scorecardresearch

പുസ്തകം നോക്കി ഇനി സിബിഎസ്ഇ പരീക്ഷയെഴുതാം: എന്താണത്, ഇപ്പോൾ എന്തുകൊണ്ട് , വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കും

ഇത്തരം പരീക്ഷകള്‍ കൂടുതലെളുപ്പമാണ് എന്നതാണ് പരക്കെയുള്ള ധാരണയെങ്കിലും അങ്ങനെയല്ല എന്നതാണ് വാസ്തവം. പുസ്തകത്തിലെ വസ്തുതകള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കുമപ്പുറത്തേക്ക് നീളുന്ന അറിവാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്

ഇത്തരം പരീക്ഷകള്‍ കൂടുതലെളുപ്പമാണ് എന്നതാണ് പരക്കെയുള്ള ധാരണയെങ്കിലും അങ്ങനെയല്ല എന്നതാണ് വാസ്തവം. പുസ്തകത്തിലെ വസ്തുതകള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കുമപ്പുറത്തേക്ക് നീളുന്ന അറിവാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്

author-image
WebDesk
New Update
cbse students

എക്സ്പ്രസ് ഫയൽ ചിത്രം: ഗുർമീത് സിങ്

അടുത്ത അധ്യയന വർഷം മുതൽ 9 മുതൽ 12 വരെ ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ (OBE) നടത്താനുള്ള നീക്കത്തിലാണ് സിബിഎസ്ഇ. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നവംബർ-ഡിസംബർ മാസങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്തും. ഒൻപതാം ക്ലാസിന് ഇംഗ്‌ളീഷ്, കണക്ക്, സയന്‍സ് എന്നീ വിഷയങ്ങളിലും 11-ാം ക്ലാസിന് ഇംഗ്‌ളീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്തും. ഇതിനുശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ വര്‍ഷം ദേശീയ കരിക്കുലം ഫ്രെയിംവർക്ക് പുറത്തുവിട്ട വിലയിരുത്തലിനെ അധികരിച്ചാണ് പരീക്ഷാരീതി മാറ്റത്തെക്കുറിച്ചുള്ള ഈ നിര്‍ദ്ദേശം.

Advertisment

9 തുടങ്ങി 12 വരെയുള്ള ക്ലാസുകളിലെ ഓപ്പൺ ബുക്ക് പരീക്ഷ പരീക്ഷകളുടെ പ്രായോഗികസാധ്യതകള്‍ പരിശോധിക്കുന്നതിനു മുന്നോടിയായി, സിബിഎസ്ഇ പ്രാരംഭപഠനത്തിന് പദ്ധതി രൂൂപീകരിക്കുന്നതായിരിക്കും. പരീക്ഷയെഴുതാന്‍ കുട്ടികള്‍ എടുക്കുന്ന സമയത്തെക്കുറിച്ചു പഠിക്കാനും  അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതികരണം അറിയാനുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ അടുത്ത ജൂണ്‍ ആരംഭത്തോടെ പരീക്ഷ നടത്താനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കും.

ഓപ്പൺ ബുക്ക് പരീക്ഷയിൽ കുട്ടികള്‍ക്ക് അവരുടെ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും റെഫര്‍ ചെയ്ത്‌നോക്കി പരീക്ഷെഴുതാനുള്ള അനുവാദമുണ്ട്. നിയന്ത്രിത രീതി (Restricted Type), സ്വതന്ത്ര രീതി (Free Type) എന്നിങ്ങനെ രണ്ടു രീതിയിലാവാം ഇത്തരം പരീക്ഷകള്‍ നടത്തുക.

ഇത്തരം പരീക്ഷകള്‍ കൂടുതലെളുപ്പമാണ് എന്നതാണ് പരക്കെയുള്ള ധാരണയെങ്കിലും അങ്ങനെയല്ല എന്നതാണ് വാസ്തവം. പുസ്തകത്തിലെ വസ്തുതകള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കുമപ്പുറത്തേക്ക് നീളുന്ന അറിവാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇത്തരം പരീക്ഷകള്‍ക്കായുള്ള ചോദ്യങ്ങള്‍ തയ്യാറാക്കല്‍ അദ്ധ്യാപകരെ സംബന്ധിച്ചും തുലോം വിഷമകരമായിരിക്കും. പാഠപുസ്തകത്തിനെ അധികരിച്ചുള്ള നേര്‍ചോദ്യങ്ങളലല്ല ഈ രീതിയിലൂടെ ഉദ്ദേശിക്കുന്നത്.

Advertisment

സ്കൂള്‍ വിദ്യാഭ്യാസ രീതിയില്‍ വലിയ തോതിലുള്ള പരിഷ്കാരങ്ങള്‍ സിബിഎസ്ഇ ലക്ഷ്യമിട്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരീക്ഷകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെങ്ങും ഓപ്പണ്‍ ബുക്ക് പരീക്ഷയെക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും, അതില്‍ നിര്‍ദ്ദശിക്കുന്ന പ്രാഥമികമായ പരിഷ്കാരങ്ങളില്‍ കുട്ടികളുടെ പഠനമികവ്  വിലയിരുത്താനധികരിച്ചുപോരുന്ന കാണാതെ പഠിക്കലെന്ന സാമ്പ്രദായികരീതിയെ അത് വിമര്‍ശിക്കുന്നുണ്ട്. ഈ സമ്പ്രദായം പലപ്പോഴും കുട്ടികളുടെ കഴിവിനെ അളക്കാനുതകുന്നില്ല. 

ഉദാഹരണത്തിന്  പ്രകാശസംശ്ലേഷണത്തിന്റെ (ഫോട്ടോസിന്തെസിസ്) ശാസ്ത്രവശങ്ങള്‍ പഠിക്കുന്നതിനൊപ്പം ദൈനംദിന ജീവിതത്തില്‍ സൂര്യപ്രകാശത്തിനും ചെടികള്‍ക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവണം പഠിതാവിന്. കാര്യമറിയാതെ ഉരുവിട്ടു പഠിക്കലിനും ആ രീതി വഴി സംജാതമാകുന്ന ഭയമുണര്‍ത്തലിനും മാത്രമേ സാമ്പ്രദായിക രീതി ഉപകരിക്കൂവെന്നും ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്ക് ഫോർ സ്കൂൾ എജ്യുക്കേഷന്‍ വിലയിരുത്തുന്നുണ്ട്.

2021ല്‍ ഭുവനേശ്വറിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  നടന്ന പഠനം ഓപ്പൺ ബുക്ക് പരീക്ഷ കുട്ടികളിലെ പരീക്ഷാ സംബന്ധിയായ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കാണിച്ചു.

കേംബ്രിഡ്ജ് സര്‍വ്വകലാശാലാ പ്രസ് 2020 ല്‍ നടത്തിയ ഒരു പഠനത്തില്‍ ഓപ്പൺ ബുക്ക് പരീക്ഷകളുടെ സാധ്യതകളെക്കുറിച്ചും സ്വീകാര്യതയെക്കുറിച്ചും പറയുന്നുണ്ട്. ഇതനുസരിച്ച് ആകെയുള്ള 98 കുട്ടികളില്‍, 21.4 ശതമാനം പേര്‍ തോല്‍ക്കുകയും ബാക്കി 78.6 ശതമാനം പേര്‍ ജയിക്കുകയും ചെയ്തു. 55 കുട്ടികളേ ഈ പരീക്ഷാരീതിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായുള്ളൂവെങ്കിലും പ്രതികരിച്ചവരില്‍ കൂടുതല്‍ പേരും പറഞ്ഞത് ഇത് മനോസമ്മര്‍ദ്ദം കുറയ്ക്കുന്ന രീതിയാണെന്നാണ്.

2021 ല്‍ ധനഞ്ജയ് ആഷ്‌റിയും ബിഭു പി.സാഹുവും ചേര്‍ന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കിടയിൽ ഒരു പഠനം നടത്തി. പുസ്തക സഹായമില്ലാതെ എഴുതിയ പരീക്ഷകളില്‍ നേടുന്നതിനേക്കാള്‍ മാര്‍ക്ക് നേടാന്‍ ഓപ്പൺ ബുക്ക് പരീക്ഷകളിലൂടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. എങ്കിലും, ഇത്തരം രീതിയിലെ പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്കുവേണ്ട സിദ്ധി പരിശീലിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സര്‍വകലാശാലക്കായില്ല.

നിര്‍മാ സര്‍വ്വകലാശാലയിലെ നിതിന്‍ പിള്ളയും മമതാ പിള്ളയും ചേർന്ന് മറ്റൊരു പഠനം നടത്തി. ഒരു ഓപ്പൺ ബുക്ക് പരീക്ഷ എങ്ങനെ എഴുതാമെന്നും ഓപ്പൺ ബുക്ക് പരീക്ഷ ആവശ്യപ്പെടുന്ന രീതികള്‍ക്കനുസരിച്ച് കുട്ടികളുടെ പഠന രീതികളെ പുനര്‍നിര്‍വ്വചിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും 2022 ജൂണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഊന്നിപ്പറയുകയുണ്ടായി.

Read More

Exam Results Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: