/indian-express-malayalam/media/media_files/2025/10/09/amala-akkineni-2025-10-09-15-24-16.jpg)
അമല അക്കിനേനി
'എൻ്റെ സൂര്യപുത്രിയ്ക്ക്', 'ഉള്ളടക്കം' തുടങ്ങിയ ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ നടിയാണ് അമല. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും തൻ്റേതായ ഒരിടം കണ്ടെത്തിയ അമല, 2017-ൽ 'കെയർ ഓഫ് സൈറ ബാനു' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവും നടത്തിയിരുന്നു.
Also Read: അമ്മയുടെയും മകളുടെയും നായകൻ: രജനീകാന്തിന്റെ സിനിമാജീവിതത്തിലെ അപൂർവമായൊരു കാസ്റ്റിംഗ്
പ്രശസ്തരായ കമൽഹാസൻ, രജനീകാന്ത്, വിജയകാന്ത് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള അമല, 1986-ൽ 'മൈഥിലി എന്നൈ കാതലി' എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, തമിഴിൽ വെറും അഞ്ച് വർഷം മാത്രമാണ് അമല സജീവമായി ഉണ്ടായിരുന്നത്. 1991-ൽ ഫാസിൽ തന്നെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'എൻ്റെ സൂര്യപുത്രിയ്ക്ക്' എന്ന മലയാള ചിത്രത്തിൻ്റെ റീമേക്കായ 'കർപ്പൂര മുല്ലൈ' ആണ് അവരുടെ അവസാന തമിഴ് ചിത്രം.
വികടൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ അഭിനയ ജീവിതത്തിൻ്റെ തുടക്കത്തെക്കുറിച്ച് അമല മനസ്സുതുറന്നത്. "ഞാൻ നൃത്തം ഐച്ഛികവിഷയമായി എടുത്ത് അവസാന വർഷം പഠിക്കുമ്പോഴാണ് ഡി.ആർ. സാർ എന്നെ കാണുന്നതും ഒരു വേഷം വാഗ്ദാനം ചെയ്യുന്നതും. എനിക്ക് അഭിനയിക്കാൻ അറിയില്ല, നൃത്തം മാത്രമേ അറിയൂ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഡാൻസിന് പ്രാധാന്യമുള്ള ചിത്രമാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ നിർബന്ധിച്ച് കൊണ്ടുവന്നു, അഭിനയിക്കാൻ പഠിപ്പിച്ചു, പ്രേരിപ്പിച്ചു. ആ സിനിമ പൂർത്തിയാക്കിയ ശേഷമാണ് എനിക്ക് വീണ്ടും ഓഫറുകൾ വരുന്നത്," അമല ഓർത്തെടുത്തു.
Also Read: മനോരമ മാക്സിൽ കാണാം പുതിയ 10 മലയാള ചിത്രങ്ങൾ: New OTT Release
തൻ്റെ ആദ്യ ചിത്രം വിജയമായെന്ന് അമലയ്ക്ക് മനസ്സിലായത് ഒരു ദിവസം ടിവിഎസ് സ്കൂട്ടറുമായി റോഡിൽ ഇറങ്ങിയപ്പോഴാണ്. അതോടെ, ഇനി സ്കൂട്ടറോടിച്ച് നടക്കൽ ബുദ്ധിമുട്ടാവുമെന്നും കാർ വാങ്ങിയേ തീരൂ എന്നും അമല മനസ്സിലാക്കി.
"എൻ്റെ സിനിമ വിജയിച്ചതായി ഞാൻ അറിഞ്ഞിരുന്നില്ല. അന്ന് ഞാൻ ഒരു ടിവിഎസ് (സ്കൂട്ടർ) ആയിരുന്നു ഓടിച്ചിരുന്നത്. ഒരു ദിവസം ഞാൻ ടിവിഎസ് ഓടിച്ച് സിഗ്നലിൽ നിൽക്കുമ്പോൾ, എന്നെ കണ്ട പലരും 'ഹേയ് അമലാ' എന്ന് വിളിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ ചിന്തിച്ചത്, 'ഓ, സിനിമ വിജയമായോ?' എനിക്ക് ഇനി ടിവിഎസ് ഓടിക്കാൻ കഴിയില്ല, പുറത്തു പോകാൻ കഴിയില്ല എന്നായി. ഇതിനെക്കുറിച്ച് എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോൾ, ഒരു കാർ വാങ്ങണം എന്ന് ആഗ്രഹിച്ചു. അതിനുവേണ്ടിയാണ് ഞാൻ അടുത്ത സിനിമയിൽ ഒപ്പിട്ടത്," താരം ചിരിച്ചുകൊണ്ട് പറഞ്ഞു.
Also Read: October OTT Release: ഒക്ടോബറിൽ ഒടിടിയിലെത്തുന്ന പ്രധാന സിനിമകളും സീരീസുകളും
തെലുങ്കുതാരം നാഗാർജുനയുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന അമല, പിന്നീട് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. 'ബ്ലൂ ക്രോസ് ഓഫ് ഹൈദരാബാദ്' എന്ന എൻ.ജി.ഒയ്ക്ക് നേതൃത്വം നൽകി മൃഗസംരക്ഷണ രംഗത്തും അവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ദുല്‍ഖര്‍ സൽമാൻ നായകനായ 'കർവാൻ' (2018) എന്ന ഹിന്ദി ചിത്രത്തിലും അമല ഒരു പ്രധാന വേഷം ചെയ്തിരുന്നു.
Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.