/indian-express-malayalam/media/media_files/uploads/2020/08/MSD.jpg)
വളരെ കൂളായ നായകനായും ക്രിക്കറ്റ് താരമായും ആണ് ലോകക്രിക്കറ്റ് ധോണിയെ വിലയിരിത്തുന്നത്. എന്നാൽ, ചൂടൻ മനോഭാവത്തോടെ എല്ലാവരുടെയും നെറ്റി ചുളിപ്പിച്ച ധോണിയെ വളരെ അപൂർവമായി നാം മെെതാനത്ത് കണ്ടിട്ടുണ്ട്. അതിൽ ക്രിക്കറ്റ് പ്രേമികളൊന്നും മറക്കാത്ത രണ്ട് സന്ദർഭങ്ങളുണ്ട്. അതിൽ ഒന്ന് നിയന്ത്രണം വിട്ട് മെെതാനത്തേക്ക് ഇറങ്ങിവരുന്നതും മറ്റൊന്ന് അംപയർക്ക് നേരെ വിരൽ ചൂണ്ടുന്നതുമാണ്. ക്യാപ്‌റ്റൻ കൂളിന്റെ ആരാധകർ പോലും ഞെട്ടിത്തരിച്ച നിമിഷങ്ങൾ.
2019 ലെ ഐപിഎൽ ടൂർണമെന്റിലാണ് നിയന്ത്രണം വിട്ട് മെെതാനത്തേക്ക് നടന്നുവന്ന ധോണിയെ നാം കണ്ടത്. ചെന്നെെ സൂപ്പർ കിങ്‌സ് നായകനായിരുന്നു ധോണി. രാജസ്ഥാൻ റോയൽസുമായുള്ള മത്സരം നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ 154 റൺസ് നേടി. ധോണിക്കും കൂട്ടർക്കും ജയിക്കാൻ 155 റൺസ് വേണം. മത്സരം അവസാന ഓവറിലേക്ക്. മൂന്ന് പന്തിൽ നിന്ന് ചെന്നെെ സൂപ്പർ കിങ്‌സിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. രാജസ്ഥാൻ താരം ബെൻ സ്റ്റോക്‌സാണ് അവസാന ഓവർ എറിയുന്നത്. ചെന്നെെ താരങ്ങളായ മിച്ചൽ സാന്റ്‌നറും രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യുന്നു.
Read Also: എന്തുകൊണ്ട് 7.29? ധോണി വിരമിക്കാൻ തിരഞ്ഞെടുത്ത സമയത്തിനു പിന്നിലെ രഹസ്യം ഇതോ?
സ്റ്റോക്‌സിന്റെ നാലാം പന്ത് നേരിട്ടത് സാന്റ്‌നർ. അരക്കെട്ടിനു മീതെ വന്ന പന്ത അംപയർ നോബോൾ വിളിച്ചു. എന്നാൽ, പിന്നീട് അംപയർ നോബോൾ തീരുമാനം പിൻവലിച്ചു. ഇതോടെ, നോൺ സ്‌ട്രെെക്ക് എൻഡിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ അംപയറുമായി തർക്കിക്കാൻ തുടങ്ങി. ഈ തർക്കത്തിനിടയിൽ ചെന്നെെ നായകൻ ധോണി മെെതാനത്തേക്ക് ഇറങ്ങിവന്നു. ഡഗ്ഔട്ടിൽ നിന്നു ക്ഷുഭിതനായി നടന്നുവരുന്ന ധോണിയെ ആ നേരം സ്‌ക്രീനിൽ കാണാമായിരുന്നു. ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് അംപയറോട് കയര്‍ക്കുകയായിരുന്നു. എന്നാൽ, അംപയര്‍ തീരുമാനം മാറ്റിയില്ല. നാടകീയ നിമിഷങ്ങൾ അരങ്ങേറിയെങ്കിലും ചെന്നെെ സൂപ്പർ കിങ്‌സ് തന്നെ മത്സരത്തിൽ വിജയിച്ചു. മോശം പെരുമാറ്റത്തിനു ധോണിക്ക് പിഴ വിധിക്കുകയും ചെയ്തു.
Read Also; ധോണി വിരമിക്കേണ്ടത് വീട്ടിലിരിക്കുന്ന സമയത്തായിരുന്നില്ലെന്ന് ഇൻസമാം ഉൽ ഹഖ്
അംപയർക്ക് നേരെ വിരൽ ചൂണ്ടിയ ധോണിയെയും ആരും മറന്നുകാണില്ല. 2012ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് സംഭവം. ഓസീസ് മൂന്നിന് 199 എന്ന നിലയില്‍ നില്‍ക്കെ സുരേഷ് റെയ്‌നയുടെ പന്തില്‍ ഓസീസ് താരം മൈക്ക് ഹസിയെ ധോണി സ്‌റ്റംപ് ചെയ്‌തു. വിധി തേര്‍ഡ് അംപയര്‍ക്ക്. വീഡിയോ പരിശോധിച്ച ശേഷം സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഔട്ടെന്ന് തെളിയുന്നു. എന്നാല്‍ ഹസിയുടെ കാല് ക്രീസിലുള്ളതായി വീഡിയോയില്‍ തെളിഞ്ഞു. ഇതോടെ അംപയർ തീരുമാനം പിൻവലിച്ചു. ഹസി നോട്ട്‌ഔട്ട് ! ഇന്ത്യൻ നായകന്റെ നിയന്ത്രണം വിട്ടു. ഏറെ പരിചയ സമ്പത്തുള്ള ബില്ലി ബൗഡൻ ആയിരുന്നു അംപയർ. ബില്ലിയോട് ധോണി കയർത്തു. ബില്ലിക്കു നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ അന്ന് ഏറെ ചർച്ചയായിരുന്നു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. ഹസി ബാറ്റിങ് വീണ്ടും ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.