/indian-express-malayalam/media/media_files/uploads/2019/03/amit-shah-7.jpg)
Amit Sha BJP
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ വാഴ്ത്തിയ ബിജെപി നേതാക്കളെ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. പ്രഗ്യാ സിങ് ഠാക്കൂര്‍, അനന്ത്കുമാര്‍ ഹെഡ്‌ഗെ, നളിന്‍ കുമാര്‍ തുടങ്ങിയവര്‍ ഗോഡ്‌സെയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. മൂന്നു നേതാക്കളില്‍ നിന്നും ബിജെപി അച്ചടക്ക സമിതി വിശദീകരണം നേടുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.
Read More: 'ആത്മാവ് സന്തോഷിക്കുന്നുണ്ടാകും'; ഗോഡ്‌സെയെ വാഴ്ത്തിപ്പാടി കൂടുതല്‍ ബിജെപി നേതാക്കള്‍
'അനന്ത്കുമാര്‍ ഹെഡ്‌ഗെ, പ്രഗ്യാ സിങ് ഠാക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് ബിജെപിയുമായി ബന്ധമില്ല. അവര്‍ മൂന്നുപേരും പ്രസ്താവനകള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നിരുന്നാലും ബിജെപി ഇവരുടെ പ്രസ്താവനകളെ ഗൗരവമായി എടുത്തിട്ടുണ്ട്, ഇവരില്‍ നിന്നും വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ അന്തസിനെ തകര്‍ക്കുന്നതും പ്രത്യയശാസ്ത്രത്തിന് എതിരായതുമാണ്. അതിനാല്‍ വിഷയം അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ട്,' അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
अनुशासन समिति तीनों नेताओं से जवाब मांगकर उसकी एक रिपोर्ट 10 दिन के अंदर पार्टी को दे, इस तरह की सूचना दी गयी है।
— Chowkidar Amit Shah (@AmitShah) May 17, 2019
ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്താണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. ഗോഡ്സെ പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറയേണ്ട ആവശ്യമില്ല എന്നാണ് കേന്ദ്രമന്ത്രി കൂടിയായ അനന്ത് കുമാര്‍ ഹെഗ്ഡെ ട്വിറ്ററില്‍ കുറിച്ചത്. ഗോഡ്സെയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഹെഡ്‌ഗെ പറഞ്ഞു.
विगत 2 दिनों में श्री अनंतकुमार हेगड़े, साध्वी प्रज्ञा सिंह ठाकुर और श्री नलीन कटील के जो बयान आये हैं वो उनके निजी बयान हैं, उन बयानों से भारतीय जनता पार्टी का कोई संबंध नहीं है।
— Chowkidar Amit Shah (@AmitShah) May 17, 2019
ഗോഡ്‌സെയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും മരണപ്പെട്ട് ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്നത്തെ തലമുറ ഇതൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഗോഡ്‌സെയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും അനന്ത് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഗോഡ്‌സെയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇതൊക്കെ പറയേണ്ടതെന്നും അനന്ത്കുമാര്‍ ചോദിച്ചു. അതേസമയം, പരാമശം തന്റേതല്ലെന്നും ട്വിറ്റര്‍ ഹാക്ക് ചെയ്തതാണെന്നും ഹെഗ്‌ഡെ പ്രതികരിച്ചു.
Read More: 'മാപ്പ്...മാപ്പ്...'; ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്
കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലാണ് ഗോഡ്‌സെ സ്തുതികളുമായി രംഗത്തെത്തിയ മറ്റൊരു നേതാവ്. നാഥുറാം ഗോഡ്‌സെയെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായാണ് നളിന്‍ കുമാര്‍ താരതമ്യം ചെയ്തത്. ഗോഡ്‌സെ ഒരാളെ കൊന്നു, അജ്മല്‍ കസബ് 72 പേരെയാണ് കൊന്നത്, എന്നാല്‍, രാജീവ് ഗാന്ധി 17,000 പേരെയാണ് കൊന്നത് (സിഖ് വിരുദ്ധ കലാപം ഉദ്ദേശിച്ച്). ഇതില്‍ നിന്ന് വിധിക്കൂ ആരാണ് ഏറ്റവും വലിയ ക്രൂരനെന്ന്? എന്നായിരുന്നു നളിന്‍ കുമാര്‍ ട്വീറ്റ് ചെയ്തത്. പരാമര്‍ശം വിവാദമായതോടെ നളിന്‍ കുമാര്‍ ട്വീറ്റ് പിന്‍വലിച്ചു.
Read More: 'നമ്മള്‍ വിചാരിക്കുന്ന ആളേയല്ല!'; ഗോഡ്‌സെ ദേശഭക്തനെന്ന് പ്രഗ്യാ സിങ്
ഈ ചര്‍ച്ചകള്‍ക്കിടെയാണ് മറ്റൊരു വിവാദ പരാമര്‍ശവുമായി ബിജെപി വക്താവ് രംഗത്തെത്തിയത്. മഹാത്മഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന പരാമര്‍ശമാണ് അനില്‍ സൗമിത്ര നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൗമിത്രയുടെ വിവാദ പ്രസ്താവന.
രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയാണെന്നും നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ചയാകുന്നത്. അതിനു പിന്നാലെയാണ് ഗോഡ്‌സെ ദേശഭക്തനാണെന്ന വാദവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍ രംഗത്തെത്തിയത്. പരാമര്‍ശം വിവാദമായതോടെ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.