/indian-express-malayalam/media/media_files/uploads/2020/06/prithwiraj-ashique-abu-1.jpg)
കൊച്ചി: ലോക്ക് ഡൗണിനു പിന്നാലെ സജീവമാകുന്ന മലയാള ചലച്ചിത്ര രംഗത്ത് വിവാദത്തിന്റെ ചലനം സൃഷ്ടിച്ചുകൊണ്ട് ഒരേ വിഷയത്തില്‍ മൂന്ന് സിനിമകള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല ഏടുകളിലൊന്നായ 1921ലെ മലബാര്‍ കലാപത്തിന്റെ വീരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രങ്ങളാണ് ഇവ. ആഷിഖ് അബു, പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര എന്നിവരാണ് ചിത്രങ്ങളൊരുക്കുന്നത്.
'വാരിയം കുന്നന്‍' എന്ന പേരില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണു നായകന്‍. ഹര്‍ഷദും റമീസും ചേര്‍ന്ന് രചന നിര്‍ഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു നടീടന്മാരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
'ഷഹീദ് വാരിയംകുന്നന്‍' എന്ന പേരിലാണു പിടി കുഞ്ഞമുഹമ്മദ് ചിത്രമൊരുക്കുന്നത്. ചലച്ചിത്ര നിരൂപകന്‍ ജിപി രാമചന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുകഴിഞ്ഞ ചിത്രം ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് പോസ്റ്റില്‍ പറയുന്നു.
പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര 'ദി ഗ്രേറ്റ് വാരിയം കുന്നത്ത്' എന്ന പേരിലാണ് സിനിമയൊരുക്കുന്നത്. കുറെകാലം പഠനം നടത്തിയശേഷശേഷമാണു സിനിമയുടെ കഥഴുതിയതെന്ന് ഇബ്രാഹിം വെങ്ങര ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമയുടെ വണ്‍ ലൈന്‍ അദ്ദേഹം 'വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജി' എന്ന പേരില്‍ ഏകപാത്ര നാടകമായി സുഹൃത്ത് അലി അരങ്ങാടത്തിന് എഴുതിക്കൊടുത്തിരുന്നു. നാടകം സ്‌റ്റേജുകളില്‍ അവതരിപ്പിച്ചുവരികയാണ്.
ചിത്രത്തിന്റെ വര്‍ക്കുകള്‍ നടന്നുവരികയാണെന്നും തിരക്കഥ രണ്ടുമൂന്നു പേര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇബ്രാഹിം വെങ്ങര ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. മലയാളത്തില്‍നിന്നുവള്ളര്‍ കൂടാതെ ഇതര ഭാഷകളില്‍നിന്നുള്ളവരും ചിത്രത്തില്‍ അഭിനേതാക്കളാവും. ആഫ്രിക്കന്‍ നടിയാണ് നായിക. കണ്ണൂര്‍ ജില്ലയിലെ പൈതല്‍ മലയാണ് പ്രാധാന ലൊക്കേഷന്‍.
കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി ചിത്രീകരിക്കുന്ന സിനിമയൊരുക്കുമെന്ന സൂചന നൽകി ബിജെപി നേതാവ് കൂടിയായ സംവിധായകൻ അലി അക്ബർ രംഗത്തെത്തിയിട്ടുണ്ട്. ''1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാൻ നിങ്ങൾ കയ്യിൽനിന്ന് എന്ത് മാറ്റിവയ്ക്കും, സ്വദേശാഭിമാനികളോടാണ് ചോദ്യം'', ''നമ്മൾ തീരുമാനം എടുത്തുകഴിഞ്ഞു, 1921ന്റെ യഥാര്‍ഥമുഖം 2021ല്‍ ജനം കാണും,'' എന്നീ രണ്ട് ഫെയ്‌സ്‌ബുക്ക് പോസ്റ്റുകളിലൂടെയാണ് അലി അക്ബർ സിനിമയെക്കുറിച്ച് സൂചന നൽകിയത്. എന്നാൽ സിനിമയുടെ പേരോ മറ്റു വിവരങ്ങളോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
Also Read: ‘നാട് വിപത്തിലേക്കാണ്! സിനിമയെ ആർക്കാണ് പേടി?’ വാരിയംകുന്നന് പിന്തുണയുമായി സിനിമാ ലോകം
അതിനിടെ, ആഷിഖ് അബു ചിത്രമായ 'വാരിയം കുന്നനും' നായകന്‍ പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളില്‍നിന്ന് ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന ചിത്രത്തിൽനിന്ന് പൃഥ്വിരാജ് പിന്മാറണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം.
അതേസമയം, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാര്‍ കലാപത്തിന്റെ നായകനാണെന്നും ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച ഹിന്ദു ജന്മിമാരെ മാത്രമല്ല മുസ്ലിം ജന്മിയെയും അദ്ദേഹം കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. എംഎന്‍ കാരശേരി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Also Read: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്
ചിത്രത്തില്‍നിന്ന് പൃഥ്വിരാജ് പിന്മാറണന്നെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ആഷിഖ് അബുവിനെയോ പൃഥ്വിരാജിനെയോ മതത്തിന്റെയോ ജാതിയുടെയോ പേരിലല്ല, മറിച്ച് മികച്ച കലാകാരന്‍മാര്‍ എന്ന നിലയിലാണ് നമ്മള്‍ കാണുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനു മുന്‍പുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.