/indian-express-malayalam/media/media_files/uploads/2019/04/election-4-1.jpg)
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ ജില്ലാ വരാണാധികാരിയുടെ ഇടപെടല്‍. കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടരുകയാണ്. കള്ളവോട്ട് ആരോപണത്തിന് വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്ക് നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധികാരിയായ കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണ വിധേയനായ ലീഗ് പ്രവര്‍ത്തകന്‍ രണ്ടിടത്ത് വോട്ട് ചെയ്തതായി വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Read More: കള്ളവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീണ
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാത്തെ യുപി സ്‌കൂളിലെ 69,70 ബൂത്തുകളില്‍ മുഹമ്മദ് ഫായിസ് വോട്ടു ചെയ്തുവെന്നാണ് വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്. ഇതില്‍ ആരോപണവിധേയന്റെ മൊഴി രേഖപ്പെടുത്താനാണ് നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം 69-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ മുഹമ്മദ് ഫായിസ് പിന്നീട് 70-ാം നമ്പര്‍ ബൂത്തില്‍ പ്രവേശിച്ചും വോട്ട് ചെയ്‌തെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു വ്യക്തമാക്കി.
Read More: വീണ്ടും കള്ളവോട്ട്: ലീഗ് പ്രവര്‍ത്തകന്‍ വോട്ട് ചെയ്തത് രണ്ട് തവണ
എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു ബൂത്തുകളിലെയും പോളിങ് ഉദ്യോഗസ്ഥരെ കളക്ടർ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേ, ബൂത്തിൽ ആഷിഖ് എന്നയാളും കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിശോധന തുടരുകയാണ്.
കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ നടന്നത് കള്ളവോട്ടാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം ഉയർന്നിരിക്കുന്നത്. പിലാത്തറയിൽ എൽഡിഎഫിനെതിരെയായിരുന്നു ആരോപണമെങ്കിൽ ഇത്തവണ യുഡിഎഫ് പ്രതിരോധത്തിലായിരിക്കുകയാണ്.
Read More: ഏതെങ്കിലും ബൂത്ത് ഏജന്റ് പരാതി പറഞ്ഞിട്ടുണ്ടോ?: കള്ളവോട്ട് തള്ളി മന്ത്രി ഇ.പി.ജയരാജന്‍
ഏപ്രിൽ 23 നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് രാത്രി ഏറെ വെെകിയും നീണ്ടു. 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്നാണ് യുഡിഎഫ് ആരോപണം. മെയ് 23 നാണ് വോട്ടെണ്ണൽ. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ നാല് ഘട്ടങ്ങൾ പൂർത്തിയായി. മെയ് 23 നാണ് വോട്ടെണ്ണൽ നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.