/indian-express-malayalam/media/media_files/uploads/2022/07/Sanju-Save-.jpg)
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ മൂന്ന് റൺസിന് ജയിച്ചപ്പോൾ അതിൽ നിർണയകമായത് മലയാളി താരം സഞ്ജു സാംസണിന്റെ ഒരു ബൗണ്ടറി സേവായിരുന്നു. പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ 15 റൺസായിരുന്നു വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ക്രീസിലാവട്ടെ 45 ഓവറിൽ 252ന് ആറ് എന്ന നിലയിൽ തകർന്നടിഞ്ഞ വെസ്റ്റ് ഇൻഡീസിനെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്ന റൊമാരിയോ ഷേപ്പാർഡും ആകെയ്ൽ ഉസൈനും. ആദ്യ നാല് പന്തുകളിൽ അധികം റൺസ് കൊടുക്കാതെ സിറാജ് പിടിച്ചു. എന്നാൽ അഞ്ചാം പന്തിൽ ഒന്ന് പാളി, വൈഡായി. ബൗണ്ടറി പോകുമായിരുന്ന ആ വൈഡ് സഞ്ജു ഡൈവ് ചെയ്ത് തടഞ്ഞു. ഇതാണ് മത്സര ഫലത്തിൽ നിർണായകമായത്.
അവസാന ഓവർ എറിയാൻ സിറാജിനെ ഏൽപിച്ചത് ആത്മവിശ്വാസത്തോടെ തന്നെയായിരുന്നു എന്ന് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ മത്സര ശേഷം പറഞ്ഞു. "സിറാജ് യോർക്കറുകൾ എറിയുന്ന രീതിയിൽ ഞങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു, ഓവറിൽ 15 റൺസ് പ്രതിരോധിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു," ചഹൽ പറഞ്ഞു.
“പക്ഷേ, അൽപ്പം സമ്മർദ്ദമുണ്ടായിരുന്നു, പ്രത്യേകിച്ച് അവർ ബാറ്റ് ചെയ്യുന്ന രീതി കാരണം. ഒരു നല്ല ഷോട്ട് മത്സരത്തെ മാറ്റിമറിച്ചേക്കാം. എന്നാൽ സഞ്ജു (സാംസൺ) ആ പന്ത് തടഞ്ഞപ്പോൾ ഞങ്ങളുടെ ആത്മവിശ്വാസം വർധിച്ചു." ചഹൽ കൂട്ടിച്ചേർത്തു.
മത്സരത്തിൽ ചഹൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. നന്നായി ബാറ്റ് ചെയ്തിരുന്ന റോവമാൻ പവലിനെയും ബ്രണ്ടം കിങ്ങിനെയുമാണ് ചഹൽ പുറത്താക്കിയത്. “പന്ത് പഴയതാണെന്ന് എനിക്കറിയാമായിരുന്നു, എനിക്ക് ബാറ്റ്സ്മാൻമാരെ ടേൺ ഉപയോഗിച്ച് തോൽപ്പിക്കാൻ കഴിയും. അതുകൊണ്ട് ഞാൻ എന്റെ ലൈനുകൾ മാറ്റുകയും വിശാലമായി ബൗൾ ചെയ്യുകയും ചെയ്തു. ലെഗ്-സൈഡ് ബൗണ്ടറി അൽപ്പം കുറവായിരുന്നു, അതിനാൽ അത് മനസിൽവച്ചായിരുന്നു എറിഞ്ഞത്,” ചഹൽ പറഞ്ഞു.
ആദ്യ മത്സരത്തിലെ ഫലം വരും മത്സരങ്ങൾക്ക് ബൗളിങ് സംഘത്തിന് ആത്മവിശ്വാസം നൽകുമെന്നും ചഹൽ പറഞ്ഞു.
പോർട്ട് ഓഫ് സ്പെയിനിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നായകൻ ശിഖർ ധവാൻ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ അർധ സെഞ്ചുറിയുടെ മികവിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.