/indian-express-malayalam/media/media_files/uploads/2023/01/Kapil-Dev-FI.jpg)
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങള്‍ സ്വമേധയ വാഹനം ഓടിക്കരുതെന്നും ഡ്രൈവര്‍മാരെ വയ്ക്കണമെന്നും മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. റിഷഭ് പന്തിന്റെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കപിലിന്റെ അഭിപ്രായപ്രകടനം.
“ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനും ശ്രമിക്കണം. പ്രത്യേകിച്ച് പ്രധാന കളിക്കാർ. എന്റെ ആദ്യ കാലങ്ങളില്‍ ഞാൻ മോട്ടോർ ബൈക്ക് ഓടിച്ചിരുന്നതും ഒരു അപകടത്തിൽ പെട്ടതും ഓർക്കുന്നു, തുടർന്ന് എന്റെ സഹോദരൻ എന്നെ മോട്ടോർ ബൈക്ക് ഓടിക്കാൻ അനുവദിച്ചില്ല," അദ്ദേഹം എബിപി ന്യൂസിൽ പറഞ്ഞു.
"കളിക്കാരെപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. അവര്‍ സ്വയം വാഹനമോടിക്കേണ്ട ആവശ്യമില്ല. ഡ്രൈവര്‍മാരെ ജോലിക്ക് വയ്ക്കാന്‍ കഴിവുണ്ടല്ലോ. ഡ്രൈവിങ്ങിനോട് ഒരുപാട് പേര്‍ക്ക് താത്പര്യമുണ്ടെന്ന് എനിക്കറിയാം. പക്ഷ നിങ്ങള്‍ക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുള്ളപ്പോള്‍ സൂക്ഷിക്കേണ്ടതാണ്," കപില്‍ കൂട്ടിച്ചേര്‍ത്തു.
അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കുന്നതിനായാണ് പന്ത് ഒറ്റയ്ക്ക് കാറോടിച്ച് വീട്ടിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം വച്ച് വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. കാർ റോഡിലെ ഡിവൈഡറുകളിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
ആദ്യം റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലുതു കാല്‍മുട്ടിന്റെ ലിഗമന്റില്‍ കീറല്‍ സംഭവിച്ചതായും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിനു പുറമെ പന്തിന്റെ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവിടങ്ങളില്‍ പരിക്കുകളും മുതുകിൽ ഉരച്ചിലുണ്ടായിട്ടുണ്ടെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.