/indian-express-malayalam/media/media_files/uploads/2019/04/UAE-Rains-alert-issued-schools-closed.jpg)
UAE Rains, alert issued, schools closed: ഇടിയും മിന്നലോടും കൂടിയ കനത്ത മഴ യു.എ.ഇയിലെ പല പ്രദേശങ്ങളെയും വെള്ളത്തിലാക്കി. ശനിയാഴ്ച രാവിലെ തുടങ്ങിയ മഴ ഞായറാഴ്ച വരെ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയും കാറ്റുമുള്ള സമയങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് ഗതാഗതവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഹെഡ് ലൈറ്റ് ഇട്ട് വണ്ടി ഓടിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്ന് ആര്‍.ടി.എ.മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ മോശമായതിനാല്‍ സ്കൂളുകളിലേക്കുള്ള റോഡുകളുടെ അവസ്ഥ പരിഗണിച്ച്, സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ അതാത് സ്കൂളുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് യു.എ.ഇ ഭരണകൂടം അറിയിച്ചു.
Read More: Flood Alert in UAE: യുഎഇയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്
അബുദാബി, ദുബായ്,ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ മുതലാണ് കാറ്റോട് കൂടിയ കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായത്. ഏദന്‍, അല്‍ഗയില്‍ തുടങ്ങിയ കിഴക്കന്‍ പ്രവിശ്യകളിലെ മലനിരകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. മണിക്കൂറുകള്‍ കോരിച്ചൊരിഞ്ഞ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകി. രാജ്യത്തെ ഏറ്റവും വലിയ മലനിരയായ ജബല്‍ ജയ്സിലും ശക്തമായ മഴയാണ് പെയ്തത്. മഴയെത്തുടര്‍ത്തുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു.
ശനിയാഴ്ച രാവിലെ ജോലിക്കിറങ്ങിയവരില്‍ പലരും മഴയില്‍പ്പെട്ട് വലഞ്ഞു. ഉച്ചയ്ക്കുള്ള വെയിലൊഴിച്ചാല്‍ രാത്രിയും രാവിലെയും തണുപ്പും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്.
#Oman rain yesterday pic.twitter.com/oeCg19mQKm
— பட்டிக்காட்டான் (@Tamilan9787) April 14, 2019
ഒമാനില്‍ സ്കൂളുകള്‍ക്ക് അവധി
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയവും കോളജുകള്‍ക്ക് അവധിയായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രാലയവും അറിയിച്ചു.
മസ്കത്ത്, മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിയ, ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച മഴ കൂടുതല്‍ ശക്തമാകുമെന്ന് അറിയിച്ചിട്ടുള്ളത്. 30 മുതല്‍ 75 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദിയുടെ വിവിധ പ്രവിശ്യകളിലും വെള്ളിയാഴ്ച മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. ദമ്മാം, അല്‌ഖോബാര്‍, ജുബൈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴയാണ് പെയ്തത്. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സമുണ്ടായി. സൗദിയില്‍ തണുപ്പില്‍ നിന്നും ചൂടിലേക്ക് കാലവസ്ഥ മാറിയതിന് ശേഷമാണ് വീണ്ടും മഴയെത്തിയത്. ദിവസങ്ങളായി പ്രവിശ്യയില്‍ പൊടിക്കാറ്റ് വിശിയടിക്കുന്നുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മഴയും ആലിപ്പഴ വീഴ്ചയും.
കടുത്ത ചൂടിലേക്ക് മാറുന്നതിന്‍റെ മുന്നോടിയായാണ് ഗള്‍ഫ് മേഖലയില്‍ ഇപ്പോഴുണ്ടാകുന്ന കാലാവസ്ഥാ മാറ്റമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us