/indian-express-malayalam/media/media_files/uploads/2019/11/nz.jpg)
ഇംഗ്ലണ്ടിന്റെ ന്യൂസിലൻഡ് പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. 21 റൺസിനാണ് ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ന്യൂസിലൻഡ് വെല്ലിങ്ടണ്ണിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ന്യൂസലൻഡ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 155 റൺസിൽ അവസാനിച്ചു.
Also Read:ബംഗ്ലാ കടുവകൾക്കെതിരെ ജയത്തോടെ തുടങ്ങാൻ ഇന്ത്യ; സഞ്ജു സാംസൺ ടീമിലിടം പിടിച്ചേക്കും
ഫോമിലേക്ക് തിരിച്ചെത്തിയ മാർട്ടിൻ ഗുപ്റ്റിലിന്റെ പ്രകടനമാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ആദ്യ ബോളിൽ തന്നെ ജോണി ബെയർസ്റ്റോയെ മടക്കി ടിം സൗത്തി ഇംഗ്ലീഷ് പതനത്തിന് തുടക്കമിട്ടു. കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ബോളർമാരെ പുറത്താക്കി സാന്റനറും സോദിയും കളം നിറഞ്ഞതോടെ ന്യൂസിലൻഡ് ജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി യ കിവികൾക്ക് മികച്ച തുടക്കമാണ് ഗുപ്റ്റിൽ നൽകിയത്. ഏഴ് റൺസിൽ കോളിൻ മുൻറോയും 16 റൺസുമായി ടിം സെയ്ഫേർട്ടും മടങ്ങിയപ്പോഴും ക്രീസിൽ നിലയുറപ്പിച്ച ഗുപ്റ്റിൽ 28 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പടെ 41 റൺസ് നേടിയാണ് പുറത്തായത്. 28 റൺസ് വീതമെടുത്ത് ഗ്രാൻഡ് ഹോമും റോസ് ടെയ്‌ലറും പുറത്തായപ്പോൾ അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത് ജെയിംസ് നീഷാം ടീം സ്കോർ 176ൽ എത്തിച്ചു. 22 പന്തിൽ 42 റൺസാണ് താരം സ്വന്തമാക്കിയത്. രണ്ട് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു നീഷാമിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റും സാം കുറാൻ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴച്ചു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ജോണി ബെയർസ്റ്റോയെ സൗത്തി മടക്കി. 39 റൺസുമായി ഡേവിഡ് മലാനും 36 റൺസുമായി ക്രിസ് ജോർദാനും 32 റൺസ് നേടിയ നായകൻ ഇയാൻ മോർഗനും പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകൻ ടിം സൗത്തി, ലോക്കി ഫെർഗ്യൂസൺ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇതാദ്യമായാണ് ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നത്. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us