത്.
Read More: ആസ്ട്രസെനകയുടെ കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദം; ശുഭ സൂചനയുമായി പരീക്ഷണ ഫലങ്ങൾ
ഇടക്കാല വിശകലനം അനുസരിച്ച്, വാക്സിൻ അര ഡോസ് ചേർത്ത് ഒരു മാസം മുഴുവൻ ഡോസ് കഴിക്കുന്നവരിൽ കോവിഡ് -19 കേസുകളുടെ എണ്ണം 90% കുറയുന്നതായി AZD1222 കണ്ടെത്തി. എന്നാൽ വാക്സിൻ കുറഞ്ഞത് ഒരു മാസമെങ്കിലും രണ്ട് പൂർണ്ണ ഡോസുകളായി നൽകിയവരിൽ ഫലപ്രാപ്തി 62% ആണ്.
കുറഞ്ഞ ഡോസും ഉയർന്ന ഡോസും ചേർന്ന ശൈലിയാണ് യഥാർത്ഥത്തിൽ ഉയർന്ന ഫലപ്രാപ്തി കൈവരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പരിമിതമായ വിതരണം വഴി കൂടുതൽ ആളുകൾക്ക് ഫലപ്രദമായി പ്രതിരോധ കുത്തിവയ്പ് നൽകാമെന്നാണ് ഇതിനർത്ഥം. ഇത് ഒരു വലിയ ജനസംഖ്യയ്ക്ക് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്ന സർക്കാരുകളെ ഈ വാക്സിൻ ആകർഷിച്ചേക്കാം.
രണ്ട് പൂർണ്ണ ഡോസുകൾ ഉപയോഗിച്ചപ്പോൾ കുറഞ്ഞ ഫലപ്രാപ്തി ലഭിച്ചു എന്നത് എന്താണ് അർത്ഥമാക്കുന്നത്?
അക്കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സാധ്യമായ കാരണങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ഊഹിക്കുമ്പോൾ, കൃത്യമായ അഭിപ്രായം പറയാൻ അവർ കൂടുതൽ ഡാറ്റയ്ക്കായി കാത്തിരിക്കുന്നു.
“കുറഞ്ഞ ഡോസ് എക്സ്പോഷർ തുടക്കത്തിൽ സിസ്റ്റത്തെ കൂടുതൽ മികച്ചതാക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ പറയും, രണ്ടാമത്തെ ഡോസ് ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ വളരെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നു, പക്ഷേ ഇത് ഊഹങ്ങളാണ്,” പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. കെ. ശ്രീനാഥ് റെഡ്ഡി പറഞ്ഞു.
Read More: കോവിഡ്-19: വൈറസിനെ ആക്രമണം തുടങ്ങുന്നിടത്ത് തടയാനുള്ള വഴികൾ തേടി ഗവേഷകർ
“ആദ്യത്തെ ഡോസ് തന്നെ ശരീരത്തിൻറെ രോഗപ്രതിരോധ പ്രതികരണത്തെ (ഇമ്യൂൺ റെസ്പോൺസ്) തളർത്തുന്ന തരത്തിൽ ഉയർന്നതാണെങ്കിൽ, ശരീരത്തിൽ ആവശ്യമായ ഉയർന്ന രോഗ പ്രതിരോധ പ്രതികരണത്തിന്റെ സ്വഭാവം ഉത്തേജിപ്പിക്കാൻ രണ്ടാമത്തെ വാക്സിന് കഴിയുന്നില്ല. ഒരു കാർ ഓടിക്കുമ്പോൾ ഗിയറുകൾ വളരെ വേഗത്തിൽ മാറ്റുന്നതുപോലെയായിരിക്കാം ഇത് - നിങ്ങൾ എഞ്ചിനെ ചൂടാക്കാം, പക്ഷേ അത് വേഗതയെ അർത്ഥമാക്കുന്നില്ല. അത് ഇവിടെ ഒരു സാധ്യതയാണ്, പക്ഷേ ഇത് പഠിക്കേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.
കോവിഷീൽഡിനെ സംബന്ധിച്ച് ഇത് എന്താണ് അർത്ഥമാക്കുന്നത്?
AZD1222 ന്റെ “മാസ്റ്റർ സീഡ്” ഉപയോഗിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വികസിപ്പിച്ചതാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഇത് 1,600 പേർ പങ്കെടുത്ത ഹ്യൂമൻ ട്രയലിന്റെ അവസാനഘട്ടത്തിലാണ്. ഓക്‌സ്‌ഫോർഡും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്‌സിനുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഷീൽഡിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും (രോഗപ്രതിരോധ ശേഷി പ്രകടിപ്പിക്കാനുള്ള കഴിവ്) പഠിക്കുകയാണ് ട്രയൽ ലക്ഷ്യമിടുന്നത്.
Read More: ഇന്ത്യയിൽ ആദ്യമെത്തുക കോവിഷീൽഡ്; വിതരണം ജനുവരിയോടെയെന്ന് സൂചന
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യൻ മരുന്ന് റെഗുലേറ്ററിനുള്ള അപേക്ഷകൾ അയക്കുന്നതിന് മുന്നോടിയായി AZD1222 ന്റെ ആഗോള പരീക്ഷണങ്ങളിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ എസ്‌ഐഐ തേടുന്നു. രണ്ട് വാക്സിൻ കാൻഡിഡേറ്റുകളും സമാനമാണെന്ന് പഠനം തെളിയിക്കുന്നുവെങ്കിൽ, എസ്‌ഐഐക്ക് ലഭിക്കുന്ന ഫലപ്രാപ്തി ഫലങ്ങളും സമാനമായിരിക്കും.
എന്നാൽ ഒരു കാര്യം ഉണ്ട്: AZD1222 ട്രയലുകൾ നടത്തുന്ന രീതിയിൽ കോവിഷീൽഡ് ട്രയലുകളിൽ പങ്കെടുക്കുന്നവരെ വ്യത്യസ്ത ഡോസിംഗ് ചട്ടങ്ങൾ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.
“അവർ പൂർണ്ണ ഡോസ്-പൂർണ്ണ ഡോസ് സമ്പ്രദായം മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ, കോവിഷീൽഡിന് ഏകദേശം 60% സമാനമായ ഫലപ്രാപ്തിയാവും കാണിക്കുക. ഇന്ത്യൻ മരുന്ന് റെഗുലേറ്ററിൽ നിന്നുള്ള അംഗീകാരത്തിനായി അപേക്ഷിക്കാൻ അവർക്ക് (എസ്ഐഐ) ഇത് മതിയാകും. കാരണം ഒരു കോവിഡ് -19 വാക്സിന്. അംഗീകാരം ലഭിക്കുന്നതിന് ഒരു വാക്സിൻ 30 മുതൽ 50 ശതമാനം വരെ ഫലപ്രാപ്തി കൈവരിക്കണമെന്നാണ് അതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്, ” മസാച്യുസെറ്റ്സിലുള്ള വാക്സിൻ വിദഗ്ധൻ ഡോ. ഡേവിന്ദർ ഗിൽ പറഞ്ഞു,
“ഇപ്പോൾ, 60-70 ശതമാനം എന്ന കുറഞ്ഞ ഫലപ്രാപ്തി ഒരു വലിയ പ്രശ്നമായിരിക്കില്ല, കാരണം ഇന്ത്യയ്ക്ക് ഇതുവരെ കോവിഡ് -19 വാക്സിൻ ഇല്ല. ഒരു വർഷം കഴിഞ്ഞാൽ, ഒന്നിലധികം വാക്സിനുകൾ അംഗീകരിച്ചുകഴിഞ്ഞാൽ, ഫലപ്രാപ്തിയിലുള്ള 15-20 ശതമാനം വ്യത്യാസം വരെ പ്രധാനമാവും,” അദ്ദേഹം പറഞ്ഞു.
ഫലപ്രാപ്തി വിവരങ്ങൾ പ്രഖ്യാപിച്ച മറ്റ് വാക്സിനുകളിൽ ഫിസർ-ബയോഎൻടെക് വാക്സിൻ, മോഡേണ ഇൻകോർപറേറ്റഡ് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റിയസ് ഡിസീസസിന്റെ (എൻഐഐഡി) സഹായത്തോടെ വികസിപ്പിച്ച വാക്സിൻ, റഷ്യയുടെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സിൻ എന്നിവ ഉൾപ്പെടുന്നു. അസ്ട്രാസെനെക്കയുടേതടക്കം പ്രഖ്യാപനങ്ങളൊന്നും ശാസ്ത്ര ജേണലുകളിലൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഒപ്പം അവലോകനങ്ങളോ, അവരുടെ ഡാറ്റയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ഇനിയും കാണാനില്ല.
Read More: എന്താണ് എംആർഎൻഎ വാക്സിൻ?
എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന തങ്ങളുടെ വാക്സിൻ ഏകദേശം 95% ഫലപ്രാപ്തി ഉള്ളതായി ഫൈസർ പറയുന്നു. എന്നിരുന്നാലും, വാക്സിൻ കാൻഡിഡേറ്റിന് വലിയൊരളവ് അളവ് കോൾഡ് സ്റ്റോറേജ് സംവിധാനം ആവശ്യമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വലിയ തോതിലുള്ള വിതരണത്തിന് അത് ഒരു വെല്ലുവിളിയാക്കുന്നു. ഫാസർ വാക്സിനിന്റെ വില, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു ഡോസിന് 19 ഡോളറിൽ കൂടുതൽ (1,400 രൂപയിൽ കൂടുതൽ) വില വരുമെന്ന് കരുതുന്നു.
എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മോഡേണയുടെ വാക്സിന് ഏകദേശം 94.5% ഫലപ്രാപ്തിയുണ്ട്. ഇതിന് –20 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ഫ്രീസറുകൾ ആവശ്യമാണെങ്കിലും, ഒരു മാസം വരെ 2 മുതൽ 8 വരെ ഡിഗ്രി സെൽഷ്യസിൽ ശീതീകരിച്ച താപനിലയിലും ഇത് സൂക്ഷിക്കാം. ഈ വാക്സിൻ ചെലവേറിയതാണ്. ഒരു ഡോസിന് 25 മുതൽ 37 ഡോളർ വരെ വില വരാം. ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അപ്രാപ്യമാവാമെന്ന് വിദഗ്ധർ പറയുന്നു.
Read More: മൊഡേണ കോവിഡ് വാക്‌സിന്‍: ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി
റഷ്യയുടെ സ്പുട്‌നിക് വി വാക്സിൻ AZD1222, കോവിഷീൽഡ് എന്നിവയ്‌ക്ക് സമാനമായ ഒരു സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാക്സിനാണ്. നോൺ റെപ്ലിക്കേറ്റിങ് വൈറൽ വെക്റ്റർ എന്ന സാങ്കേതിക വിദ്യ. ഈ വാക്സിന് ഏകദേശം 92% ഫലപ്രാപ്തി ഉണ്ടെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർഡിഎഫ്) പറഞ്ഞു. ഈ വാക്സിൻ അതിന്റെ ദ്രാവക രൂപത്തിൽ —18 ഡിഗ്രി സെൽഷ്യസിലും ഫ്രീസ്-ഉണങ്ങിയ രൂപത്തിൽ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലും സൂക്ഷിക്കാൻ കഴിയുന്നു. ഇത് കൂടുതൽ ദൂരങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നത് ഗതാഗതം എളുപ്പമാക്കുന്നു. ഫൈസർ, മോഡേണ വാക്‌സിനുകളെ അപേക്ഷിച്ച് ഇതിന്റെ വില വളരെ കുറവായിരിക്കുമെന്ന് ആർഡിഎഫ് അറിയിച്ചു.
ഇന്ത്യയിൽ, 2 ഡിഗ്രി സെൽഷ്യസിനും 8 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്ന കോവിഷീൽഡിന് സർക്കാർ ഒരു ഡോസിന് 3 ഡോളറും “പൊതുജനങ്ങൾ” 7-8 ഡോളറും വില നൽകേണ്ടി വരുമെന്നാണ് എസ്ഐഐ സിഇഒ ആദർ പൂനവാല പറഞ്ഞത്. .
ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ
കോവിഡ് -19 വാക്‌സിനുകളെക്കുറിച്ചുള്ള ഏറ്റവും വലിയ ചോദ്യം അത് സൃഷ്ടിക്കുന്ന രോഗപ്രതിരോധ പ്രതികരണം എത്രത്തോളം നിലനിൽക്കുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വമാണെന്ന് വിദഗ്ധർ പറയുന്നു.
Read More: മുൻനിര കോവിഡ് വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്? എന്ന് ലഭ്യമാവും?
“പരിരക്ഷയുടെ കാലാവധി ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല. ഫലപ്രാപ്തിയെക്കുറിച്ച് ഞങ്ങൾക്ക് ന്യായമായ വിവരങ്ങൾ ഉണ്ട്, പക്ഷേ ഇത് പൂർണ്ണമല്ല, കൂടാതെ റെഗുലേറ്റർമാർ സൂക്ഷ്മപരിശോധന നടത്തിയില്ല. സുരക്ഷയെക്കുറിച്ചുള്ള ഭാഗിക വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്, കാരണം വാക്സിനിലെ കാലതാമസം നേരിടുന്ന ചില ഫലങ്ങൾ ഇപ്പോഴും അറിവായിട്ടില്ല,” ഡോ ശ്രീനാഥ് റെഡ്ഡി പറഞ്ഞു.
എത്ര വേഗം ഇന്ത്യക്ക് ഈ വാക്സിൻ ലഭിക്കും? എല്ലാവർക്കും ഇത് ലഭിക്കുമോ?
എസ്‌ഐഐ ഇതിനകം തന്നെ കോവിഷീൽഡിന്റെ ഡോസ് സ്റ്റോക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയ്ക്കായി ഇതിനകം 40 ദശലക്ഷം ഡോസുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഈ മാസം കമ്പനി പ്രഖ്യാപിച്ചു. കോവിഡ് ഫ്രണ്ട്ലൈൻ വർക്കർമാർക്കും പ്രായമായവർക്കും അടക്കം മുൻഗണനാ ഗ്രൂപ്പുകളിലേക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ പരിമിതപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി. ഏപ്രിൽ മാസത്തോടെ ഇത് സാധാരണക്കാർക്ക് ലഭ്യമാകുമെന്നും പൂനവാല പറയുന്നു.
യുകെയിലും യൂറോപ്പിലും AZD1222 ന് അടിയന്തര ഉപയോഗത്തിനായി അംഗീകാരം ലഭിക്കുകയാണെങ്കിൽ, ഇന്ത്യയിൽ കോവിഷീൽഡിന് അത്തരം അംഗീകാരം ലഭിക്കാൻ ഡിസംബറിൽ തന്നെ ഇന്ത്യയിലെ ഡ്രഗ് കൺട്രോളർ ജനറലിന് കമ്പനി അപേക്ഷ നൽകുമെമെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം പറഞ്ഞിരുന്നു.
ഫെബ്രുവരിയിൽ പ്രതിമാസ ഉൽപാദനം 50-60 ദശലക്ഷം ഡോസിൽ നിന്ന് 100 ദശലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും, ഡോ. റെഡ്ഡീസ് പോലുള്ള ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് ഒരു വലിയ ജനവിഭാഗത്തിന് വാക്സിൻ നൽകാൻ ആവശ്യമായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ രാജ്യത്ത് ഉണ്ടോയെന്ന കാര്യം പ്രധാനമാണെന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.