/indian-express-malayalam/media/media_files/uploads/2017/12/bumrah-India-PTI2.jpg)
ലോകകപ്പിൽ അപരാജിയ കുതിപ്പുമായി മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വിൻഡീസിനെതിരായ മത്സരത്തിൽ ജയിച്ചതോടെ സെമിയിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ഇന്ത്യ. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ക്രീസിൽ നിലയുറപ്പിച്ച് ഇന്ത്യയെ അർധസെഞ്ചുറി പ്രകടനത്തിലൂടെ കരകയറ്റിയത് നായകൻ വിരാട് കോഹ്‌ലിയുടെയും മുൻ നായകൻ എം.എസ്.ധോണിയുടെയും പ്രകടനമാണ്.
മറ്റൊരു ക്ലാസ് ഇന്നിങ്സ് പുറത്തെടുത്ത നായകൻ വിരാട് കോഹ്‌ലി 82 പന്തിൽ 72 റൺസാണ് നേടിയത്. എം.എസ്.ധോണിയുടെ സമ്പാദ്യം 61 പന്തിൽ 56 റൺസായിരുന്നു. കൃത്യസമയത്ത് ക്രീസിൽ നിലയുറപ്പിച്ച് ശ്രദ്ധാപൂർവ്വം ബാറ്റ് വീശിയ ഇരുവരും ഇന്ത്യൻ സ്കോറിങ്ങിന്റെ ജീവൻ നിലനിർത്തുകയും 268 എന്ന പൊരുതാവുന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കുകയും ചെയ്തു.
Also Read: ഒരുപാട് മത്സരങ്ങൾ ജയിപ്പിച്ചവനാണ്, ഇതിഹാസമാണ്, ധോണിക്കറിയാം എങ്ങനെ കളിക്കണമെന്ന്; വിരാട് കോഹ്‌ലി
എന്നാൽ ധോണിയുടെ ബാറ്റിങ്ങിനെതിരെ വലിയ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയർന്ന് കേൾക്കുന്നത്. ആരാധകരും മുൻതാരങ്ങളുമെല്ലാം ധോണിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അവസാന ഓവറിലെ 16 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ റണ്‍ റേറ്റ് ഉയര്‍ത്താന്‍ ധോണി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം. ടീം ടോട്ടല്‍ ഉയരാന്‍ തകര്‍ത്തടിക്കേണ്ട സമയമാണ് 45 മുതല്‍ 50 വരെയുള്ള ഓവര്‍. ഇതില്‍ 50-ാം ഓവറില്‍ മാത്രമാണ് ധോണി സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശിയത്. കുറച്ച് കൂടി നേരത്തെ കൂറ്റന്‍ അടികള്‍ക്ക് ശ്രമിക്കേണ്ടതായിരുന്നു എന്നാണ് അവരുടെ പക്ഷം.
എന്നാൽ ഇതിനെല്ലാം മറുപടിയായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് കളിക്കേണ്ടതെന്ന് നന്നായി അറിയുന്ന താരമാണ് ധോണിയെന്നാണ് കോഹ്‌ലിയുടെ പക്ഷം. സ്വഭാവികമായ കഴിവിന് പുറമെ വ്യക്തമായ ഗെയിം പ്ലാനോട് കൂടെ കളിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് ധോണിയെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ധോണിയെ പിന്തുണച്ച് ജസ്പ്രീത് ബുംറ ഉൾപ്പടെയുള്ള താരങ്ങളുടെ പ്രസ്താവന. ടീമിന്റെ എല്ലാ സമ്മർദ്ദങ്ങളും ധോണി ഏറ്റെടുക്കുകയായിരുന്നെന്ന് ബുംറ പറയുന്നു.
Chahal TV : @Jaspritbumrah93 on the @msdhoni effect in Manchester & the ball that almost got him the hat-trick #TeamIndia#WIvIND#CWC19 - by @RajalArora@yuzi_chahal
Full video here https://t.co/xN21vd5LKopic.twitter.com/7ZKsnZufKL— BCCI (@BCCI) June 28, 2019
"ചിലപ്പോൾ ധോണി സാവധാനമാണ് റൺസെടുക്കാറുള്ളത്. ഒരുപാട് സമയം ആവശ്യമായി വരും. അതുപോലുള്ള വിക്കറ്റുകളിൽ കൂടുതൽ സമയമെടുക്കുന്നതിലാണ് കാര്യം. എങ്ങനെയാണ് ധോണി മത്സരത്തെ കണ്ടതെന്ന് നാം കണ്ടതാണ്. ധോണിയൊരാൾ കാരണമാണ് 268 എന്ന മികച്ച സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്," ബുംറ പറഞ്ഞു.
അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഗുണം ചെയ്ത സാഹചര്യങ്ങളിൽ ഒന്നായിരുന്നു വിൻഡീസിനെതിരായ പോരാട്ടമെന്നും ടീമിന്റെ എല്ലാ സമ്മർദങ്ങളും ധോണി ഏറ്റെടുക്കുകയായിരുന്നെന്നും ബുംറ പറഞ്ഞു. തങ്ങളെപോലുള്ള താരങ്ങൾ ധോണിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ബുംറ അഭിപ്രായപ്പെട്ടു. ധോണിയുടെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ് ആ വിക്കറ്റിൽ ഇന്ത്യക്ക് 270ന് അടുത്ത് റൺസ് കണ്ടെത്താൻ സാധിച്ചതെന്നും ബുംറ പറഞ്ഞു.
വിൻഡീസിനെതിരെയും ശ്രദ്ധാപൂർവ്വം ബാറ്റ് വീശിയ ധോണി ആദ്യ 40 പന്തുകളിൽ നിന്ന് 20 റൺസാണ് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച ധോണി ഇന്ത്യയെ 268ൽ എത്തിച്ചു. ഓഷേൻ തോമസ് എറിഞ്ഞ 50-ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പടെ 16 റൺസാണ് ധോണി അടിച്ചെടുത്തത്.
വിൻഡീസിനെ 125 റൺസിന് തോൽപ്പിച്ച ഇന്ത്യ ലോകകപ്പ് സെമിയും ഏകദേശം ഉറപ്പിച്ചു. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുർന്ന വിൻഡീസ് പോരാട്ടം 143 റൺസിൽ അവസാനിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരാനിറങ്ങി വിൻഡീസിനെ അതിലും ചെറിയ സ്കോറിലൊതുക്കിയ ഇന്ത്യൻ ബോളിങ് നിരയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ സ്ഥാനമുറപ്പിക്കാം.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുൽദീപ് യാദവിനും ഹാർദിക് പാണ്ഡ്യയ്ക്കുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ. നിർണായക ഘട്ടത്തിൽ അർധസെഞ്ചുറി പ്രകടനം പുറത്തെടുത്ത നായകൻ കോഹ്‌ലിയാണ് കളിയിലെ താരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.