scorecardresearch

ഓസീസ് പര്യടനം: ഇവർ വീണ്ടും നിരാശപ്പെടുത്തുമോ ? തലവേദനയായി കണക്കുകൾ

ഈ ഐപിഎൽ സീസണിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് ശിഖർ ധവാൻ. എന്നാൽ, പലപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനത്തിനു ഉടമ കൂടിയാണ് അദ്ദേഹം

ഈ ഐപിഎൽ സീസണിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് ശിഖർ ധവാൻ. എന്നാൽ, പലപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനത്തിനു ഉടമ കൂടിയാണ് അദ്ദേഹം

author-image
Sports Desk
New Update
ഓസീസ് പര്യടനം: ഇവർ വീണ്ടും നിരാശപ്പെടുത്തുമോ ? തലവേദനയായി കണക്കുകൾ

ഓസീസ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കോവിഡ് മഹാമാരിയെ തുടർന്ന് നിശ്ചലാവസ്ഥയിലായ കായികലോകം ഇന്ത്യൻ പ്രീമിയർ ലീഗോടെയാണ് ഉയിർത്തെഴുന്നേറ്റത്. തീപാറുന്ന പോരാട്ടങ്ങളാണ് ഇനി വരാനിരിക്കുന്നത്. അതിൽ ആദ്യത്തേത്ത് ഇന്ത്യയുടെ ഓസീസ് പര്യടനം തന്നെ. തുല്യശക്തികൾ പോരടിക്കുമ്പോൾ ക്രിക്കറ്റ് ലോകവും ഏറെ ഉദ്വേഗത്തോടെയായിരിക്കും ഈ മത്സരങ്ങളെ നോക്കിക്കാണുക.

Advertisment

ഇന്ത്യയെ സംബന്ധിച്ചിടുത്തോളം പ്രതിഭാശാലികൾ ധാരളമുള്ള സ്‌ക്വാഡാണ് ഏറ്റവും വലിയ ആത്മവിശ്വാസം. എന്നാൽ, ഇവരെല്ലാം സാഹചര്യത്തിനനുസരിച്ച് ഉയരുമോ എന്നത് ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. ഐപിഎല്ലിലെ പല താരങ്ങളുടെയും മോശം പ്രകടനങ്ങൾ ഇന്ത്യയ്‌ക്ക് ഓസ്‌ട്രേലിയയിൽ തിരിച്ചടിയായേക്കും.

നായകൻ വിരാട് കോഹ്‌ലി പ്രതിരോധത്തിലാണ്. ആർസിബി നായകനെന്ന നിലയിൽ കോഹ്‌ലി പരാജയമാണെന്നാണ് പൊതുവെ ഉയർന്നിരിക്കുന്ന വിമർശനം. രോഹിത് ശർമയെ ഇന്ത്യൻ നായകനാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓസീസ് പര്യടനം കോഹ്‌ലിയെന്ന നായകന് ഏറെ വെല്ലുവിളിയാണ്. തന്റെ ക്യാപ്‌റ്റൻസിയെ ചോദ്യം ചെയ്‌തവർക്ക് മറുപടി നൽകാൻ കോഹ്‌ലിക്ക് ലഭിക്കുന്ന അവസരമാണ് ഓസീസ് പര്യടനം. ഏകദിന, ടി 20, ടെസ്റ്റ് പരമ്പരകൾ നേടി മികവ് തെളിയിക്കാനായാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി എതിരാളികളുടെ വായയടപ്പിക്കാൻ കോഹ്‌ലിക്ക് സാധിക്കും. എന്നാൽ, അതത്ര എളുപ്പമുള്ള സംഗതിയല്ല താനും ! കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ മണ്ണിൽവച്ച് തന്നെ തോൽപ്പിക്കണമെങ്കിൽ വളരെ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കണം. അതിന് കോഹ്‌ലിക്ക് സാധിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Read Also: രോഹിത്തോ കോഹ്‌ലിയോ ? ഈ ഐപിഎല്ലിലെ ചർച്ചാവിഷയം ഇതെല്ലാം

നായകൻ എന്ന നിലയിൽ മാത്രമല്ല, ബാറ്റ്‌സ്‌മാൻ എന്ന നിലയിലും കോഹ്‌ലി കൂടുതൽ മികവ് പുറത്തെടുക്കേണ്ടതുണ്ട്. ഐപിഎല്ലിൽ ശരാശരി പ്രകടനമാണ് കോഹ്‌ലിയുടെ ബാറ്റ് പുറത്തെടുത്തത്. ഐപിഎല്ലിൽ 15 കളികളിൽ നിന്ന് മൂന്ന് അർധ സെഞ്ചുറികളുമായി 466 റൺസാണ് കോഹ്‌ലിയുടെ നേട്ടം. നിർണായക സമയങ്ങളിൽ റൺസ് കണ്ടെത്താൻ സാധിക്കാത്തതും കോഹ്‌ലിക്ക് വെല്ലുവിളിയാണ്.

Advertisment

ആദ്യ ടെസ്റ്റ് മത്സരത്തിനുശേഷം കോഹ്‌ലി പറ്റേർണിറ്റി ലീവ് എടുക്കുമ്പോൾ ഇന്ത്യയെ നയിക്കേണ്ടത് അജിങ്ക്യ രഹാനെയാണ്. എന്നാൽ, ഐപിഎല്ലിൽ മോശം പ്രകടനമാണ് രഹാനെ പുറത്തെടുത്തത്. എട്ട് ഇന്നിങ്‌സുകൾ കളിച്ച രഹാനെ പല മത്സരങ്ങളിലും രണ്ടക്കം കണ്ടില്ല. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഡൽഹിയെ വിജയത്തിലെത്തിച്ച 60 റൺസ് പ്രകടനം മാത്രമാണ് രഹാനെയുടെ മികച്ച പ്രകടനം. കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിക്കുക, ബാറ്റുകൊണ്ട് ഓസീസിന് എതിരാളിയാകുക എന്നീ രണ്ട് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് രഹാനെയിൽ നിക്ഷിപ്‌തമായിരിക്കുന്നത്.

ഈ ഐപിഎൽ സീസണിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് ശിഖർ ധവാൻ. എന്നാൽ, പലപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനത്തിനു ഉടമ കൂടിയാണ് അദ്ദേഹം. തുടർച്ചയായി രണ്ട് സെഞ്ചുറികൾ ഈ സീസണിൽ ധവാൻ നേടിയിട്ടുണ്ട്. പക്ഷേ, പലപ്പോഴും നിർണായക സമയത്ത് ധവാൻ പരാജയപ്പെടുന്നു. ഓസീസ് പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നാൽ അത് ധവാന്റെ കരിയറിൽ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഓപ്പണർ എന്ന നിലയിൽ ശോഭിക്കാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ, ധവാന് ടീമിൽ തന്നെ ഇടം നഷ്ടമായേക്കും.

പൃഥ്വി ഷായും റിഷഭ് പന്തും വലിയ തലവേദനയാകുന്നു. ഐപിഎല്ലിൽ സമ്പൂർണ പരാജയമായിരുന്നു പൃഥ്വി ഷാ. മായങ്ക് അഗർവാൾ, രോഹിത് ശർമ എന്നിവർ ഇല്ലാതെ വന്നാൽ ഇന്നിങ്സ് ഓപ്പൺ ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തം പൃഥ്വി ഷാ ഏറ്റെടുക്കേണ്ടിവരും. എന്നാൽ, ഐപിഎല്ലിൽ പൃഥ്വി ഷായുടെ മോശം പ്രകടനം ഏറെ വിമർശനങ്ങൾക്ക് കാരണമായി. മോശം ഷോട്ടുകൾ കളിച്ച് വിക്കറ്റ് വലിച്ചെറിയുകയും ഉത്തരവാദിത്തമില്ലാതെ കളിക്കുകയും ചെയ്യുന്ന പൃഥ്വി ഷായ്‌ക്ക് മുന്നോട്ടുള്ള യാത്ര അത്ര സുഖകരമാകില്ലെന്ന് സാരം.

ധോണിക്ക് ശേഷം ഇന്ത്യയുടെ സ്ഥിര വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി പരിഗണിക്കപ്പെട്ട താരമാണ് റിഷഭ് പന്ത്. എന്നാൽ, ഐപിഎല്ലിൽ നിറംമങ്ങിയതോടെ താരത്തിന്റെ മുന്നോട്ടുള്ള യാത്രയും സംശയ നിഴലിലായി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ എന്ന നിലയിൽ കെ.എൽ.രാഹുൽ കഴിവ് തെളിയച്ചതോടെ പന്തിന് ഇരട്ട പ്രഹരമേറ്റു. ഓസീസ് പര്യടനം ഒരു തിരിച്ചുവരവിനുള്ള അവസരമാണ്. ഐപിഎല്ലിൽ ഫെെനലിൽ ഡൽഹിക്ക് വേണ്ടി കളിച്ച മികച്ച ഇന്നിങ്‌സ് ഒഴിച്ചുനിർത്തിയാൽ പന്തിന് എടുത്തുപറയാൻ തക്ക മറ്റൊരു ഇന്നിങ്‌സ് ഇല്ല.

ഐപിഎല്ലിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട താരം ഇന്ത്യയുടെ സ്‌പിന്നർ കുൽദീപ് യാദവാണ്. നേരത്തെ യുസ്‌വേന്ദ്ര ചഹലിനൊപ്പം ഇന്ത്യയുടെ സ്‌പിൻ ആക്രമണത്തിനു നേതൃത്വം നൽകിയ കുൽദീപ് ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയില്ല. വരുൺ ചക്രവർത്തി സ്‌പിന്നറായി ടീമിൽ ഇടം പിടിച്ചതോടെ കുൽദീപിന്റെ നിലനിൽപ്പും സംശയത്തിലാണ്. ടെസ്റ്റിൽ സ്ഥിര സാന്നിധ്യമായിരുന്ന ഉമേഷ് യാദവിന്റെ കാര്യവും പരുങ്ങലിലാണ്.

Australian Cricket Team Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: