/indian-express-malayalam/media/media_files/uploads/2019/10/Yuvi-and-Ganguly.jpg)
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന താരമാണ് യുവരാജ് സിങ്. 2011 ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത് യുവരാജിന്റെ മികച്ച പ്രകടനത്തിലൂടെയാണ്. തന്റെ ക്രിക്കറ്റ് കരിയറിൽ ഏറ്റവും പ്രിയപ്പെട്ട നായകൻ സൗരവ് ഗാംഗുലിയാണെന്ന് ആവർത്തിക്കുകയാണ് യുവി. നേരത്തേയും യുവി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഇത്തവണ ധോണിയിൽ നിന്നും കോഹ്‌ലിയിൽ നിന്നും തനിക്കു വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല എന്നുകൂടി തുറന്നുപറയുന്നുണ്ട് ആരാധകരുടെ സ്വന്തം യുവി.
ക്രിക്കറ്റ് കരിയറിൽ തന്നെ ഏറ്റവും പിന്തുണച്ചിട്ടുള്ള നായകൻ ഗാംഗുലിയാണെന്ന് യുവരാജ് സിങ് പറഞ്ഞു. ക്യാപ്‌റ്റൻ എന്ന നിലയിൽ തന്നെ ഇത്രയേറെ സ്വാധീനിച്ച മറ്റ് താരങ്ങളില്ലെന്നും യുവരാജ് പറഞ്ഞു. എം.എസ്.ധോണിയിൽ നിന്നോ വിരാട് കോഹ്‌ലിയിൽ നിന്നോ തനിക്ക് ഇത്രയേറെ പിന്തുണ ലഭിച്ചിട്ടില്ലെന്നും യുവരാജ് പറഞ്ഞു.
Read Also: റേഷൻ വിതരണം ഇന്നു മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
"സൗരവ് ഗാംഗുലിക്ക് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് എനിക്ക് ഏറെ പിന്തുണ ലഭിച്ചു. ക്യാപ്‌റ്റനെന്ന നിലയിൽ ധോണിയേയും ഗാംഗുലിയേയും താരതമ്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോഴാണ് എനിക്കു കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. അതിനുകാരണം, ഗാംഗുലി നൽകിയ പ്രചോദനവും പിന്തുണയുമാണ്. ഗാംഗുലിയുടെ കീഴിൽ കളിച്ചപ്പോൾ നല്ല കുറേ ഓർമകളുണ്ട്. ഗാംഗുലിയിൽ നിന്നു ലഭിച്ച പിന്തുണയും പ്രചോദനവും പിന്നീട് ധോണിയിൽ നിന്നോ കോഹ്‌ലിയിൽ നിന്നോ എനിക്ക് ലഭിച്ചിട്ടില്ല," സ്‌പോർട്സ് സ്റ്റാറിനു നൽകിയ അഭിമുഖത്തിൽ യുവരാജ് സിങ് പറഞ്ഞു.
കോവിഡ് ബാധിച്ച് ലോകത്ത് ഇത്രയേറെ ആളുകൾ മരിച്ചത് ഏറെ വേദനിപ്പിക്കുന്നതാണ്. ഹൃദയം നുറുങ്ങുന്ന അവസ്ഥയാണിത്. അതിവേഗമാണ് വൈറസ് ബാധ പടരുന്നത്. ആരും ഭയചകിതരാകരുത്. വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോ നിമിഷവും മനസിലാക്കുക. ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റിൽ നിന്ന് കാര്യങ്ങൾ വ്യക്തമായി മനസിലാക്കുക. ആരും പരിഭ്രാന്തരാകേണ്ടെന്നും യുവി പറഞ്ഞു.
നേരത്തെ ഇന്ത്യൻ സെലക്ഷൻ ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവരാജ് രംഗത്തെത്തിയിരുന്നു. 2015 ലെ ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അത് നഷ്ടപ്പെട്ടപ്പോള്‍ വേദന തോന്നിയെന്നും യുവരാജ് സിങ് പറഞ്ഞിരുന്നു. നിര്‍ണായകമായ യോ യോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷവും തന്നെ ടീമിലെടുത്തില്ലെന്നും യുവരാജ് ആജ് തക്കിനു നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു. 2015 ലെയും 2019 ലെയും ലോകകപ്പില്‍ കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും യുവരാജ് സിങ് വെളിപ്പെടുത്തി.
Read Also: വിഷമകരമായ ദിവസങ്ങളെന്ന് ട്രംപ്; ഒരു ലക്ഷത്തിലേറെ കോവിഡ് മരണങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട്
“തീര്‍ച്ചയായും, 2019 ലെ ലോകകപ്പില്‍ കളിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. 2015 ലെ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാതെ വന്നപ്പോഴും വലിയ വിഷമം തോന്നി. തന്നെ ഒഴിവാക്കുകയായിരുന്നു. 15-17 വര്‍ഷം ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ച ഒരു താരത്തോട് കാണിച്ച നീതികേടാണിത്. ഒഴിവാക്കുന്നതിനെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. എനിക്ക് മാത്രമല്ല, വിരേന്ദര്‍ സെവാഗിനും സഹീര്‍ ഖാനും ഇതു തന്നെയാണ് അനുഭവം. അവരോടും ഇങ്ങനെ തന്നെയാണ് ചെയ്തത്. ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചുമതലയുള്ളവര്‍ അത് ഞങ്ങളോട് പറയേണ്ടതായിരുന്നു. എന്നാല്‍, ആരും ഒന്നും പറഞ്ഞില്ല. അത് ചെയ്യാതിരുന്നത് വലിയ വിഷമമുണ്ടാക്കി” യുവരാജ് സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.