/indian-express-malayalam/media/media_files/uploads/2019/03/tikaram-meena.jpg)
തിരുവനന്തപുരം: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ ചെറുതാഴം പഞ്ചായത്ത് അംഗം എം.പി.സലീനയെ അയോഗ്യയാക്കില്ല. സലീനയെ കള്ളവോട്ട് ചെയ്തതിനാല്‍ അയോഗ്യയാക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പഞ്ചായത്തംഗത്തെ അയോഗ്യയാക്കുന്ന നടപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിധിയില്‍ വരുന്നില്ലെന്ന കണ്ടെത്തലോടെയാണ് ശുപാര്‍ശ തള്ളിയത്. പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആള്‍മാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
Read More: കാസർഗോഡ് കള്ളവോട്ട് നടന്നു; സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
പിലാത്തറയിലെ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ എം.പി.സലീന സിപിഎം പഞ്ചായത്തംഗമാണ്. പഞ്ചായത്തംഗം കള്ളവോട്ട് ചെയ്തത് ഗുരുതര വിഷയമാണെന്നും ഇതിനെതിരെ നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ടിക്കാറാം മീണയ്ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.
Read More: ലീഗ് കള്ളവോട്ട് അനുവദിക്കില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
കണ്ണൂർ പീലാത്തറയിൽ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സലീന, സുമയ്യ, പത്മിനി എന്നിവർ കള്ളവോട്ട് ചെയ്തതായാണ് സ്ഥിരീകരിച്ചത്. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിന് പുറമെ ആൾമാറാട്ടം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള അവസരമാണിതെന്ന് ടിക്കാറാം മീണ പറയുകയും ചെയ്തു.
പിലാത്തറയിലെ കള്ളവോട്ട് വിവാദത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ സിപിഎം രംഗത്തെത്തിയതും വാർത്തയായിരുന്നു. രൂക്ഷ ഭാഷയിലാണ് സിപിഎം ടിക്കാറാം മീണക്കെതിരെ പ്രതികരിച്ചത്. ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിടുക്കം കാണിക്കുകയും ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ കാലതാമസം വരുത്തുകയുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുണ്ടായി.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മീണ തിടുക്കത്തില്‍ നടപടിയെടുത്തിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ വിശദീകരണം തേടിയ ശേഷമാണ് നടപടികളിലേക്ക് പോകുന്നത്. ഇത് പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമനടപടി സ്വീകരിക്കുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us