/indian-express-malayalam/media/media_files/uploads/2020/11/Siraj-M.jpg)
ഓസ്‌ട്രേലിയൻ പര്യടനത്തിനായി സിഡ്‌നിയിലായതിനാൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജിന് തന്റെ പിതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ സാധിക്കില്ല. നാട്ടിലെത്തിയാൽ തന്നെ സിറാജിന് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്വാറന്റെെൻ പൂർത്തിയാക്കേണ്ടതിനാൽ താരം ഓസ്‌ട്രേലിയയിൽ നിന്ന് തിരിക്കില്ല.
ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഇന്നലെയാണ് സിറാജിന്റെ പിതാവ് മൊഹമ്മദ് ഗൗസ് (53) അന്തരിച്ചത്. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലാണ് സിറാജ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കുവേണ്ടി വെള്ള ജഴ്‌സിയിൽ സിറാജ് അരങ്ങേറ്റ മത്സരത്തിനു ഇറങ്ങുമ്പോൾ പിതാവ് ഗൗസ് ജീവനോടെയില്ല, താരത്തെ മാനസികമായി ഏറെ വേദനിപ്പിക്കുന്നതാണ് ഇത്. തന്റെ ക്രിക്കറ്റ് ജീവിതം കരുപിടിപ്പിക്കാൻ ഏറ്റവും കൂടുതൽ കഷ്‌ടപ്പെട്ടതും തന്നെ ഏറെ സ്വാധീനിച്ചതും പിതാവാണെന്ന് സിറാജ് പല തവണ പറഞ്ഞിട്ടുണ്ട്.
സിഡ്‌നിയിൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിടയിലാണ് പിതാവിന്റെ മരണ വാർത്ത സിറാജ് അറിയുന്നത്. പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് പിതാവിന്റെ മരണവാർത്ത സിറാജിനെ അറിയിച്ചത്.
'രാജ്യത്തിന് അഭിമാനമാകൂ,' എന്നാണ് പിതാവ് എപ്പോഴും തന്നോട് പറഞ്ഞിരുന്നതെന്ന് സിറാജ് ഓർക്കുന്നു. 'ഞാൻ രാജ്യത്തിന് അഭിമാനമാകും' എന്ന് സിറാജ് പിതാവിന് മറുപടി നൽകുമായിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിനു പുറപ്പെടും മുൻപാണ് താൻ പിതാവിനെ അവസാനമായി കണ്ടതെന്നും ഏറെ വെെകാരികമായി സിറാജ് പറഞ്ഞു. ഓട്ടോറിക്ഷ ഓടിച്ചാണ് തന്റെ പിതാവ് കുടുംബം പുലർത്തിയതെന്നും ഏറെ കഷ്‌ടപ്പാടുകൾക്കിടയിലും തന്റെ ക്രിക്കറ്റ് ഭാവി സുരക്ഷിതമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നതായും സിറാജ് പറഞ്ഞിരുന്നു.
"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും പിന്തുണയുമാണ് എനിക്ക് നഷ്‌ടപ്പെട്ടത്. രാജ്യത്തിനുവേണ്ടി ഞാൻ കളിക്കുന്നത് കാണാനാണ് അദ്ദേഹം ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും സ്വപ്‌നം കണ്ടിരുന്നതും. അദ്ദേഹത്തെ സന്തോഷിക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പരിശീലകൻ രവി ശാസ്‌ത്രിയും നായകൻ കോഹ്‌ലിയുമാണ് എന്നോട് പിതാവിന്റെ മരണവാർത്ത അറിയിച്ചത്. ധെെര്യമായിരിക്കാനും ഒപ്പമുണ്ടെന്നും അവർ എനിക്ക് കരുത്ത് നൽകി," സിറാജ് പറഞ്ഞു.
ഐപിഎല്ലിൽ ആർസിബി താരമായ സിറാജ് ഒക്ടോബർ 21 ന് കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. അന്ന് കളിയിലെ താരവും സിറാജായിരുന്നു. ഈ മത്സരത്തിനു ഒരു ദിവസം മുൻപാണ് സിറാജിന്റെ പിതാവിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കിടന്നാണ് മകൻ നടത്തിയ മികച്ച പ്രകടനത്തെ കുറിച്ച് മൊഹമ്മദ് ഗൗസ് അറിയുന്നത്. വാർത്തകളിൽ മകന്റെ മികച്ച പ്രകടനത്തെ കുറിച്ച് കണ്ടും കേട്ടും ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം.
മത്സര ശേഷം സിറാജ് വീട്ടിലേക്ക് വിളിക്കുമ്പോൾ പിതാവ് ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയിരുന്നു. ടീമിന്റെ വിജയത്തിന്റെ സന്തോഷത്തോടൊപ്പം അദ്ദേഹം തിരിച്ചെത്തിയത് ഇരട്ടി സന്തോഷമായി എന്നായിരുന്നു ആർസിബി ട്വീറ്റ് ചെയ്ത വീഡിയോയിൽ അന്ന് സിറാജ് പറഞ്ഞിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.