/indian-express-malayalam/media/media_files/T8fBSUBMgfTagd10jElJ.jpg)
പരുക്കനായ നിരവധി പുരുഷ കഥാപാത്രങ്ങളെ ശ്രിഷ്ടിച്ച തിരക്കഥാകൃത്തും ഗാനരചയിതാവും കവിയുമാണ് ജാവേദ് അക്തർ (ചിത്രം: ജാവേദ് അക്തർ, അനിമൽ/ഫേസ്ബുക്ക്)
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായ ചിത്രമാണ് അനിമൽ. സ്ത്രീ വിരുദ്ധതയെയും അക്രമത്തെയും മഹത്വവൽക്കരിക്കുന്നു എന്ന പേരിൽ നീരുപകരിൽ നിന്ന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും, 2023-ലെ ഏറ്റവും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു അനിമൽ. 900 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം കളക്ട് ചെയ്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചിത്രത്തിന് പ്രശംസ ലഭിച്ചപ്പോഴും, ഫെമിനിസം, ടോക്സിസിറ്റി തുടങ്ങിയ വിഷയങ്ങളെ സംവിധായകൻ കൈകാര്യം ചെയ്ത രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമാകുകയും, പരുക്കനായ നിരവധി പുരുഷ കഥാപാത്രങ്ങളെ ശ്രിഷ്ടിച്ചിട്ടുള്ള തിരക്കഥാകൃത്തും ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ അടുത്തിടെ ചിത്രത്തെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. 9-ാമത് അജന്ത-എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കവേയാണ് ജാവേദ് അക്തർ, അനിമൽ പോലുള്ള ചിത്രങ്ങൾ നേടുന്ന വിജയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച രംഗത്തെത്തിയത്.
"എന്താണ് ശരിയെന്നും അത് എങ്ങനെയായിരിക്കണമെന്നുമുള്ള അവബോധത്തോടെ വേണം ഒരു നായകന്റെ പ്രതിച്ഛായ സൃഷ്ടിക്കാൻ. ഇന്നത്തെ എഴുത്തുകാർ അതിനെപ്പറ്റി ചിന്തിക്കണം, കാരണം അവർക്കിടയിൽ ആശയക്കുഴപ്പം വർദ്ധിച്ചു. സമൂഹം ആശയക്കുഴപ്പത്തിലായത് തന്നെയാണ് അതിന് കാരണം. സമൂഹം ശരിയേത് തെറ്റേത് എന്ന് തീരുമാനിക്കുന്നില്ല, പക്ഷേ അത് സിനിമ പ്രതിഫലിക്കുന്നു. ദരിദ്രർ നല്ലവരും സമ്പന്നർ മോശക്കാരുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് നമ്മുടെ തലയിൽ എങ്ങനെ സമ്പന്നരാകാം എന്നൊരു ചിന്ത മാത്രമേയുള്ളൂ. അതിനാൽ, സമ്പന്നരെ മോശക്കാരാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിയില്ല, കാരണം നമ്മളെല്ലാവരും സമ്പന്നരാകാനാണ് ആഗ്രഹിക്കുന്നത്, ” ജാവേദ് അക്തർ പറഞ്ഞു.
“ഒരു പുരുഷൻ സ്ത്രീയോട് ഷൂ നക്കാൻ ആവശ്യപ്പെടുന്നത്, അല്ലെങ്കിൽ ഒരു പുരുഷൻ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുന്നത്, അങ്ങനെയൊരു ചിത്രം സൂപ്പർ ഹിറ്റാകുന്നത് അപകടകരമാണ്,” അനിമലിലെ രംഗം പരാമർശിച്ച് ജാവേദ് അക്തർ പറഞ്ഞു.
“ഇപ്പോൾ, സിനിമാ നിർമ്മാതാക്കളേക്കാൾ കൂടുതൽ ഉത്തരവാദിത്തം പ്രേക്ഷകർക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏതൊക്കെ സിനിമകളാണ് ഇഷ്ടപ്പെട്ടതെന്നും ഏതാണ് ഇഷ്ടപ്പെടാത്തതെന്നും പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. എന്ത് നിരസിക്കണമെന്നും പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. പന്ത് ഇപ്പോൾ പ്രേക്ഷകരുടെ കോർട്ടിലാണ്. ഇന്നും നല്ല സിനിമകൾ ചെയ്യുന്ന എത്രയോ സിനിമാക്കാരുണ്ട്, പക്ഷേ ചുരുക്കം ചിലർ മാത്രം. നിങ്ങൾ അവരോടൊപ്പം എത്രത്തോളം നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ ചിത്രത്തിന്റെയും വിധി," ജാവേദ് അക്തർ കൂട്ടിച്ചേർത്തു.
Read More Entertainment Stories Here
- അവിടേം കണ്ടു ഇവിടേം കണ്ടു; കാതലിലെ അമ്മ ഡബിളാ ഡബിൾ!
- എയർപോർട്ടിനകത്തു നിന്ന് ഇങ്ങനെയും പുറത്തുകടക്കാം; ഇത് ശിൽപ്പ ഷെട്ടി സ്റ്റൈൽ
- 60 നേപ്പോളിയന്മാരെ സ്വര്ണനൂലില് നെയ്തെടുത്ത് ഭാര്യ ജയസുധ
- വരന് 20, വധുവിന് 32; തന്റെ വിവാഹം അമ്മയെ വിഷമിപ്പിച്ചു എന്ന് സെയ്ഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.