തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട് നിന്നുള്ള റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടിയെടുക്കുമെന്നും കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരിൽ നിന്ന് കള്ളവോട്ട് ആരോപണം പുറത്തുവന്ന ദിവസം തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു. കണ്ണൂരിൽ നിന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം മാത്രമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക എന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
Read More: പിണറായി വിജയനെ ‘ചൗക്കിദാർ ചോർ ഹെ’യെന്നു വിളിച്ച് കെ.സുധാകരൻ
കള്ളവോട്ട് വിഷയം അതീവ ഗൗരവ വിഷയമാണെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നത്. പോളിങ് ശതമാനം 90 കടന്ന ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.