scorecardresearch

കോഹ്ലിയുടെ ഭക്ഷണക്കൊതിയും കളിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി മുൻ കോച്ച്

ഡൽഹിയിലെ ഇഷ്ടഭക്ഷണങ്ങളുടെ ചേരുവകൾ പോലെ തന്നെ ആകർഷണീയമാണ്, കോഹ്ലിയുടെ ഏകദിനത്തിലെ ഇന്നിംഗ്സിന്റെ ഘടനയുമെന്നും കോച്ച് രാജ് കുമാർ ശർമ്മ പറയുന്നു

ഡൽഹിയിലെ ഇഷ്ടഭക്ഷണങ്ങളുടെ ചേരുവകൾ പോലെ തന്നെ ആകർഷണീയമാണ്, കോഹ്ലിയുടെ ഏകദിനത്തിലെ ഇന്നിംഗ്സിന്റെ ഘടനയുമെന്നും കോച്ച് രാജ് കുമാർ ശർമ്മ പറയുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Virat Kohli | Ind vs NZ | World cup

ലോകകപ്പ് മത്സര ശേഷം വിരാട് കോഹ്ലി ആരാധകരെ അഭിവാദ്യം ചെയ്യുന്നു | ഫൊട്ടോ: X/BCCI

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ ഇഷ്ട ഭക്ഷണങ്ങളെക്കുറിച്ച് മനസ് തുറന്നത് കോഹ്ലിയുടെ പ്രിയപ്പെട്ട ഡൽഹി ക്രിക്കറ്റ് ടീം കോച്ചായ രാജ് കുമാർ ശർമ്മ. കോഹ്ലിയുടെ കുട്ടിക്കാലം മുതൽക്കേ അദ്ദേഹത്തെ പരിശീലിപ്പിച്ചിരുന്നത് രാജ് കുമാറായിരുന്നു. ഒരു ദിവസം ഒരേ രീതിയിലുള്ള ഷോട്ട് മാത്രം കളിപ്പിക്കുന്ന കോച്ചിന്റെ ഈ പരിശീലനക്കളരിയിലാണ് ലോക ക്രിക്കറ്റിലെ ഗോട്ട് എന്നറിയപ്പെടുന്ന കോഹ്ലി വളർന്നു വന്നത്.

Advertisment

55കാരനായ രാജ്കുമാർ ശർമ്മ ദ്രോണാചാര്യ അവാർഡ് ജേതാവും, 2020 മുതൽ രഞ്ജി ട്രോഫിയിൽ ഡൽഹി ടീമിന്റെ കോച്ചുമാണ്. മാൾട്ടയുടെ ദേശീയ കോച്ചായിരുന്നു. മുൻ ഡൽഹി ഫസ്റ്റ് ക്ലാസ് താരമാണ്. ഭക്ഷണപ്രിയനായ കോഹ്ലി തന്റെ വീട്ടിൽ വരുമ്പോഴെല്ലാം നോൺ-വെജ് ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടാറുള്ളതെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രാജ് കുമാർ ഓർത്തെടുക്കുന്നു.

ഡൽഹിയിലെ സ്ട്രീറ്റ് ഫുഡാണ് കോഹ്ലിക്ക് ഏറ്റവും ഇഷ്ടം. എന്നാൽ, എത്ര കഴിച്ചാലും അദ്ദേഹം മികച്ച രീതിയിൽ ശരീരം കാത്തുസൂക്ഷിക്കാറുണ്ട്. അത്തരമൊരു സാഹചര്യം ഓർത്തെടുക്കുകയാണ് മുൻ കോച്ച്. "എന്റെ വീട്ടിൽ വരുമ്പോഴെല്ലാം കോഹ്ലി ബിരിയാണിയും കെബാബുമാണ് മിക്കവാറും കൊണ്ടുവന്നിരുന്നത്. ഇനി ഭക്ഷണം കൊണ്ടുവരുന്നില്ലെങ്കിൽ അവൻ നേരത്തെ വിളിച്ച് പറയും, സാർ എനിക്ക് ചിക്കൻ റോളും മട്ടൻ റോളും വാങ്ങി വച്ചേക്കണേയെന്ന്.

Virat Kohli | kerala | India
വിരാട് കോഹ്ലിയുടെ കുട്ടിക്കാല കോച്ചാണ് രാജ് കുമാർ ശർമ്മ | ഫൊട്ടോ; ട്വിറ്റർ (എക്സ്പ്രസ് ഫയൽ)
Advertisment

ഇക്കൊല്ലമാദ്യം ഡൽഹിയിലെ വീട്ടിൽ വന്നപ്പോൾ അവന്റെ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണമായ ചോളേ ബട്ടൂരെ വയറുനിറയെ കഴിച്ചു. ഭക്ഷണം കഴിച്ച് കഴിഞ്ഞാണ് കോഹ്ലിക്ക് തന്റെ ഫിറ്റ്നസിനെ കുറിച്ച് ഓർമ്മ വന്നത്. ഇതോടെ ഞാനെന്തിനാണ് ഇത്രയധികം ചോളെ ബട്ടൂരെ കഴിച്ചതെന്ന പശ്ചാത്തപവും അവന് തോന്നി. പിന്നീട് കഴിച്ച ഭക്ഷണത്തിന്റെ കലോറിക്ക് അനുസരിച്ച് കഠിനമായ വർക്കൌട്ടും ചെയ്തു. അന്ന് ഇഷ്ടഭക്ഷണം കഴിച്ചതിന്റെ പശ്ചാത്താപത്തോടെ വ്യായാമം ചെയ്യുന്ന കോഹ്ലിയെ വിയർത്ത് കുളിച്ച നിലയിൽ കണ്ടു," മുൻ ഡൽഹി ക്രിക്കറ്റ് ടീം കോച്ച് ഓർത്തെടുത്തു.

"ഡൽഹിയിലെ ഇഷ്ടഭക്ഷണങ്ങളുടെ ചേരുവകൾ പോലെ തന്നെ ആകർഷണീയമാണ്, കോഹ്ലിയുടെ ഏകദിനത്തിലെ ഇന്നിംഗ്സിന്റെ ഘടനയുമെന്നും കോച്ച് രാജ് കുമാർ ശർമ്മ പറയുന്നു. മധ്യ ഓവറുകളിൽ പ്രധാനമായും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് കോഹ്ലി റൺസ് വാരുന്നത്. ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ നേടിയ 95 റൺസിൽ, 51 റണ്ണും വന്നത് വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെയാണ്," കോച്ച് ചൂണ്ടിക്കാട്ടി.

കീവീസ് ബൌളർമാർ ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചപ്പോൾ അതിൽ നിന്നും പുറത്തുവരാനായത് ഈ തന്ത്രപരമായ നീക്കത്തിലൂടെയാണെന്നും അദ്ദേഹം പറയുന്നു. "കോഹ്ലി ഒരു സ്റ്റാർ ബാറ്ററാണ്. തനിക്ക് എന്തെല്ലാം ചെയ്യാനാകുമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. ഓരോ മത്സരത്തിന്റേയും പ്രാധാന്യവും, അന്തരീക്ഷവുമെല്ലാം കോഹ്ലിയെ പ്രചോദിപ്പിക്കാറുണ്ട്. അതിനാൽ അദ്ദേഹം വെല്ലുവിളി ഏറ്റെടുക്കുന്നു.

പാക്കിസ്ഥാനെതിരായ വലിയ മത്സരങ്ങളിൽ അദ്ദേഹം തിളങ്ങുന്നതിന്റെ കാരണം അദ്ദേഹം അത്തരം സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ്. മെൽബണിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഹാരിസ് റൌഫിന്റെ 19ാം ഓവറിൽ കോഹ്ലി രണ്ട് സിക്സറുകൾ പറത്തിയിരുന്നു. ആ രണ്ട് ഷോട്ടുകളും ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഷോട്ടുകളാണെന്ന് ഞാൻ പറയും. അവൻ ബാറ്റ് ചെയ്യുമ്പോൾ ഞാൻ ഒരിക്കലും ടിവിയുടെ മുന്നിൽ നിന്ന് മാറാറില്ല," രാജ് കുമാർ ശർമ്മ പറഞ്ഞുനിർത്തി.

Fitness Cricket Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: