/indian-express-malayalam/media/media_files/uploads/2017/04/maoist.jpg)
ഏപ്രിൽ 19ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ തെക്കൻ ജില്ലയായ കാങ്കറിലെ ഉൾക്കാടുകളിൽ വച്ച് 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ച് കൊന്നിരുന്നു. സമീപകാലത്ത് മാവോയിസ്റ്റുകൾക്കെതിരെ സുരക്ഷാസേന നടത്തുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഛത്തീസ്ഗഡിൽ ഉൾപ്പെടെ രാജ്യത്തിന്റെ പലയിടത്തായി നിലനിൽക്കുന്ന മാവോയിസ്റ്റ് ഭീഷണികളുടെ നിലവിലെ സ്ഥിതിയെന്താണ്?
സുരക്ഷാ സേനയെ സംബന്ധിച്ചിടത്തോളം ഈ ഏറ്റുമുട്ടൽ ഏതെല്ലാം വിധങ്ങളിൽ പ്രധാനമാണ്?
ഈ വിജയകരമായ ഓപ്പറേഷൻ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഹൃദയഭാഗത്തുള്ള, വിശാലമായ വനഭൂമിയായ അബുജ്‌മദിനുള്ളിലേക്കുള്ള സുരക്ഷാ സേനയുടെ പ്രവേശനത്തെയാണ് അടയാളപ്പെടുത്തുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി അബുജ്മദിൽ വലിയ സുരക്ഷാ വീഴ്ച നിലനിൽക്കുന്നുണ്ടായിരുന്നു. ഇത് ഈ വിശാലമായ പ്രദേശത്തെ അഭേദ്യമായൊരു മാവോയിസ്റ്റ് ശക്തികേന്ദ്രമാക്കി മാറ്റിയിരുന്നു.
സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും നേരെ നിരവധി മാരകമായ ആക്രമണങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്ന മാവോയിസ്റ്റുകളുടെ പർതാപൂർ ഏരിയ കമ്മിറ്റിക്കെതിരെയാണ് ഈ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഒരു ബിഎസ്എഫ് ജവാനെ ഐ.ഇ.ഡി സ്ഫോടനത്തിൽ കൊലപ്പെടുത്തിയത് ഇവരായിരുന്നു. കഴിഞ്ഞ വർഷം ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ പ്രദേശത്ത് റോഡുകൾ നിർമ്മിക്കാൻ വിന്യസിച്ച വാഹനങ്ങൾ ഇക്കൂട്ടർ സ്ഫോടനത്തിലൂടെ തകർത്തിരുന്നു.
ഈ ഓപ്പറേഷൻ നടന്ന പ്രദേശത്തിൻ്റെ പ്രാധാന്യം എന്താണ്?
അബുജ്‌മദിലെ കുന്നുകളും വനങ്ങളും അക്ഷരാർത്ഥത്തിൽ ഇക്കാലത്തും കേന്ദ്ര സർക്കാരിന് മുന്നിൽ "അജ്ഞാതമായ കുന്നുകൾ" തന്നെയാണ്. തെക്കൻ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ഏകദേശം 4,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണിത്. പ്രധാനമായും നാരായണപൂർ, ബീജാപൂർ, ദന്തേവാഡ എന്നീ ജില്ലകളെയാണ് പ്രദേശം ഉൾക്കൊള്ളുന്നത്.
ഗോവയെക്കാൾ വലിപ്പമുള്ള ഈ പ്രദേശത്തിൻ്റെ 90 ശതമാനവും സർക്കാർ ഇനിയും സർവേ ചെയ്തിട്ട് പോലുമില്ല. ദുർഘടമായ ഭൂപ്രദേശം, റോഡ് അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം, സായുധരായ വിമതരുടെ സാന്നിധ്യം എന്നിവ ഈ പ്രദേശത്തെ ഏറെ അപകടകരമാക്കുന്നു.
ബീജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള ഈ കാടുകൾ, മഹാരാഷ്ട്ര (പടിഞ്ഞാറ്), ആന്ധ്രാപ്രദേശ് (തെക്ക്), തെലങ്കാന (തെക്കുപടിഞ്ഞാറ്), ഒഡീഷ (കിഴക്ക്), ഛത്തീസ്ഗഡിലെ സുക്മ ജില്ല എന്നിവയ്ക്കിടയിൽ, മാവോയിസ്റ്റുകൾക്ക് സഞ്ചരിക്കാനുള്ള ഒരു സുരക്ഷിത താവളമായും, ഒരു ഗതാഗത ഇടനാഴിയായും ഉപയോഗിക്കപ്പെടുന്നു.
ഛത്തീസ്ഗഢിൽ നിലവിൽ മാവോയിസ്റ്റ് ഭീഷണിയുടെ സ്വഭാവവും വ്യാപ്തിയും എന്താണ്?
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതിന് ശേഷം, വടക്ക് കാങ്കർ, കിഴക്ക് നാരായൺപൂർ എന്നിവിടങ്ങളിൽ നിന്ന് അബുജ്മദിലേക്കുള്ള രണ്ട് പ്രധാന പ്രവേശന കേന്ദ്രങ്ങളിൽ കുറച്ച് പുതിയ പൊലീസ് ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ദ്രാവതി-ഗോദാവരി നദിയുടെ കൈവഴിയായ കോത്രി നദി കടന്ന് അബുജ്മദിൽ ബേസ് ക്യാമ്പും സ്ഥാപിച്ചു. ഇതാണ് ഇപ്പോഴത്തെ ഓപ്പറേഷൻ സാധ്യമാക്കിയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ മൂന്ന് വർഷത്തിനകം ഛത്തീസ്ഗഡിലെ നക്സലിസം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. “ഇന്ത്യയിൽ നക്‌സലിസത്തിൻ്റെ വാൽ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അത് ഛത്തീസ്ഗഡിലാണ്. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ മൂന്ന് വർഷത്തിനകം നക്സലിസം അവസാനിപ്പിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു," അമിത് ഷാ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 2024 മാർച്ച് വരെയുള്ള ഇടതുപക്ഷ തീവ്രവാദം (LWE) ബാധിത ജില്ലകളുടെ എണ്ണം 38 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇടതുപക്ഷ ഭീകരവാദ ബാധിത ജില്ലകളുള്ളത് ഛത്തീസ്ഗഡിലാണ് (15). തൊട്ടുപിന്നാലെ ഒഡിഷ (7) ), ജാർഖണ്ഡ് (5), മധ്യപ്രദേശ് (3), കേരളം, തെലങ്കാന, മഹാരാഷ്ട്ര (2 വീതം), പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് (ഒന്നു വീതം) എന്നിങ്ങനെയാണ് കണക്കുകൾ.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
Read More
- തിരഞ്ഞെടുപ്പിന് മൂന്ന് നാൾ; ഛത്തീസ്ഗഡിൽ 29 നക്സലുകളെ വധിച്ച് സുരക്ഷാ സേന
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
- സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; തെളിവെടുപ്പ് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.