/indian-express-malayalam/media/media_files/uploads/2019/04/rahul-gandhi6.jpg)
ന്യൂഡല്‍ഹി: മോദി - അമിത് ഷാ കൂട്ടുകെട്ട് വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഏത് സഖ്യമാണ് രൂപീകരിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ട്വിറ്ററിലൂടെ കേജ്‌രിവാള്‍ പരിഹസിച്ചു.
ഡല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് സഖ്യം രൂപീകരിക്കാനുള്ള എല്ലാ വഴികളും അടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി കേജ്‌രിവാള്‍ രംഗത്തെത്തിയത്. ആം ആദ്മിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിയിലാണ് രാഹുലിനെതിരെ കേജ്‌രിവാള്‍ സംസാരിച്ചത്.
Read More: ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഡൽഹി സ്ഥാനാർഥികളിൽ സമ്പന്നരിൽ മുന്നിൽ ഗൗതം ഗംഭീർ
മോദി - ഷാ സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ആം ആദ്മി ചെയ്യുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ഈ കൂട്ടുകെട്ടിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ തിരഞ്ഞെടുപ്പിന് ശേഷം ഏത് മഹാസഖ്യവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കേജ്‌രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.
Read More: ആം ആദ്മിക്ക് ‘കൈ’ കൊടുക്കില്ല; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
മോദി - ഷാ സഖ്യത്തിന് കൂച്ചുവിലങ്ങിടാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. ഏത് മഹാസഖ്യ സര്‍ക്കാരിനെയും അതിനായി പിന്തുണക്കും. ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ രക്ഷിക്കാനുള്ളതാണ്, ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്. നമ്മളെല്ലാവരും ഇന്ത്യക്കാരാണ്, അതിന് ശേഷം മാത്രമാണ് ഹിന്ദുവും മുസ്‌ലിമും ആകുന്നതെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡൽഹിയിൽ കോൺഗ്രസും ആം ആദ്മിയും സഖ്യത്തിൽ മത്സരിക്കാനുള്ള ആലോചനകൾ നടന്നെങ്കിലും ഒടുവിൽ അത് സാധ്യമായില്ല. ഇരുവരും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.