/indian-express-malayalam/media/media_files/uploads/2019/01/India.jpg)
സിഡ്നി: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവസാന ടെസ്റ്റ് മത്സരം മഴയുടേതായിരുന്നു. സിഡ്നിയിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ റൺമഴ പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് ഒരു ഇന്നിങ്സിൽ മാത്രമാണ്. എന്നാൽ മത്സരം മഴ കൊണ്ടുപോയെങ്കിലും ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര കോഹ്‍ലിയും സംഘവും സ്വന്തമാക്കി. അഡ്‍ലെയ്ഡിലും മെൽബണിലും ജയിച്ച ഇന്ത്യ പരമ്പര 2-1നാണ് സ്വന്തമാക്കിയത്.
Also Read: സിഡ‌്നി ടെസ്റ്റ് മഴയെടുത്തു; ഓസീസിനെ കാഴ്ചക്കാരാക്കി ടെസ്റ്റ് പരമ്പര ഇന്ത്യക്ക്
ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് പതിറ്റാണ്ടുകളും 12 പര്യടനങ്ങളുമാണ്. സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ചരിത്രമെഴുതിയത്.
ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദർശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിൻഡീസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ മാത്രമാണ് ഓസ്ട്രേലിയയിൽ അവർക്കെതിരെ പരമ്പര നേടിയിട്ടുള്ളത്.
ഒരു ഏഷ്യൻ രാജ്യം ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ 71 വർഷങ്ങൾക്കിടയിൽ ഏഷ്യൻ രാജ്യങ്ങൾ മാത്രം 31 പരമ്പരകളിലായി 98 ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഒടുവിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചത് ഇന്ത്യക്ക് മാത്രമാണ്. ഓസ്ട്രേലിയയിൽ ടെസ്റ്റ് കളിക്കുന്ന ഏഷ്യയിൽ നിന്നുള്ള 29-ാമത്തെ നായകനാണ് വിരാട് കോഹ്‍ലി. മറ്റാർക്കും നേടാനാകാത്ത ആ നേട്ടം തന്റെ കിരീടത്തിലെ പൊൻതൂവലാക്കിയിരിക്കുകയാണ് താരം.
ഇംഗ്ലണ്ട് 1988 ലാണ് ഇതിന് മുൻപ് ഓസീസിനെ അവരുടെ നാട്ടിൽ ഫോളോ ഓൺ ചെയ്യിച്ചിട്ടുളളത്. നീണ്ട 31 വർഷത്തിന് ശേഷം ഇന്ത്യയാണ് ഓസീസിനെ അവരുടെ നാട്ടിൽ ഫോളോ ഓൺ ചെയ്യിച്ചത്. നാലാം ടെസ്റ്റിൽ ഇന്ത്യ 316 റൺസിന് മുന്നിൽ നിൽക്കെയാണ് മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us