/indian-express-malayalam/media/media_files/2025/10/09/sreedevi-2025-10-09-16-13-42.jpg)
ബാലതാരമായി തുടങ്ങി സൂപ്പർ ഹീറോയിനായി അഞ്ച് പതിറ്റാണ്ടോളം വിരാജിച്ച ശ്രീദേവി വിടവാങ്ങി ഏഴ് വർഷം പിന്നിടുമ്പോഴും ഇന്ത്യൻ സിനിമയിൽ അവർ ചെലുത്തിയ സ്വാധീനത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രൻ, താൻ ശ്രീദേവിയുടെ കടുത്ത ആരാധകനായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ്. ഇന്ത്യൻ എക്സ്പ്രസിൻ്റെ 'സ്ക്രീൻ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി കെ. ചന്ദ്രൻ ഈ ആരാധനയുടെ കഥ പങ്കുവെച്ചത്.
Also Read: മനോരമ മാക്സിൽ കാണാം പുതിയ 10 മലയാള ചിത്രങ്ങൾ: New OTT Release
'ശ്രീദേവി മുറി'യും മോഷ്ടിച്ച കട്ട് ഔട്ടും
കോളേജ് കാലഘട്ടത്തിലെ തൻ്റെ കടുത്ത 'ശ്രീദേവി ആരാധന'യെക്കുറിച്ചാണ് രവി കെ. ചന്ദ്രൻ വെളിപ്പെടുത്തിയത്. ഹോസ്റ്റലിൽ ഒരു "ശ്രീദേവി മുറി" തന്നെ തനിക്കുണ്ടായിരുന്നുവെന്നും പിൽക്കാലത്ത് ശ്രീദേവിയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
"ഞാൻ കോളേജിൽ പഠിക്കുമ്പോൾ, സിനിമാ തിയേറ്ററിൽ നിന്ന് ശ്രീദേവിയുടെ ഒരു മുഴുനീള കട്ട് ഔട്ട് മോഷ്ടിച്ച് എൻ്റെ മുറിയിൽ വെച്ചിരുന്നു. അതോടെ എൻ്റെ മുറി 'ശ്രീദേവി മുറി' ആയി മാറി. പത്രങ്ങളിൽ നിന്നും സിനിമാ മാസികകളിൽ നിന്നും ചിത്രങ്ങൾ മുറിച്ചെടുത്ത് ചുമരുകളിൽ ഒട്ടിക്കുമായിരുന്നു. എൻ്റെ മുറി നിറയെ അവരുടെ ഫോട്ടോകളായിരുന്നു. ആളുകൾ എൻ്റെ മുറിയിൽ വന്ന് ആ ഫോട്ടോകൾ നോക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നു."
Also Read: അമ്മയുടെയും മകളുടെയും നായകൻ: രജനീകാന്തിന്റെ സിനിമാജീവിതത്തിലെ അപൂർവമായൊരു കാസ്റ്റിംഗ്
സ്വപ്നം യാഥാർത്ഥ്യമായ അവിസ്മരണീയ നിമിഷം
ബോളിവുഡിൽ പ്രശസ്തനായതിനു ശേഷവും ഏറെക്കാലം തൻ്റെ പ്രിയപ്പെട്ട നടിയെ നേരിൽ കാണാൻ രവിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ, ശ്രീദേവിയുടെ ഭർത്താവിൻ്റെ സഹോദരനും നടനുമായ അനിൽ കപൂർ വഴി അപ്രതീക്ഷിതമായി ആ ആഗ്രഹം സഫലമായി.
"ഒരു ദിവസം, ഞാൻ സംവിധായകൻ രാജ് കുമാർ സന്തോഷിയോടൊപ്പം 'ദി ഹാംഗ് ഓവർ' സിനിമ കാണാൻ രാത്രി ഷോയ്ക്ക് പോകാൻ തീരുമാനിച്ചു. ഞങ്ങൾ അനിൽ കപൂറിനെയും വിളിച്ചു. അനിൽ കപൂറിൻ്റെ ഡ്രൈവർ ഇല്ലാതിരുന്നതിനാൽ, അദ്ദേഹം ഞങ്ങളുടെ കാറിൽ കൂടെ വന്നു. അപ്പോൾ അനിൽ പറഞ്ഞു, 'ഞാൻ ശ്രീയെയും വിളിക്കാം.' ആരാണ് 'ശ്രീ' എന്ന് എനിക്ക് മനസ്സിലായില്ല. ഞങ്ങൾ അവിടെയെത്തിയപ്പോൾ ശ്രീദേവി വന്നു കാറിൽ കയറി. എനിക്ക് നടുവിലാണ് സീറ്റ് കിട്ടിയത്; ഒരു വശത്ത് അനിലും മറുവശത്ത് ശ്രീദേവിയും. ആ നിമിഷം എൻ്റെ ഹൃദയം നിലച്ചു. എൻ്റെ സ്വപ്ന നായിക എൻ്റെ അരികിലായിരുന്നു. ഞാൻ നിശബ്ദനും സ്തബ്ധനുമായി. തിയേറ്ററിലും ശ്രീദേവി എൻ്റെ അരികിൽ തന്നെയായിരുന്നു," അദ്ദേഹം ആവേശത്തോടെ ഓർത്തു.
Also Read: ഒരു കാർ വാങ്ങാൻ വേണ്ടിയാണ് ഞാൻ ആ സിനിമയിൽ ഒപ്പിട്ടത്: അമല
തൻ്റെ കടുത്ത ആരാധനയെക്കുറിച്ച് അദ്ദേഹം ശ്രീദേവിയോട് തുറന്നു പറഞ്ഞു. "ഞാൻ അവരെ നോക്കിക്കൊണ്ടിരുന്നു. എന്നിട്ട് അവരോട് ചോദിച്ചു, 'മാഡം, ഞാൻ ഒരിക്കൽ നിങ്ങളുടെ കട്ടൗട്ട് മോഷ്ടിച്ച് എൻ്റെ ഹോസ്റ്റൽ മുറിയിൽ വെച്ചിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഈ നിമിഷം യഥാർത്ഥമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.' അപ്പോൾ 'ഞാൻ നിങ്ങളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്, സാർ' എന്നായിരുന്നു ശ്രീദേവിയുടെ മറുപടി. 'ദയവായി എന്നെ 'സർ' എന്ന് വിളിക്കരുത്. ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണിത്' എന്ന് ഞാൻ അവരോട് പറഞ്ഞു."
നിർഭാഗ്യവശാൽ, ശ്രീദേവിക്കൊപ്പം സിനിമയിൽ പ്രവർത്തിക്കാൻ രവിക്ക് അവസരം ലഭിച്ചില്ല. 2018 ഫെബ്രുവരി 24-ന് ശ്രീദേവി വിടപറഞ്ഞു. എങ്കിലും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആ താരത്തിൻ്റെ ഓർമ്മകൾക്ക് ഇന്നും തിളക്കം നഷ്ടപ്പെട്ടിട്ടില്ല.
Also Read: 'ബീഫ് ബിരിയാണിയും ധ്വജപ്രണാമവും വേണ്ട'; ഷെയ്ൻ നിഗത്തിന്റെ 'ഹാലി'ന് സെൻസർ ബോർഡിന്റെ 'കട്ട്'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.