/indian-express-malayalam/media/media_files/uploads/2019/04/uyare-review-1.jpg)
Malayalam Movie Uyare Movie Review: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവ് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു/പെട്രോള്‍ ഒഴിച്ച് കത്തിച്ചു തുടങ്ങിയ വാര്‍ത്തകള്‍ കേരളത്തിലും ഒരു പുതുമയല്ലാതായി മാറുന്ന കാലത്താണ് 'ഉയരെ' എന്ന ചിത്രവുമായി സംവിധായകന്‍ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം, ഒരുപക്ഷേ 'ടേക്ക് ഓഫി'ന് ശേഷം എത്തുന്ന ഒരു മുഴുനീള പാര്‍വ്വതി ചിത്രം, കൂട്ടിന് ടൊവിനോ തോമസും ആസിഫ് അലിയും.
പല്ലവി രവീന്ദ്രന്‍ (പാര്‍വ്വതി) എന്ന നായിക കഥാപാത്രം തന്നെയാണ് സിനിമയുടെ നെടും തൂണ്‍. പതിനാല് വയസ് മുതല്‍ പറക്കാന്‍, പൈലറ്റാകാന്‍ സ്വപ്‌നം കണ്ട പെണ്‍കുട്ടിയാണ് പല്ലവി. മറ്റാര്‍ക്കും മറ്റൊന്നിനും വേണ്ടി തന്റെ സ്വപ്‌നങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ തയ്യാറല്ലാത്ത വ്യക്തിയാണ് പല്ലവി. പല്ലവിയുടെ വളരെ കര്‍ക്കശക്കാരനായ കാമുകന്‍ ഗോവിന്ദ് ആയി ആസിഫ് അലിയും എത്തുന്നു. പൈലറ്റ് ട്രെയിനിങ്ങിന് സെലക്ഷന്‍ കിട്ടി മുംബൈയിലേക്ക് പോകുന്ന പല്ലവി തന്റെ സ്വപ്‌നത്തിലേക്ക് ചുവടു വെച്ച് അടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു ദുരന്തം അവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിയ്ക്കുന്നു.
Read More: Best of Parvathy Thiruvoth: മലയാള സിനിമയുടെ പ്രതീക്ഷയായി മാറുന്ന പാര്‍വ്വതി
ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവിയാണ് മുഖ്യ കഥാപാത്രമെങ്കിലും, ഉയരെ ഒരിക്കലും ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒരു ചിത്രമല്ല. മറിച്ച് അവരുള്‍പ്പെടുന്ന സമൂഹത്തോടാണ് ചിത്രം സംവദിക്കുന്നത്. ആക്രമണത്തിന് ശേഷം ആദ്യമായി പല്ലവിയുടെ മുഖം കാണിക്കുമ്പോള്‍ പ്രേക്ഷകരില്‍ ഉണ്ടാകുന്ന ഞെട്ടല്‍ പതിയെ ഇല്ലാതാകുകയും, കൂട്ടത്തില്‍ ഏതൊരാളെയും പോലെ, യാതൊരു ബുദ്ധിമുട്ടുമില്ലാതെ പല്ലവിയുടെ മുഖത്തേയ്ക്ക് നോക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ വിജയം.
അന്തരിച്ച പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകനാണ് ചിത്രത്തിന്റെ സംവിധായകൻ. ഒട്ടും ഡ്രമാറ്റിക്കല്ലാതെ, വളരെ റിയല്‍ ആയി ഓരോ മുഹൂര്‍ത്തങ്ങളും പകര്‍ത്താൻ ചിത്രത്തിനു സാധിക്കുന്നുണ്ട്. തന്റെ തുടക്ക ചിത്രത്തെ വളരെ കൈയ്യടക്കത്തോടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയേറെ സെന്‍സിറ്റീവ് ആയൊരു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിവൈകാരികമല്ലാത്തതും, സാരോപദേശമല്ലാത്തതുമായൊരു സ്‌ക്രിപ്റ്റ് ഒരുക്കിയ ബോബി-സഞ്ജയ് ടീമിന്റെ ബ്രില്ല്യന്‍സ് എടുത്തു പറയേണ്ടതാണ്. ആക്രമിക്കപ്പെട്ട ആളുടെ മാനസികാവസ്ഥ മാത്രമല്ല, അക്രമിയുടെ മനോവിചാരങ്ങളെ കുറിച്ചു കൂടി വ്യക്തമായ ധാരണ തിരക്കഥാകൃത്തുക്കള്‍ക്കുണ്ട്.
/indian-express-malayalam/media/media_files/uploads/2019/04/Uyare-Movie-Release-Review-Rating-Parvathy-Thiruvoth.jpg)
പല്ലവിയായി ജീവിക്കുന്ന പാര്‍വ്വതി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. കഥാപാത്രം കടന്നുപോകുന്ന വൈകാരിക അവസ്ഥകളെ അത്ര കൃത്യമായി തന്നെ പാർവ്വതി പകര്‍ത്തിയിട്ടുണ്ട്. ഫുള്‍സ്റ്റോപ്പില്ലാത്ത സംഭാഷണ ശകലങ്ങളിലൂടെയല്ല പല്ലവി തന്റെ സ്വാതന്ത്ര്യത്തെ കുറച്ചും സ്വപ്‌നങ്ങളെ കുറിച്ചും പറയുന്നത്. പല്ലവിയുടെ സന്തോഷവും സങ്കടവും പ്രണയവും വീഴ്ചയും ഉയര്‍ച്ചയുമെല്ലാം കണ്ടിരിക്കുന്നവര്‍ക്ക് കൂടി അനുഭവവേദ്യമാകും. ആക്രമിക്കപ്പെട്ട തന്റെ രൂപം സുഹൃത്ത് കാണാതിരിക്കാന്‍ വാഷ് റൂമില്‍ കയറി വാതിലടയ്ക്കുന്ന പല്ലവി പ്രേക്ഷകരുടെ ഉളളിലൊരു വിങ്ങലാകുന്നുണ്ട്. പിന്നീട് പല്ലവിക്കു വേണ്ടി നാം കരയുകയും ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്യും.
Read More: 'ഈ ശ്രമങ്ങൾ ആരെയും അടിച്ച് താഴ്ത്താനല്ല, ഒരുമിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാനാണ്'
ആസിഫ് അലി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് 'ഉയരെ'യിലെ ഗോവിന്ദ് എന്ന് നിസ്സംശയം പറയാം. സ്‌ക്രീനില്‍ ഗോവിന്ദിനെ അല്ലാതെ ആസിഫ് അലിയെ ഒരിക്കല്‍ പോലും ആരും കാണില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള സിനിമയില്‍ ഏറ്റവുമധികം സ്വയം രാകിമിനുക്കുന്ന നടനാണ് ആസിഫ് അലി. വിശാല്‍ എന്ന കഥാപാത്രമായി ടൊവിനോ തോമസും മികച്ച പ്രകടനം കാഴ്ച വച്ചു. പ്രേക്ഷകരുടെ മുഴുവന്‍ സ്‌നേഹവും പിടിച്ചെടുക്കുന്ന കഥാപാത്രമാണ് ടൊവിനോ. അഭിനയത്തോട് തനിക്ക് കൊതിയാണെന്ന് ടൊവിനോ പറഞ്ഞതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഓരോ സീനും മനോഹരമാക്കാനുള്ള ശ്രമം കാണാം. സിദ്ദീഖ്-പാർവ്വതി കോംബിനേഷൻ സീനുകളും മനോഹരമായിട്ടുണ്ട്. പാര്‍വ്വതിയുടെ സുഹൃത്തായി എത്തുന്ന അനാര്‍ക്കലിയുടെ പ്രകടനവും ഗംഭീരമാണ്. അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവാകട്ടെ അനാര്‍ക്കലിക്ക് 'ഉയരെ' എന്ന് പ്രതീക്ഷിക്കാം.
അതിജീവനം മാത്രമല്ല, ബന്ധങ്ങള്‍ കൂടിയാണ് 'ഉയരെ'. പരസ്പരം ഉയരാനുള്ള അവസരങ്ങള്‍ ഒരുക്കുന്ന, ഉപാധികളില്ലാത്ത ബന്ധങ്ങളെ നമുക്ക് 'ഉയരെ'യില്‍ കാണാം. കാമുകി എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും തീരുമാനിക്കുന്ന കാമുകനും 'ഉയരേ'യില്‍ ഉണ്ട്. സ്‌നേഹത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും, കുറച്ചുകൂടി വ്യക്തതയുള്ള ഒരു ചിത്രം 'ഉയരെ' നല്‍കുന്നുണ്ട്. അല്ലെങ്കില്‍, ഇതുവരെ കണ്ട ഡെഫിനിഷന്‍ 'ഉയരെ' മാറ്റി എഴുതുകയാണ്. ടോക്‌സിക് ബന്ധങ്ങളെ കുറിച്ചു കൂടിയാണ് 'ഉയരെ' സംസാരിക്കുന്നത്.
മുകേഷ് മുരളീധരന്‍ പകര്‍ത്തിയ മനോഹര ദൃശ്യങ്ങളെ മഹേഷ് നാരായണന്‍ വൃത്തിയായി എഡിറ്റ് ചെയ്തിട്ടുണ്ട്. ഒരല്‍പ്പം പോലും ഇഴച്ചില്‍ എവിടേയും തോന്നില്ല. ആസിഡ് ആക്രമണത്തിനു ശേഷമുള്ള രൂപത്തിലേക്ക് പാര്‍വ്വതിയെ ഒരുക്കിയെടുത്ത സുബി ജോഹലും രാജീവ് സുബ്ബയും തീര്‍ച്ചയായും എടുത്തു പറയേണ്ട പേരുകളാണ്. ഗോപി സുന്ദറിന്റെ സംഗീതം ഉയരേയ്ക്ക് കൂടുതല്‍ സൗന്ദര്യം നല്‍കി.
കണ്ടുമറക്കുന്ന കാഴ്ചകൾപ്പുറം, തിയേറ്റർ വിട്ടിറങ്ങുമ്പോൾ കൂടെ കൂട്ടാനും ചിന്തിപ്പിക്കാനുമുള്ളതുകൂടിയാണ് ഒരു ചിത്രമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഉയരെ കാണേണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.