/indian-express-malayalam/media/media_files/uploads/2020/07/wcc.jpg)
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവില്‍ (ഡബ്ല്യുസിസി) നിന്നും രാജിവച്ച സംവിധായിക വിധു വിൻസന്റ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ല്യുസിസി. സംഘടനയെക്കുറിച്ച് ഉന്നയിച്ച ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളിൽ ഒന്നും തന്നെ കളക്റ്റീവിനുള്ളിൽ വിധു ഉയർത്തിയിട്ടില്ലെന്നും ഇത്തരം അപവാദപരമായ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്നും ഡബ്ല്യൂസിസി പറയുന്നു. വസ്തുനിഷ്ഠതയാണ് ഈ നിമിഷത്തിന്റെ ആവശ്യകതയെന്നും കൂട്ടായ്മ വ്യക്തമാക്കുന്നു.
"പ്രതികൂലമായ സാഹചര്യങ്ങളുടെ ഇടയിൽ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കളക്ടിവ് എന്ന നിലയിൽ, അംഗങ്ങളുടെ നിസ്വാർത്ഥമായ പരസ്പര സഹകരണമാണ് ഇതിന്റെ ശക്തിയായി പ്രവര്‍ത്തിക്കുന്നത്. പരസ്പരം താങ്ങായി നിന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. വ്യക്തിപരമായ പല ആക്രമണങ്ങളും ഞങ്ങളിൽ പലരും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും, കളക്ടിവിന്‍റെ ദൗത്യം വ്യക്തികൾക്കതീതമാണ് എന്ന ഉത്തമ ബോധ്യത്തിൽ ഊന്നു നിന്നാണ് ഒറ്റക്കെട്ടായി അവയെ നേരിട്ടുകൊണ്ടിരിക്കുന്നത്."
കളക്ടിവിന്റെ പ്രവർത്തനങ്ങളിൽ നിന്നും ഒരു വർഷത്തിലധികമായി വിധു മാറിനിൽക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ പല അംഗങ്ങളും, വ്യക്തിപരമായി വിധുവിനോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ഘട്ടത്തിലും ഒരു തരത്തിലുമുള്ള വിശദീകരണവും വിധുവിൽ നിന്നും കളക്ടിവ് ആവശ്യപ്പെട്ടിരുന്നുമില്ല. മറിച്ച്, സംഘടനയിൽ ഒരു സമയത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ സഹപ്രവർത്തക തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയായിരുന്നു കളക്ടിവിന്റെത്.
Also Read: ഞാൻ നിങ്ങളിൽ പെട്ടവളല്ലെന്ന് ബോധ്യപ്പെടുത്തിയതിൽ നന്ദി; ഡബ്ല്യുസിസിയോട് വിധു വിൻസെന്റ്
വിധുവുമായി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ചർച്ചകൾക്ക് കളക്ടിവ് സന്നദ്ധമാണെന്നും ഡബ്ല്യൂസിസി അറിയിച്ചു. കളക്ടിവിന്റെ ഘടനയ്ക്ക് ലാറ്ററൽ സ്വഭാവമാണ് ഉള്ളത് എന്നതുകൊണ്ട്, അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും, അംഗങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് സ്വമേധയാ ആണ് നടത്തി വരുന്നത്. സംഘടനക്കകത്തു നിന്നും പുറത്തു നിന്നും വരുന്ന ക്രിയാത്മകമായ വിമർശനങ്ങളിൽ നിന്നും കരുത്താർജ്ജിച്ചു കൊണ്ട്, തങ്ങൾ വിഭാവനം ചെയ്യുന്ന തലത്തിലേക്ക് വളരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു സ്ത്രീ സമത്വവാദ സംഘടന എന്ന നിലയിൽ, സ്ത്രീകളുടെ വിവിധ തരം അനുഭവങ്ങളിൽ നിന്ന് പഠിക്കുവാനും, എല്ലാ നിലകളിൽ നിന്നുമുള്ള സ്ത്രീശബ്ദങ്ങള്‍ക്കും സുരക്ഷിതമായ ഒരു ഇടം ഉണ്ടാക്കുവാനും ഞങ്ങൾ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്നവരായ ഞങ്ങളുടെ അംഗങ്ങൾ തമ്മിൽ സംവാദങ്ങളും തുറന്ന വിമർശനങ്ങളും പങ്കുവെക്കാൻ ഉള്ള ഒരു ഇടമായി നിലകൊള്ളാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നത്.
Also Read: വിവേചനം, ഇരട്ടത്താപ്പ്: വനിതാ സംഘടനയ്ക്ക്തിരെയുള്ള വിധുവിന്റെ ആരോപണങ്ങള്‍ ഇങ്ങനെ
വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്’ എന്ന ചിത്രം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും നിര്‍മ്മാതാവ് ആന്റോ ജോസഫും ചേര്‍ന്ന് നിർമ്മിച്ചതിന്റെ പേരിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ട വിശദീകരണത്തിനു നല്‍കിയ മറുപടി കത്തിലാണ് ഡബ്ല്യുസിസിയില്‍ നിന്നും നേരിട്ട വിവേചനാപരമായ പല അനുഭവങ്ങളെക്കുറിച്ചും അംഗങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ വിധു തുറന്നെഴുതിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.