/indian-express-malayalam/media/media_files/uploads/2021/03/Covid-Vaccine.jpg)
കോവിഡ് -19 നെതിരായ വാക്‌സിനേഷന്‍ ഡ്രൈവില്‍ കോവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനെക്ക വികസിപ്പിച്ച വാക്‌സിന്റെ AZD 1222 പതിപ്പാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ്.
AZD1222 ന്റെ ആഗോള പരീക്ഷണങ്ങളില്‍നിന്നുള്ള ചില ഡേറ്റകള്‍ സൂചിപ്പിക്കുന്നത് രണ്ട് ഡോസുകള്‍ക്കിടയിലുള്ള ദൈര്‍ഘ്യം 12 ആഴ്ചയായി ഉയര്‍ത്തിയത് ഫലപ്രാപ്തി വളരെയധികം വര്‍ധിപ്പിച്ചതായാണ്. മറുവശത്ത് ആദ്യ ഡോസ് കഴിഞ്ഞ് നാല് ആഴ്ചയ്ക്കുശേഷം രണ്ടാമത്തെ ഡോസ് നല്‍കുമ്പോള്‍ പോലും വാക്‌സിനു 79 ശതമാനം ഫലപ്രാപ്തി ഉള്ളതായി യുഎസ്, പെറു, ചിലി എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത ഇടക്കാല കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.
കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്തുകൊണ്ട്?
രണ്ട് വിദഗ്ധ സമിതികളുടെ ശിപാര്‍ശയിലാണ് കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനമെടുത്തത്. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ (എന്‍ടിഎജിഐ), നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ് -19 (എന്‍ഇജിവിഎസി) എന്നിവയാണ് ആ വിദഗ്ധ സമിതികള്‍.
വാക്‌സിനിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച ഈ സമിതികള്‍, രണ്ടാമത്തെ ഡോസ് ആറ്-എട്ട് ആഴ്ചകള്‍ക്കിടയില്‍ നല്‍കിയാല്‍ കോവിഡ് -19 നെതിരെ വാക്‌സിന്‍ നല്‍കുന്ന സംരക്ഷണം ''വര്‍ധിപ്പിക്കും'' എന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഈ വാക്‌സിന്‍ ഡോസ് ഇടവേളയെക്കുറിച്ച് മറ്റു പഠനങ്ങള്‍ എന്താണ് പറയുന്നത്?
ആദ്യത്തെ ഡോസിന് ആറാഴ്ചയ്ക്കുശേഷം രണ്ടാമത്തേത് നല്‍കിയപ്പോള്‍ വാക്‌സിനുകളുടെ ഫലപ്രാപ്തി വര്‍ധിച്ചതായി മറ്റ് രാജ്യങ്ങളിലെ AZD 1222 ന്റെ പരീക്ഷണങ്ങളില്‍നിന്നുള്ള ഡേറ്റ വ്യക്തമാക്കുന്നു. കുത്തിവയ്പ് നടത്തിയവരില്‍ കോവിഡ് -19 രോഗലക്ഷണങ്ങളുള്ള കേസുകള്‍ കുറയ്ക്കാനുള്ള വാക്‌സിന്റെ കഴിവാണ്, അല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കേസിലെ കാര്യക്ഷമതയെന്നത്.
യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളിലെ കോവിഡ് -19 കേസുകള്‍ വിശകലനം ചെയ്ത ഫെബ്രുവരിയിലെ പഠനമനുസരിച്ച് ആദ്യ ഡോസ് കഴിഞ്ഞ് ആറാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് നല്‍കിയപ്പോള്‍ AZD 1222 ന്റെ ഫലപ്രാപ്തി 54.9% ആയിരുന്നു.
രണ്ടാമത്തെ ഡോസ് ആദ്യത്തേതു കഴിഞ്ഞ് 6-8 ആഴ്ചകള്‍ക്കുശേഷം നല്‍കിയപ്പോള്‍ 59.9 ശതമാനമായും രണ്ടാമത്തെ ഡോസ് 9-11 ആഴ്ചകളിലായപ്പോള്‍ 63.7 ശതമാനമായും ഫലപ്രാപ്തി വര്‍ധിച്ചു. ഡോസ് നല്‍കല്‍ ഇടവേള 12 ആഴ്ചയോ അതില്‍ കൂടുതലോ നീട്ടിയപ്പോള്‍ ഫലപ്രാപ്തി 82.4 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ ദി ലാന്‍സെറ്റിന് സമര്‍പ്പിച്ച ഈ പഠനം ഇതുവരെ സമഗ്രമായി അവലോകനം ചെയ്തിട്ടില്ല.
പുതിയ കണ്ടെത്തലുകള്‍ എന്താണ് പറയുന്നത്?
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനെക്കയും പറയുന്നതനുസരിച്ച്, യുഎസ്, ചിലി, പെറു എന്നിവിടങ്ങളിലായി 32,000 പേര്‍ പങ്കെടുത്ത മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഇടക്കാല ഫലങ്ങള്‍ കാണിക്കുന്നത് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായപ്പോള്‍ രോഗലക്ഷണങ്ങളുള്ള കോവിഡ് -19ന് എതിരെ വാക്‌സിന്‍ 79 ശതമാനം ഫലപ്രാപ്തി നേടിയിട്ടുണ്ടെന്നാണ്. ഏറ്റവും പ്രധാനമായി, കടുത്ത അല്ലെങ്കില്‍ ഗുരുതര രോഗലക്ഷണങ്ങളുള്ള കോവിഡ് -19 കേസുകൡ ഫലപ്രാപ്തി 100 ശതമാനമായിരുന്നു.
ഈ പരീക്ഷണങ്ങളിലെ ഫലപ്രാപ്തി യുകെ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലെ ഫലപ്രാപ്തിയെക്കാള്‍ വളരെ ഉയര്‍ന്നതാണ്.
എന്തുകൊണ്ടാണ് ഇന്ത്യ ഡോസ് ഇടവേള എട്ടാഴ്ചയില്‍ കൂടുതല്‍ വര്‍ധിപ്പിക്കാത്തത്?
ബോധ്യപ്പെടാത്ത വിവരങ്ങള്‍: ഇതിന് ഒരു കാരണം, രണ്ടാമത്തെ ഡോസ് എട്ടാഴ്ചയ്ക്കുശേഷം നല്‍കുന്നതുകൊണ്ട് കൂടുതല്‍ പ്രതിരോധം നല്‍കാന്‍ വാക്‌സിനു കഴിയില്ലെന്ന തെളിവുകള്‍ പരിശോധിക്കുന്ന വിദഗ്ധ സംഘങ്ങളുടെ നിഗമനമാണ്. ഇക്കാര്യം ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
Also Read: അവയവമാറ്റത്തിനു വിധേയരായവര്‍ക്കു കോവിഡ് -19 വാക്‌സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നു?
ഈ വിഷയം പരിശോധിച്ച ഗ്രൂപ്പുകളിലൊന്നായ എന്‍ടിഎജിയിലെ ഡോ. എന്‍കെ അറോറയുടെ അഭിപ്രായത്തില്‍, ഡോസുകളുടെ ഇടവേള എട്ടാഴ്ചകള്‍ക്കപ്പുറത്തേക്കു വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശയെ പിന്തുണയ്ക്കാന്‍ 'നല്ല ശാസ്ത്രീയ തെളിവുകളൊന്നും ഇല്ല.' പ്രത്യേകിച്ച്, ഇന്ത്യയ്ക്ക് വാക്‌സിന്‍ ലഭ്യതക്കുറവില്ലെന്നതിനാല്‍. ''ലഭ്യമായ എല്ലാ െചറിയ വിവരങ്ങള്‍ പോലും ഞങ്ങള്‍ പരിശോധിച്ചു ... ഞങ്ങള്‍ക്ക് ബോധ്യമില്ല,'' അദ്ദേഹം പറഞ്ഞു.
ഈ ശുപാര്‍ശ (ഡോസുകള്‍ തമ്മിലുള്ള കാലയളവ് എട്ട് ആഴ്ചകള്‍ക്കപ്പുറം വര്‍ധിപ്പിക്കാന്‍) വാക്‌സിന്‍ ലഭ്യതക്കുറവുള്ള രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമൊണ് ഉചിതമാകുക. ഇന്ത്യ വളരെ സവിശേഷമായ സ്ഥാനത്താണ്. നമുക്ക് ആവശ്യമായത്രയും വാക്‌സിനുണ്ട്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധ്യതയുള്ള വെല്ലുവിളികള്‍: ഡോസുകള്‍ തമ്മിലുള്ള ഇടവേള നീട്ടുന്നതു മൂലം ഫലപ്രാപ്തിയുടെ കാര്യത്തില്‍ 'കാര്യമായ നേട്ടം' ഇല്ലാതിരിക്കുമ്പോള്‍ തന്നെ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു വിദഗ്ധസമിതികള്‍ തിരിച്ചറിഞ്ഞു.പ്രത്യേകിച്ചും രാജ്യത്ത് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത്.
''ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് (വളരെയധികം) രണ്ട് ഡോസുകള്‍ക്കിടയില്‍ ഭയാനകമായ അണുബാധയ്ക്കുള്ള സാധ്യതയുണ്ട്. അതിനാല്‍, ഞാന്‍ ആദ്യത്തെ ഡോസ് നല്‍കി 12 ആഴ്ച വരെ കാത്തിരിക്കുകയാണെങ്കില്‍, ചില ആളുകള്‍ക്ക് ഇതിനിടയില്‍ കോവിഡ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. (നമുക്ക്) അത് വേണ്ട, ''ഡോ. അറോറ പറഞ്ഞു.
Also Read: ചില രാജ്യങ്ങളിൽ ആസ്ട്രസെനക കോവിഡ് വാക്സിൻ വിതരണം നിർത്തിവയ്ക്കാൻ കാരണമെന്ത്?
ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടുന്നത് ആന്റിബോഡികളുടെ വര്‍ധനവിന് കാരണമാകുമെങ്കിലും, ഇത് കൂടുതല്‍ സംരക്ഷണം നല്‍കുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് ഡോ. അറോറ പറഞ്ഞു. ''വര്‍ധിച്ച ആന്റിബോഡികളും മികച്ച പ്രതിരോധവും തമ്മില്‍ നേരിട്ടു ബന്ധമി്ല്ല,'' അദ്ദേഹം പറഞ്ഞു.
ഇത് ഇന്ത്യയുടെ വാക്‌സിനേഷന്‍ പ്രചാരണത്തില്‍ അര്‍ത്ഥമാക്കുന്നതെന്ത്?
കോവിഡ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് വൈകുന്നത് അര്‍ത്ഥമാക്കുന്നത്, കൂടുതല്‍ ആളുകള്‍ക്ക് ആദ്യ കുത്തിവയ്പ് വേഗത്തില്‍ ലഭിക്കാന്‍ കൂടുതല്‍ ഡോസുകള്‍ സ്വതന്ത്രമാക്കുന്നുവെന്നാണ്. ഇടവേളാ ദൈര്‍ഘ്യത്തിലെ വര്‍ധനവ്, മുന്‍ഗണനാ ഗ്രൂപ്പായ ഭൂരിഭാഗം വരുന്ന പ്രായമായവര്‍ക്കു വാക്‌സിനേഷന്‍ നല്‍കുന്നത് എളുപ്പമാക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.
''ഇപ്പോള്‍ അയവുണ്ട് ... 28 മുതല്‍ 56 ദിവസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വാക്‌സിന്‍ ലഭിക്കും,'' ഡോ. അറോറ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.