/indian-express-malayalam/media/media_files/uploads/2020/06/explained-fi-14.jpg)
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഗോവയിലെ ഒരു കമ്പനി നിര്‍മ്മിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ട്രൂനാറ്റ് യന്ത്രങ്ങള്‍ക്ക് അംഗീകാരം നല്‍കി. ക്ഷയം കണ്ടെത്തുന്നതിനായി വികസിപ്പിച്ച യന്ത്രമായ ട്രൂനാറ്റ് ഇപ്പോള്‍ കൊറോണവൈറസ് മഹാമാരിക്കാലത്ത് രോഗികളെ സ്‌ക്രീന്‍ ചെയ്യുന്നതിന് മാത്രം ഉപയോഗിച്ചു വരുന്നു.
ഐസിഎംആറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഈ യന്ത്രങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു. പ്രത്യേകിച്ച് ആര്‍ടി-പിസിആര്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള ശക്തമായ ലബോറട്ടറി ശൃംഖലയില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നാണ് ട്രൂനാറ്റ് യന്ത്രത്തിനായി ഓര്‍ഡര്‍ ലഭിച്ചത്.
ഉത്തര്‍പ്രദേശിന് 75 ജില്ലകള്‍ക്കായി 117 യന്ത്രങ്ങള്‍ ലഭിച്ചപ്പോള്‍ ബീഹാര്‍ 50 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കി. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും യന്ത്രം ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും യന്ത്രങ്ങള്‍ വിന്യസിച്ചു കഴിഞ്ഞു.
എങ്ങനെയാണ് ട്രൂനാറ്റ് പ്രവര്‍ത്തിക്കുന്നത്?
അത് മനസ്സിലാക്കുന്നതിന് പരമ്പരാഗത പിസിആര്‍ പരിശോധന എങ്ങനെ നടക്കുന്നുവെന്ന് മനസ്സിലാക്കണം. സ്രവ സാമ്പിളിലെ ഡിഎന്‍എയില്‍ നിന്നും ഒരു പ്രത്യേക ജീനിനെ എടുത്ത് രാസ പ്രക്രിയയിലൂടെ ഇരട്ടിപ്പിക്കും. ഫ്‌ളൂറസെന്റ് നിറങ്ങള്‍ ഉപയോഗിച്ചാണ് അവയെ തിരിച്ചറിയുന്നത്. ഏറ്റവും ആധുനിക പിസിആര്‍ പരിശോധനകളില്‍ യഥാര്‍ത്ഥ സമയത്ത് തന്നെ പ്രവര്‍ത്തിക്കുന്നവയാണ്. ചെയിന്‍ റിയാക്ഷന്‍ നടക്കുമ്പോള്‍ തന്നെ ഫലം അറിയാന്‍ സാധിക്കും.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ്: കോവിഡ് ബാധിതനായ എംഎൽഎ വോട്ട് ചെയ്യാനെത്തി
കോവിഡ്-19-ന് കാരണമാകുന്ന സാഴ്‌സ്-കോവ്-2 വൈറസിന് ഡിഎന്‍എ ഇല്ല. എന്നാല്‍ ആര്‍എന്‍എയുണ്ട്. റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പ്രക്രിയയിലൂടെ ആര്‍എന്‍എയെ ഡിഎന്‍എയായി മാറ്റുന്നു. അതില്‍ നിന്നും ജീന്‍ പരിശോധനയ്ക്കായി എടുക്കും.
ട്രൂനാറ്റ് എന്നത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പ് അധിഷ്ഠിത ആര്‍ടി-പിസിആര്‍ കിറ്റാണ്. പ്രാരംഭത്തില്‍ സാഴ്‌സ്-കോവ്-2 വൈറസില്‍ നിന്നും ഇ-ജീന്‍ മാത്രമേ അത് തിരിച്ചറിയുകയുള്ളൂ. ഈ ഘട്ടത്തില്‍, ഒരു സ്‌ക്രീനിങ് പരിശോധനയ്ക്കായി ട്രൂനാറ്റ് യന്ത്രം ഉപയോഗിക്കും. ഇ-ജീന്‍ കണ്ടെത്തിയ സാമ്പിളുകള്‍ സ്ഥിരീകരണത്തിനായി ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കായി അയക്കും. എന്നാല്‍, വൈറസിലെ ആര്‍ഡിആര്‍പി എന്‍സൈമിനെ കണ്ടെത്തുന്നതിന് പുതിയ യന്ത്രത്തിന് കഴിയില്ല. അതിനാല്‍, ഈ പരിശോധനകള്‍ പുതിയ കൊറോണവൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി ഉപയോഗിക്കാമെന്ന് ഐസിഎംആര്‍ പറയുന്നു.
ഈ യന്ത്രത്തെ കൊണ്ട് നടക്കാമെന്നതും പരമ്പരാഗത ആര്‍ടി-പിസിആര്‍ പരിശോധനയേക്കാള്‍ വളരെ ചെലവ് കുറഞ്ഞതുമാണ് ട്യൂനാറ്റ് പരിശോധന. അതിനാല്‍, അവയെ രാജ്യത്തിന്റെ ഉള്‍നാടുകളിലും വിന്യസിക്കാന്‍ സാധിക്കും. ഇപ്പോള്‍ സ്രവ സാമ്പിളുകള്‍ ശേഖരിക്കുന്നതും വന്‍നഗരങ്ങളിലേക്ക് പരിശോധനയ്ക്കായി അയ്ക്കുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശത്തെ ഗ്രാമങ്ങളില്‍ ഇപ്പോള്‍ തന്നെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഗഡ്ചിരോലി ജില്ലയിലെ വനങ്ങള്‍ക്കുള്ളിലുമുണ്ട്.
എങ്ങനെയാണ് പരിശോധന നടത്തുന്നത്?
ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ച കിയോസ്‌കുകളില്‍ വച്ച് സ്രവം പരിശോധിക്കുന്നതിനായി ശേഖരിക്കുന്നു. സ്രവത്തെ ഒരു വൈറല്‍ ട്രാന്‍സ്മിഷന്‍ മീഡിയത്തില്‍ മുക്കിവയ്ക്കുമ്പോള്‍ അത് നിര്‍വീര്യമാക്കപ്പെടുന്നു. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ലാബുകളിലോ വച്ച് നിര്‍വീര്യമാക്കപ്പെട്ട സ്രവത്തെ മറ്റൊരു ദ്രാവകത്തിലേക്ക് മാറ്റുന്നു. അവിടെ വച്ച് കോശങ്ങള്‍ വിഘടിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു.
Read Also: എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം
ഈ ദ്രാവകത്തിന്റെ ഒരു ഭാഗം പരിശോധനയ്ക്ക് വിധേയമാക്കും. 20 മിനിട്ടുകള്‍ കൊണ്ട് ഈ പരിശോധനയിലൂടെ ആര്‍എന്‍എയെ വേര്‍തിരിച്ചെടുക്കും. ഈ ആര്‍എന്‍എയെ മറ്റൊരു യന്ത്രത്തിലേക്ക് മാറ്റും. അതില്‍ മനുഷ്യ വിരലിനേക്കാള്‍ ചെറുതായ ചിപ്പുമായി ഘടിപ്പിച്ച ഒരു ഭാഗത്തിലേക്കാണ് ഈ ആര്‍എന്‍എയെ മാറ്റുന്നത്. അവിടെയുള്ള രാസവസ്തുക്കള്‍ ആര്‍എന്‍എയെ പ്രവര്‍ത്തക്ഷമമാക്കുമ്പോള്‍ ഈ ചിപ്പ് വൈറസ് ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്നത്.
പരമ്പരാഗത ആര്‍ടി-പിസിആര്‍ പരിശോധനകളില്‍ നിന്നും വ്യത്യസ്തമായി ഇതിലെ രാസവസ്തുക്കള്‍ക്ക് വളരെ ഉയര്‍ന്ന താപനില ആവശ്യമില്ല. കൂടാതെ, കുറച്ച് സ്രവ സാമ്പിളും മതി.
ക്ഷയ പരിശോധനയ്ക്കുള്ള യന്ത്രത്തില്‍ എങ്ങനെ കോവിഡ്-19 പരിശോധന നടത്തും?
വര്‍ഷം ഒരു കോടി കുട്ടികളെ ബാധിക്കുന്ന ക്ഷയം പരിശോധിക്കുന്നതിനാണ് ഗോവയിലെ മോല്‍ബിയോ ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഈ യന്ത്രം വികസിപ്പിച്ചത്. ഒരു ദശാബ്ദത്തോളമെടുത്താന്‍ ഈ യന്ത്രം വികസിപ്പിച്ചതും അടുത്തിടെയാണ് ലോക ആരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് ഈ യന്ത്രം പരിശോധനകള്‍ക്കായി വിന്യസിച്ചു തുടങ്ങിയത്.
Read Also: ആരോഗ്യമന്ത്രി ‘നിപ രാജകുമാരിക്ക് ശേഷം കോവിഡ് റാണി’ ആകാൻ നോക്കുന്നു: മുല്ലപ്പള്ളി
അപ്പോഴാണ് കോവിഡ് ആരംഭിച്ചതെന്ന് കമ്പനിയുടെ ദേശീയ സെയില്‍സ് മാനേജരായ ശിവ ശ്രീറാം പറയുന്നു. "തുടക്കത്തില്‍ തന്നെ കണ്ടെത്തേണ്ട രോഗമാണ് ടിബി. അതിനാലാല്‍ കൃത്യത വളരെയധികം പ്രധാനമാണ്. സ്മിയര്‍ മൈക്രോസ്‌കോപിയില്‍ കൃത്യത 50 50 ആണ്. കൂടുതല്‍ കൃത്യത വരുത്തുന്നതിനായി ഞങ്ങള്‍ ഗവേഷണം തുടര്‍ന്നു. 18 വര്‍ഷത്തോളമായി ഗവേഷണം ആരംഭിച്ചിട്ട്," അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത തരം രോഗാണുബാധകളെ കണ്ടെത്തുന്നതിനാണ് ഈ യന്ത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഓരോ രോഗാണുബാധയ്ക്കും പ്രത്യേക തരം ചിപ്പാണുള്ളത്. കൊറോണവൈറസിനെ തിരിച്ചറിയുന്നതിനുള്ള എല്ലാ പരിശോധനകളും അടങ്ങിയ ചിപ്പ് ഡിസൈന്‍ ചെയ്യാന്‍ കമ്പനി 15 ദിവസമെടുത്തും.
"ആരോഗ്യമന്ത്രാലയം ടിബി പരിശോധനയ്ക്കായി ഓര്‍ഡര്‍ നല്‍കിയ യന്ത്രങ്ങള്‍ നല്‍കുന്ന തിരക്കിലായിരുന്നു കമ്പനി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 500 യന്ത്രങ്ങള്‍ നല്‍കി. അതിനുശേഷം, സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ഓര്‍ഡറുകള്‍ നല്‍കി തുടങ്ങി. ഇപ്പോള്‍ തന്നെ 1000 യന്ത്രങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞു. അടുത്ത രണ്ട് മാസങ്ങള്‍ കൊണ്ട് 3000 മുതല്‍ 4000 ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ," അദ്ദേഹം പറഞ്ഞു.
കോവിഡ്-19 പരിശോധനകള്‍ക്കായി രൂപമാറ്റം വരുത്തിയ യന്ത്രം ആദ്യം വാങ്ങിയത് ഗോവയാണ്. എന്നാല്‍, ആന്ധ്രാപ്രദേശാണ് ഏറ്റവും അധികം പരിശോധനകള്‍ നടത്തിയത്. 2.5 ലക്ഷം സ്‌ക്രീനിങ്ങ് പരിശോധനകള്‍ അവര്‍ നടത്തി.
Read Also: കോവിഡ്: രാജ്യത്ത് 24 മണിക്കൂറിൽ 13,586 പുതിയ കേസുകൾ, 336 മരണം
അന്യസംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തിയതോടെ ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ മെയ് മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയോടെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവിടങ്ങളില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചു. ഈ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലും വീടുകള്‍ തോറുമുള്ള പരിശോധനകള്‍ക്ക് ഈ യന്ത്രം ഉപയോഗിക്കുന്നു.
മറ്റു പരിശോധനകളുമായി എങ്ങനെ ട്രൂനാറ്റിനെ താരതമ്യപ്പെടുത്താം?
പരമ്പരാഗത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കണം. കോള്‍ഡ് സ്റ്റോറേജിന്റേയും ലാബ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച വിദഗ്ദ്ധരുടേയും പിന്തുണയോടെ രണ്ട് വ്യത്യസ്ത മുറികളിലായിട്ടാണ് ഈ പരിശോധന നടക്കുന്നത്. ഏറ്റവും അവസാനത്തെ സ്ഥലത്തും പരിശോധന നടക്കണം എന്ന ഉദ്ദേശത്തോടുകൂടി വിദൂര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ളതാണ് ട്രൂനാറ്റ്.
"ഒരു ബ്രീഫ്‌കേസില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ഉപകരണമാണിത്. എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ 45 പരിശോധനകള്‍ നടത്താം. മിക്ക സംസ്ഥാനങ്ങളും ഒരു ദിവസം മൂന്ന് ഷിഫ്റ്റിലാണ് പരിശോധന നടത്തുന്നത്," ശ്രീറാം പറയുന്നു. നാല് പരിശോധനകള്‍ ഒരേ സമയം നടത്താന്‍ കഴിയുന്ന യന്ത്രം നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.
നാല് പരിശോധനകള്‍ ഒരേ സമയം നടത്താവുന്ന യന്ത്രത്തിന്റെ വില 13 ലക്ഷം വരും. എങ്കിലും, പരിശോധന കിറ്റിന്റെ വില 1,300 രൂപയോളമേ ആകുകയുള്ളൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us