/indian-express-malayalam/media/media_files/uploads/2019/04/Suresh-Gopi-and-Biju-Menon.jpg)
തൃശൂര്‍: ബിജു മേനോന്‍ വിഷയത്തില്‍ ക്ഷുഭിതനായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ബിജു മേനോനോട് മോശമായി പെരുമാറുന്നവര്‍ക്ക് ജനങ്ങള്‍ കരണത്തടി തരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലയില്‍ ഒരുപാട് സഹായങ്ങള്‍ ബിജുവിന് ചെയ്തുകൊടുത്തിട്ടുണ്ട്. അതിന് നന്ദിയായാണ് ബിജു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത്. നന്ദി കാണിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത ജനാധിപത്യമാണോ ഇതെന്ന് സുരേഷ് ഗോപി ചോദിച്ചു.
Read More: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ
സഹോദര തുല്യനായി കാണുന്ന വ്യക്തിയാണ് ബിജു മേനോന്‍. എന്തുവില കൊടുത്തും ബിജുവിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ എതിര്‍ക്കുമെന്നും ബിജുവിനെ പിന്തുണക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.
സൈബര്‍ ആക്രമണം നീചമാണെന്നും ഇതൊരു വൃത്തികെട്ട പരിപാടിയാണെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പറഞ്ഞു. ചില നേതാക്കളാണ് ഇതിന് പിന്നിലെന്നും അത് തനിക്ക് അറിയാമെന്നും ബിജു മോനോനെതിരായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Read More: ഇതാണോ ആവിഷ്കാര സ്വാതന്ത്യം? ബിജു മേനോനെതിരെയുള്ള സൈബർ ആക്രമണത്തെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോനും നടി പ്രിയ വാര്യരും പൊതുവേദിയില്‍ എത്തിയത്. തൃശൂര്‍ ലുലു ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ബിജു മേനോൻ.
Read More: ‘അമ്പലം വരെ കണ്ണടച്ച് പോയി, കുളിക്കുമ്പോഴും കണ്ണ് തുറന്നില്ല’: സുരേഷ് ഗോപി
‘സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നു’മായിരുന്നു ബിജു മേനോന്റെ വാക്കുകൾ. ഇതിനു പിന്നാലെയാണ് ബിജു മേനോന്റെ ഫെയ്സ്ബുക്ക് പേജിൽ സൈബർ ആക്രമണം ശക്തമായത്. രൂക്ഷമായ കമന്റുകളും അസഭ്യവർഷവുമൊക്കെ ശക്തമായതോടെ ബിജു മേനോനെതിരെ നടക്കുന്ന ആക്രമണത്തെ വിമർശിച്ചു കൊണ്ട് നിരവധിപേർ രംഗത്തെത്തി കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തു നിന്ന് ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവരും ബിജു മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.