/indian-express-malayalam/media/media_files/uploads/2020/05/truecaller-759.jpg)
മുംബൈ: 4.74 കോടി ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തി ആയിരം ഡോളറിന് (ഏതാണ്ട് 75,000 രൂപ) ഡാർക് വെബിൽ വിൽപനയ്ക്ക് വച്ചതായി ഓൺലൈൻ അന്വേഷണ ഏജൻസിയായ സൈബിൾ റിപ്പോർട്ട് ചെയ്തു. ട്രൂകോളർ കോളർ ഐഡന്റിഫിക്കേഷൻ സർവീസിന്റെ ഡാറ്റാബേസിൽ നിന്നാണ് ഈ വിവരങ്ങൾ ചോർത്തിയതെന്ന് സൈബിളിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ വാദം ട്രൂകോളർ തള്ളിക്കളഞ്ഞു. ഡാറ്റാബേസിൽ ഒരു ചോർച്ചയും സംഭവിച്ചിട്ടില്ലെന്നും എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നും ട്രൂകോളറിന്റെ പ്രസ്താവനയിൽ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയും സേവനങ്ങളുടെ സ്ഥിരതയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംശയാസ്പദമായ നീക്കങ്ങളുണ്ടോയെന്ന് തുടർച്ചയായി നിരീക്ഷിക്കാറുണ്ടെന്നും ട്രൂകോളർ വക്താവ് പറഞ്ഞു.
ട്രൂകോളർ ഡാറ്റാബേസിൽ നിന്നുള്ള 2019 ലെ ഉപഭോക്തൃ വിവരങ്ങളാണ് ഡാർക് വെബിൽ വിൽപനയ്ക്കുള്ളതെന്ന് സൈബിളിന്റെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. 1000 ഡോളർ പോലെ കുറഞ്ഞ തുകയ്ക്ക് ഈ വിവരങ്ങൾ വിൽപന നടത്തുന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
Read More: ഡാർക്ക് വെബിൽ വിറ്റത് 267 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ; എങ്ങനെ പ്രൊഫൈൽ സുരക്ഷിതമാക്കാം?
"കൃത്യമായി ക്രമീകരിച്ച തരത്തിലുള്ള വിവരങ്ങളാണ് ചോർന്നത്. സംസ്ഥാനം, നഗരം, മൊബൈൽ ഓപ്പറേറ്റർ എന്നിവയടക്കമുള്ള വിവരങ്ങൾ ഇതിലുൾപ്പെടുന്നു. ഇത്തരത്തിൽ വിവരങ്ങൾ ക്രമീകരിക്കുന്നതിനായി അത്യാവശ്യം സമയം ചിലവഴിച്ചിരിക്കാം."-ബ്ലോഗിൽ പറയുന്നു.
/indian-express-malayalam/media/post_attachments/urU901lepgIk7c1fDCAu.png)
/indian-express-malayalam/media/post_attachments/esLntDx75JXPzTzcsk2P.png)
/indian-express-malayalam/media/post_attachments/VQhqSuAY7zhYniBvJzCb.png)
ഫോൺ നമ്പർ, നഗരം, മൊബൈൽ നെറ്റ്‌വർക്ക്, ലിംഗം, ഫെയ്‌സ്ബുക്ക് ഐഡി എന്നിവയും ചില വ്യക്തിഗത വിവരങ്ങളും ചോർന്നതായി സൈബിൾ ബ്ലോഗിൽ പറയുന്നു. "സൈബിൾ ഗവേഷകരുടെ വിശകലനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ കൃത്യമായി പറയാനാവും വലിയൊരു ശതമാനം ഇന്ത്യൻ ഉപഭോക്താക്കളെ ഇത് ബാധിക്കുമെന്ന്. സ്പാമുകൾ, തട്ടിപ്പുകൾ, വ്യക്തിവിവര ചോരണം തുടങ്ങിയ സൈബർ കുറ്റ കൃത്യങ്ങൾക്ക് ഈ ഉപഭോക്താക്കൾ ഇരയാവേണ്ടി വരും. കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാം,"- സൈബിൾ ബ്ലോഗ്പോസ്റ്റിൽ പറയുന്നു.
Read More: ഇവന്റ്ബോട്ട് മാൽവെയർ: ഫോൺ വഴി പണം അയക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി
2019 മേയിലും തങ്ങളുടെ ഡാറ്റാബേസ് ചോർന്നതായി അറിയിപ്പ് ലഭിച്ചിരുന്നതായി ട്രൂകോളർ അധികൃതർ പറഞ്ഞു. "അവരുടെ കയ്യിലുള്ളത് മുൻപത്തെ അതേ വിവര ശേഖരമായിരിക്കും. ഫോൺ നമ്പറുകൾ ശേഖരിച്ച് അത് ട്രൂകോളറിൽ നിന്നുള്ള വിവരമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. ഡാറ്റയ്ക്ക് വിശ്വസനീയത നൽകാനും എളുപ്പത്തിൽ വിൽക്കാനും അത് സഹായകരമാവും,"- ട്രൂകോളർ വക്താവ് പറഞ്ഞു. പ്രധാനമായും പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ട്രൂകോളർ ആവശ്യപ്പെട്ടു.
Read More: 4.75 crore Indian Truecaller data on sale for Rs 75,000? Company responds
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.