/indian-express-malayalam/media/media_files/uploads/2019/09/finals-malayalam-movie-release-rajisha-vijayan-muthumani-interview-294789.jpg)
ഫൈനല്‍സ്, ഫൈനല്‍സ് സിനിമ, ഫൈനല്‍സ് റിവ്യൂ, ഫൈനല്‍സ് സിനിമ റിവ്യൂ, രജിഷ വിജയന്‍, finals, finals malayalam movie, finals movie review, finals critics review, finals malayalam movie review, muthumani
Finals Malayalam Movie, Muthumani Interview: സൈക്ലിങ് താരത്തിന്‍റെ കഥ പറയുന്ന 'ഫൈനല്‍സ്', സംവിധായകന്‍ പി.ആര്‍.അരുണിനെ സംബന്ധിച്ച് സംവിധാനത്തിലെ 'സ്റ്റാര്‍ട്ടിങ്ങ്' ആണ്. ഒരു പതിറ്റാണ്ടിലേറെ മനസ്സിലിട്ട് വെട്ടിയും തിരുത്തിയും തയ്യാറാക്കിയ തിരക്കഥ അരുണ്‍ തന്നെ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു.
അരുണിന്‍റെ ഭാര്യയായ മുത്തുമണി, അവരുടെ സൌഹൃദകാലത്തേ കേട്ടു തുടങ്ങിയ കഥയാണ് ഇപ്പോള്‍ 'ഫൈനല്‍സായി' പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തിരക്കഥാകൃത്തിനും സംവിധായകനും കഥയ്ക്കുമൊപ്പം ഒരു വ്യാഴവട്ടക്കാലത്തിലേറെ കൂടെയുണ്ടായിരുന്ന മുത്തുമണി ആ വിശേഷങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളവുമായി പങ്കു വച്ചു.
"സ്പോര്‍ട്സിലെ ഗ്ലാമര്‍ ഇനങ്ങളെ മാത്രം കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നതാണ് പൊതുവെയുള്ള രീതി. സൈക്ലിങ് പോലുള്ള മല്‍സരങ്ങളെക്കുറിച്ചും വിജയികളെക്കുറിച്ചും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. സ്പോര്‍ട്സ് വളരെ ഗൌരവത്തോടെ കണ്ടിരുന്ന അരുണിനെ സംബന്ധിച്ച് ഇതൊന്ന് സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് പത്രത്തില്‍ വന്നൊരു വാര്‍ത്തയില്‍ നിന്ന് ഇങ്ങനെയൊരു തിരക്കഥയൊരുക്കാന്‍ അരുണിനെ പ്രേരിപ്പിച്ചത്".
Read Here: Finals Movie Review: മനസ്സു കവർന്ന് 'ഫൈനല്‍സ്': റിവ്യൂ
Read Here: ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബ്രദര്‍സ് ഡേ, ഫൈനല്‍സ്: മൂന്ന് ഓണച്ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളില്‍
അതു പോലെ തന്നെ ഒരുപാട് കായികതാരങ്ങളെ കേരളത്തിന് സമ്മാനിച്ച ഇടുക്കി ജില്ലയെ വേണ്ട രീതിയില്‍ പരിഗണിക്കാത്തതുമൊക്കെ കഥയുടെ ഭാഗമായിട്ടുണ്ടെന്നും മുത്തുമണി കൂട്ടിച്ചേര്‍ത്തു. ചിത്രീകരണം നടന്നത് കട്ടപ്പന,വാഗമണ്‍,തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ്. സൈക്ലിങ് താരമായി രജീഷ വിജയനും അച്ഛനായ് സുരാജ് വെഞ്ഞാറമൂടുമാണ് വേഷമിടുന്നത്. നിരഞ്ജന്‍ രാജുവും മുഴുനീള കഥാപാത്രമായ് സിനിമയിലുണ്ട്.
ചിത്രത്തില്‍ ഒരു ജേര്‍ണലിസ്റ്റിന്‍റെ റോളാണ് മുത്തുമണിക്ക്. ഭര്‍ത്താവ് സംവിധായകനായ സെറ്റില്‍ അദ്ദേഹത്തെ ശല്യപ്പെടുത്താതെ തന്‍റെ വേഷം വൃത്തിക്ക് ചെയ്ത് മിണ്ടാതെ നിന്ന് സഹായിച്ചെന്ന് മുത്തുമണി.
"ഈ സിനിമയ്ക്ക് പിന്നിലുള്ള അരുണിന്‍റെ അധ്വാനം നന്നായി അറിയാവുന്നത് കൊണ്ട്, അഭിപ്രായങ്ങള്‍ പറയാന്‍ ഞാന്‍ നിന്നിട്ടില്ല. അത്രയേറെ പഠിച്ചാണ് അരുണ്‍ സിനിമ ചെയ്തിരിക്കുന്നതെന്ന് എനിക്ക് അറിയാം."
Read Here: Onam Release: നവാഗതർ കയ്യൊപ്പു ചാർത്തുന്ന ഒരു ഓണം റിലീസ് കാലം
ഇതാദ്യമല്ല അരുണും മുത്തുമണിയും ഒരു ലൊക്കേഷനില്‍ ഒരുമിക്കുന്നത്. അരുണ്‍ തിരക്കഥയൊരുക്കിയ 'ജമ്നാപ്യാരി'യിലും മുത്തുമണി പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്.
"ജോലിയെ ഒരുതരത്തിലും ബാധിക്കരുതെന്ന് കരുതി, രണ്ടു പേരും ഒരുമിച്ച് ഒരു സ്ഥലത്ത് വേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന്‍റെ ആവശ്യമില്ലെന്ന് സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞത് കേട്ട്, 'ജമ്നാപ്യാരി'യില്‍ ഒരുമിച്ച് വന്നതോടെ അങ്ങനെയൊരു മാറി നില്‍ക്കലിന്‍റെ ആവശ്യമില്ലെന്ന് ഞങ്ങള്‍ക്കും മനസ്സിലായി."
അങ്ങനെയാണ് ഫൈനല്‍സില്‍ മുത്തുമണിയും 'പ്രത്യക്ഷത്തില്‍' പങ്കാളിയാകുന്നത്.
'ജമ്നാപ്യാരി'യുടെ ചിത്രീകരണത്തിനിടയില്‍ കിട്ടിയ ഒഴിവ് സമയത്താണ് മണിയന്‍ പിള്ള രാജുവിനോട് 'ഫൈനല്‍സി'ന്‍റെ കഥ അരുണ്‍ പറഞ്ഞത്. സംവിധാനം അന്ന് മനസ്സിലില്ലായിരുന്നെങ്കിലും, പിന്നീട് മണിയന്‍ പിള്ള രാജുവിന്‍റെ തുടര്‍ച്ചയായ ഓര്‍മപ്പെടുത്തലും അന്വേഷണങ്ങളും പിന്തുണയുമൊക്കെയായപ്പോള്‍ സംവിധായകന്‍റെ വേഷം എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു പതിറ്റാണ്ടിലേറെ നീണ്ട അരുണിന്‍റെ അധ്വാനവും സ്വപ്നവും പ്രേക്ഷകര്‍ തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് മുത്തുമണിയും. ടീസറിന് താഴെയുണ്ടായ പ്രതികരണങ്ങളില്‍ കണ്ണിലുടക്കിയ ഒന്ന് ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
"വാക്കുകള്‍ കൊണ്ട് രജീഷയും നോട്ടം കൊണ്ട് സുരാജേട്ടനും കരയിപ്പിച്ച് കളഞ്ഞല്ലോ"?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.