scorecardresearch

ISL 2022-23, Kerala Blasters vs Chennaiyin FC: ബ്ലാസ്റ്റേഴ്സിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍; സീസണിലെ ആദ്യ സമനില

സഹല്‍ അബ്ദുള്‍ സമദാണ് (24') ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. ചെന്നൈയിനിന്റെ സമനില ഗോള്‍ വിന്‍സി ബരെറ്റോയുടെ (48') ബൂട്ടില്‍ നിന്നായിരുന്നു

സഹല്‍ അബ്ദുള്‍ സമദാണ് (24') ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. ചെന്നൈയിനിന്റെ സമനില ഗോള്‍ വിന്‍സി ബരെറ്റോയുടെ (48') ബൂട്ടില്‍ നിന്നായിരുന്നു

author-image
Sports Desk
New Update
Kerala Blasters, ISL

Photo: Facebook/ ISL

ISL 2022-23, Kerala Blasters vs Chennaiyin FC Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പത്താം റൗണ്ട് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈ എഫ് സി പോരാട്ടം സമനിലയില്‍. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ സമനിലയാണിത്.

Advertisment

സഹല്‍ അബ്ദുള്‍ സമദാണ് (24) ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. ചെന്നൈയിനിന്റെ സമനില ഗോള്‍ വിന്‍സി ബരെറ്റോയുടെ (48) ബൂട്ടില്‍ നിന്നായിരുന്നു. സമനില വഴങ്ങിയെങ്കിലും 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ മഞ്ഞപ്പടയ്ക്കായി.

മത്സരത്തിന്റെ ആദ്യ മിനുറ്റുകളില്‍ ബ്ലാസ്റ്റേഴ്സിന് മുന്‍തൂക്കം ലഭിച്ചിരുന്നു. നായകന്‍ ആഡ്രിയാന്‍ ലൂണയുടെ ഫ്രീ കിക്കും ഇവാന്‍ കാലിയുസ്നിയുടെ ഇടം കാല്‍ ഷോട്ടും ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഗോള്‍ വീണില്ല. എന്നാല്‍ പിന്നീട് കളത്തില്‍ സമ്പൂര്‍ണ ആധിപത്യത്തോടെ കളിക്കുന്ന ചെന്നൈയിനെ ആണ് കണ്ടത്.

പന്ത് കൈവശം വച്ച് കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ ഗോള്‍ നേടാനുള്ള ശ്രമമായിരുന്നു ആതിഥേയരുടെ ഭാഗത്ത് നിന്നുണ്ടായത്. പലതവണ വിജയം കൈവരിച്ച തന്ത്രത്തില്‍ നിന്ന് ഗോള്‍ പിറക്കേണ്ടതായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനുള്ളില്‍ വിന്‍സി ബരറ്റോയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഷോട്ടുതിര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.

Advertisment

21-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഫ്രീ കിക്ക്. ലൂണയെടുത്ത ഫ്രീ കിക്ക് ഒരിക്കല്‍ക്കൂടി ഓണ്‍ ടാര്‍ഗറ്റിലേക്ക് പറന്നിറങ്ങി. ബ്ലാസ്റ്റേഴ്സ് ഗോളിലേക്ക് അടുക്കുന്നുവെന്ന് ഉറപ്പായ നിമിഷം. അധികം വൈകിയില്ല. ഇവാന്‍ കാലിയുസ്നിയുടെ ത്രൂ പാസില്‍ ചെന്നൈയിന്‍ ഗോളി മജുംദറിന് മുകളിലൂടെ ചിപ്പ് ചെയ്ത് സഹലിന്റെ ഫിനിഷ്. സീസണിലെ താരത്തിന്റെ മൂന്നാം ഗോള്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ മടക്കാന്‍ ചെന്നൈയിന് സാധിച്ചു. റഹിം അലിയുടെ ആദ്യ ഷോട്ട് പ്രഭ്‌സുഖൻ ഗില്‍ തട്ടിയകറ്റി. എന്നാല്‍ ബോളിലേക്ക് ഓടിയെത്തിയ വിന്‍സി ബരറ്റോയുടെ ഷോട്ട് തടയാന്‍ ഗില്ലിന്റെ കൈകള്‍ക്കായില്ല. വിന്‍സിയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ വിജയപ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് വലയിലെത്തി.

61-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ നേടാനുള്ള അവസരം സഹലിനെ തേടിയെത്തി. ചെന്നൈയിന്‍ പ്രതിരോധത്തെ ‍ഡ്രിബിള്‍ ചെയ്ത് സഹല്‍ ഷോട്ടിനായി ശ്രമിച്ചെങ്കില്‍ പന്ത് പോസ്റ്റിന് പുറത്തേക്ക്. 76-ാം മിനുറ്റില്‍ സഹലിനേയും കാലിയുസ്നിയേയും വുകുമനോവിച്ച് പിന്‍വലിച്ചു. അപ്പോസ്തലോസ് ജിയാനുവും സൗരവ് മന്‍ഡാലുമാണ് പകരമെത്തിയത്.

81-ാം മിനുറ്റില്‍ എല്‍ ഖയാത്തിയുടെ മനോഹരമായ മുന്നേറ്റം. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ബോക്സിന് പുറത്ത് നില്‍ക്കെ പീറ്റര്‍ സ്ലിസ്കോവിച്ചിന് പാസ് നല്‍കി. എന്നാല്‍ വലതു വിങ്ങിലൂടെ പന്തുമായി കുതിച്ച സ്ലിസ്കോവിച്ചിന്റെ ഷോട്ട് വെറുതെയാകുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്.

ചെന്നൈയിൻ എഫ്‌സി (4-2-3-1)

ദേബ്ജിത് മജുംദർ (ഗോള്‍ കീപ്പര്‍), അജിത് കുമാർ, ഫാലോ ഡയഗ്നെ, ഗുർമുഖ് സിങ്, ആകാശ് സാങ്‌വാൻ, പ്രശാന്ത് കെ, എഡ്വിൻ വാൻസ്‌പോൾ, നാസർ എൽ ഖയാതി, ജൂലിയസ് ഡ്യൂക്കർ, വിൻസി ബാരെറ്റോ, പീറ്റർ സ്ലിസ്‌കോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് (4-2-3-1)

പ്രഭ്‌സുഖൻ ഗിൽ (ഗോള്‍ കീപ്പര്‍), സന്ദീപ് സിങ്, ഹോർമിപാം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, നിഷു കുമാർ, ജീക്‌സൺ സിങ്, ഇവാൻ കലിയൂസ്‌നി, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, രാഹുൽ കെപി, ദിമിത്രിയോസ് ഡയമന്റകോസ്

പ്രിവ്യു

സീസണിന്റെ തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ഇവാന്‍ വുകുമനോവിച്ചിന്റെ മഞ്ഞപ്പട തിരിച്ചുവരവിന്റെ പാതയിലാണ്. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍. അവസാന മത്സരത്തില്‍ ചിരവൈരികളായ ബെംഗളൂരു എഫ് സിയെ 3-2 എന്ന സ്കോറില്‍ തകര്‍ത്തു. സീസണില്‍ വിജയക്കുതിപ്പിലുള്ള ബ്ലാസ്റ്റേഴ്സിനായിരിക്കും ചെന്നൈയിനെതിരായ കളിയില്‍ മേല്‍ക്കൈ.

മറുവശത്ത് മുന്‍ ചാമ്പ്യന്മാരുടെ സീസണിലെ യാത്ര അത്ര ശുഭകരമല്ല. എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ഒഡീഷ എഫ് സി, ഹൈദരാബാദ് എഫ് സി എന്നിവരോട് പരാദയപ്പെട്ടു. നിരവധി താരങ്ങള്‍ പരിക്കിന്റെ പിടിയിലുമാണ്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 7-3 ന് തകര്‍ത്തതിന്റെ ആത്മവിശ്വാസം ടീമിനുണ്ടാകും.

നേര്‍ക്കുനേരുള്ള പോരാട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് മുകളില്‍ നേരിയ ആധിപത്യം നേടാന്‍ ചെന്നൈയിന്‍ സാധിച്ചിട്ടുണ്ട്. 18 മത്സരങ്ങളില്‍ ആറ് വിജയങ്ങള്‍ ചെന്നൈയിന്‍ നേടി. ബ്ലാസ്റ്റേഴ്സ് അഞ്ച് വിജയങ്ങളും സ്വന്തമാക്കി. ഏഴ് മത്സരങ്ങളാണ് സമനിലയില്‍ കലാശിച്ചത്.

ഒന്‍പത് കളിയില്‍ നിന്ന് ആറ് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാമതാണ് മഞ്ഞപ്പട. ഇന്ന് ജയിച്ചാല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും കഴിയും. നാല് വിജയങ്ങളുടെ അടമ്പടിയോടെ 13 പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ പട്ടികയില്‍ ഏഴാമതാണ്. ഇന്ന് ജയിച്ചാലും ബ്ലാസ്റ്റേഴ്സിന്റെ പിന്നില്‍ തന്നെയാകും സ്ഥാനം.

ചെന്നൈയിന്‍ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Chennaiyin FC Match Details

ചെന്നൈയിന്‍ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.

Chennai Kerala Blasters Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: