/indian-express-malayalam/media/media_files/2024/10/17/t77KwAQzgGOHI4nY6f86.jpg)
ജയസൂര്യ
കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി വർഷങ്ങൾ മാറ്റിവച്ച നിരവധി നടന്മാർ നമുക്കുണ്ട്. മലയാളത്തിൽ ആ രീതിയിൽ വലിയ ബോഡി ട്രാൻസ്ഫോർമേഷനു വിധേയനായ നടനാണ് പൃഥ്വിരാജ്. ആടുജീവിതത്തിലെ നജീബായി മാറാൻ പൃഥ്വി നടത്തിയ കഠിനയാതനകൾ ഏറെ കയ്യടി നേടിയിരുന്നു.
കഥാപാത്രത്തിന്റെ ലുക്കു നിലനിർത്താനായി പലപ്പോഴും മാസങ്ങളും വർഷങ്ങളും ഒരേ ലുക്കു പിൻതുടരേണ്ടി വന്ന നടീനടന്മാരെയും നമുക്ക് സിനിമയിൽ കണ്ടെത്താം. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടൻ ജയസൂര്യ കത്തനാറിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് മെയിന്റൈൻ ചെയ്യുകയായിരുന്നു. മുടിയും താടിയും വളർത്തിയ ലുക്കിലാണ് ഏറെ നാളുകളായി പ്രേക്ഷകർ ജയസൂര്യയെ കാണുന്നത്. ഇപ്പോഴിതാ, 'കത്തനാർ' പാക്കപ്പായ സന്തോഷം പങ്കിടുകയാണ് ജയസൂര്യ.
"അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ 'കത്തനാർ' പാക്കപ്പ്.
മൂന്ന് വർഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമർപ്പണം ചെയ്ത ഒരു കൂട്ടം പ്രതിഭാധനൻമാരായ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ദിനരാത്രങ്ങൾ പിന്നിട്ട ഒരുപാട് അസുലഭ മുഹൂർത്തങ്ങൾ...
അങ്ങിനെ കത്തനാർ ഒരു യാഥാർത്ഥ്യമാവാൻ പോകുകയാണ്.
ഈ അവസരത്തിൽ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സിൽ തെളിയുന്ന ഒരുപാട് മുഖങ്ങൾ.
കത്തനാർ അതിൻ്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാവരുത് എന്ന് വാശി പിടിച്ച നിർമ്മാതാവ് ആദരണീയനായ ശ്രീ. ഗോകുലം ഗോപാലേട്ടൻ, അത് യഥാർത്ഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രിയ സഹോദരൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ. കൃഷ്ണമൂർത്തി.
സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിൻ്റെ അഭിമാനം ശ്രീ റോജിൻ തോമസ്. കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്ക് വെയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ്. ദൃശ്യ വിസ്മയം തീർത്ത നീൽ ഡി കുഞ്ഞ.
ഇനിയും ഒട്ടേറെ മുഖങ്ങൾ. വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ
എല്ലാവർക്കുംനന്ദി.
ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ തയ്യാറായ ശ്രീ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാൻ സാധിക്കുക! അത് കടപ്പാടായി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഇനി കത്തനാറിൻ്റെ റിലീസിങ്ങിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരിൽ ഒരാളായി ഞാനും," ഫേസ്ബുക്ക് കുറിപ്പിൽ ജയസൂര്യ പറയുന്നു.
'ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ദ ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കത്തനാർ: ദി വൈൽഡ് സോർസറർ'. മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയാണ് നായികയായി എത്തുന്നത്. അനുഷ്ക മലയാളത്തിലേക്ക് എത്തുന്ന ആദ്യചിത്രമെന്ന സവിശേഷതയുമുണ്ട്. ചിത്രത്തിൽ കത്തനാരുടെ വേഷമാണ് ജയസൂര്യയ്ക്ക്. പ്രഭുദേവ, വിനീത്, സാൻഡി മാസ്റ്റർ, നിതീഷ് ഭരദ്വാജ് എന്നിവരും ചിത്രത്തിലുണ്ട്.
പൂർണമായി വെർച്യുൽ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കത്തനാർ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി 15ലേറെ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
"ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന 'കത്തനാർ' പ്രീപ്രൊഡകഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ," ചിത്രത്തെക്കുറിച്ച് സംവിധായകൻ റോജിന്‍ തോമസ് മുൻപു പറഞ്ഞതിങ്ങനെ.
രണ്ട് ഭാഗങ്ങളുള്ള സിനിമാറ്റിക് ഡ്യുവോളജിയിലെ ആദ്യ ഭാഗമാണ് ഈ സിനിമയെന്നും പറയപ്പെടുന്നു.
Read More
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്‍വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
- Bullet Diaries OTT: ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗാ മാര്ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഒടിടിയിൽ
- അവന്റെ ഡാൻസ് കണ്ട് എനിക്കിടയ്ക്ക് പെരുന്തച്ചൻ കോംപ്ലക്സ് അടിച്ചിരുന്നു: ഇസഹാഖിനെ കുറിച്ച് ചാക്കോച്ചൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.