/indian-express-malayalam/media/media_files/uploads/2020/10/Cov-Number-Explain-1.jpg)
തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രോഗമുക്തരായവരേക്കാള്‍ കുറവാണ്. ഈ പ്രവണതയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്.
കഴിഞ്ഞ 22 ദിവസങ്ങളില്‍ 17ലും പുതിയ രോഗികളുടെ എണ്ണം കോവിഡ് മുക്തരേക്കാള്‍ കുറവാണ്. ഇത് രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ നിര്‍ണായക കുറവ് വരുത്തി. ചികിത്സയിലുള്ളവരുടെ എണ്ണം 10.17 ലക്ഷത്തില്‍നിന്ന് 8.9 ലക്ഷത്തില്‍ താഴെയായി. ഇന്നലെ 73,000 പേര്‍ക്കു വൈറസ് സ്ഥിരീകരിച്ചപ്പോള്‍ എണ്‍പത്തി മൂവായിരത്തോളം പേര്‍ രോഗമുക്തരായി.
പുതിയ കേസുകള്‍, രോഗമുക്തരുടെ എണ്ണത്തേക്കാള്‍ കുറയുന്നത് അഭിനന്ദനാര്‍ഹമായ പ്രണതയാണ്. വൈറസ് വ്യാപനം ഏറ്റവും ഉച്ചസ്ഥായിലായിരുന്നുവെന്നതിന്റെ സൂചനയായിരിക്കാം ഒരുപക്ഷേ ഏതാനും ആഴ്ചകളായി തുടര്‍ച്ചയായി നിലനില്‍ക്കുന്ന ഈ പ്രവണത.
Also Read: സംസ്ഥാനത്ത് സ്ഥിതി ഗൗരവകരമായി തുടരുന്നു; ഇന്ന് 11755 പേർക്കുകൂടി കോവിഡ്
എങ്കിലും, നിലവില്‍ വൈറസിന്റെ ഉയര്‍ന്ന ഘട്ടത്തെക്കുറിച്ച് സംസാരിക്കുന്നത് അനവസരത്തിലുള്ളതാണ്. വൈറസ് ബാധിക്കാന്‍ വേണ്ടത്ര ആളുകള്‍ അവശേഷിക്കുന്നില്ലെങ്കിലോ അല്ലെങ്കില്‍ കുത്തിവയ്പിലൂടെ ആളുകളെ വൈറസില്‍ നിന്ന് പ്രതിരോധിക്കുമ്പോഴോ മാത്രമേ ഇത്തരമൊരു പകര്‍ച്ചവ്യാധി നാമാവശേഷമാകൂ. അത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ സംഭവിച്ചിട്ടില്ല.
പ്രതിദിന രോഗികളുടെ എണ്ണം രോഗമുക്തരേക്കാള്‍ കുറയുന്ന നിലവിലെ പ്രവണത താല്‍ക്കാലിക പ്രതിഭാസമായി മാറാനും സാധ്യതയുണ്ട്. ഡല്‍ഹിയിലും കേരളത്തിലും സംഭവിച്ചതുപോലെ ഏത് സമയത്തും ഈ അവസ്ഥ തകിടം മറിഞ്ഞേക്കാം.എന്നാല്‍ ഈ സാഹചര്യത്തോളം എത്രകാലം നീണ്ടുനില്‍ക്കുമോ അത്രയുമത് ആരോഗ്യസംവിധാനത്തിന്റെ ഭാരം ലഘൂകരിക്കാന്‍ സഹായിക്കും.
ദേശീയ തലത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയാനുള്ള ഏറ്റവും വലിയ കാരണം മഹാരാഷ്ട്രയിലെ വൈറസ് ബാധയിലെ ഗണ്യമായ കുറവാണ്.
കഴിഞ്ഞ 20 ദിവസമായി മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകളുടെ ശരാശരി 16,000 ആണ്. അതിനു മുമ്പുള്ള 20 ദിവസങ്ങളില്‍ അത് 20,000 വരെയായിരുന്നു. ഈ പ്രവണതയുടെ ഫലമായി സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തില്‍നിന്ന് 2.35 ലക്ഷമായി കുറഞ്ഞു. രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 27 ശതമാനമാണിത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമായ ആന്ധ്രാപ്രദേശും സമാനമായ ഇടിവിലൂടെയാണ് കടന്നുപോകുന്നത്. ആന്ധ്രയിലെ പ്രതിദിന കേസുകളുടെ എണ്ണം മൂന്നാഴ്ച മുമ്പ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പകുതിയോളം കുറഞ്ഞ് 5,000 നിരക്കിലേക്കു താഴ്ന്നു.
അതേസമയം, പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കേരളത്തിലെ കുതിച്ചുചാട്ടം തുടരുകയാണ്. വ്യാഴാഴ്ച പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വെള്ളിയാഴ്ച വീണ്ടും ഉയര്‍ന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ആദ്യമായി പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിറ്റേദിവസം ഇത് 5,445 ആയെങ്കിലും വെള്ളിയാഴ്ച 9,250 ആയി ഉയര്‍ന്നു.
വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ''പ്രതിദിന എണ്ണം ഇരുപതിനായിരത്തോളം ഉയരുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. ഇത് പതിനയ്യായിരത്തില്‍ താഴെയാക്കാനാണ് ശ്രമം. നവംബറോടെ രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ, ''മന്ത്രി പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം കൂടാന്‍ നിരവധി കാരണങ്ങള്‍ മന്ത്രി ചൂണ്ടിക്കാട്ടി. ''ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഒന്‍പത് ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്തേക്ക് തിരിച്ചുവന്നു. കേരളം വളരെ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. ഓണസമയത്ത് ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചില്ല. അതിനാല്‍, ഓഗസ്റ്റില്‍ കേസുകളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടായി. അതിനുശേഷം സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും വലിയതോതില്‍ ആളുകള്‍ ഒത്തുചേരുകയുമുണ്ടായി. ഇത് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, സര്‍ക്കാര്‍ അനാവശ്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്തു,'' മന്ത്രിപറഞ്ഞു.
എന്നാല്‍, സംസ്ഥാനത്തെ കോവിഡ് സംഖ്യയിലെ വര്‍ധനവില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.
''പ്രതിദിന സംഖ്യ 5,000 അല്ലെങ്കില്‍ 10,000 കവിഞ്ഞിട്ടുണ്ടോ എന്നതല്ല പ്രധാന കാര്യം. നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് ദിവസവും 5,000 അല്ലെങ്കില്‍ 10,000 കേസുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടോ എന്നതാണ്. ആരോഗ്യസംവിധാനത്തിന്റെ ശേഷി ശക്തിപ്പെടുത്തുന്നതില്‍ ഈ മാസങ്ങളിലെല്ലാം കേരളം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതിനാല്‍ എണ്ണത്തിലെ ഈ വര്‍ധനവ് നേരിടുന്നതില്‍ കേരളം മികച്ച നിലയിലാണ്,'' അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''മരണം പരമാവധി കുറയ്ക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ആ രംഗത്ത് ന്യായമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മഹാമാരി അവസാനിച്ചുകഴിഞ്ഞാല്‍, പ്രാധാന്യമുള്ള ഒരേയൊരു കണക്ക്, കോവിഡ് മൂലം നമുക്ക് എത്ര പേരെ നഷ്ടപ്പെട്ടുവെന്നതാണ്. ഇത് വളരെ പ്രധാനമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ടെങ്കിലും മരണനിരക്ക് നോക്കുക. ഇത് മേയ്, ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലേതിനേക്കാള്‍ കുറവാണ്. മരണനിരക്ക് നിരന്തരം കുറഞ്ഞുവരികയാണ്. ആത്യന്തികമായി, ഒരു സര്‍ക്കാരിനു കോവിഡ് കൈകാര്യം ചെയ്യാന്‍ എത്രത്തോളം കഴിഞ്ഞുവെന്നത് ഈ കണക്ക് വ്യക്തമാക്കും,'' അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.