/indian-express-malayalam/media/media_files/8uJdsGBKfd1F8L0vRUJi.jpg)
ഫൊട്ടോ- ടീം സി ആർ സെവൻ എക്സ്
യൂറോ കപ്പില്‍ സെമി ഫൈനൽ ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോര്‍ച്ചുഗലും കിലിയൻ എംബാപ്പയുടെ ഫ്രാൻസും നേർക്കുനേരിറങ്ങുന്നു. ശനിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം പന്ത്രണ്ടരയ്ക്കാണ് യൂറോയിലെ കരുത്തൻമാരുടെ പോരാട്ടം. യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ, തലമുറകളുടെ പോരാട്ടത്തിൽ മൈതാനത്തിന് ഇരുവശത്തുമായി 25 കാരനായ എംബാപ്പെയും 39 കാരനായ റൊണാൾഡോയും ആയിരിക്കും ഹൈലൈറ്റ്.
ഫ്രാൻസ് സെൽഫ് ഗോളിൽ ബെൽജിയത്തിനോട് രക്ഷപ്പെട്ടപ്പോൾ സ്ലോവേനിയയോട് ഷൂട്ടൗട്ടിൽ രക്ഷപ്പെട്ടാണ് പോർച്ചുഗലിന്‍റെ ക്വാർട്ടർ പ്രവേശനം. സ്ലൊവേനിയക്കെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മത്സരത്തിനിടെ ലഭിച്ച പെനല്‍റ്റി കിക്ക് പാഴാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ കിക്കെടുത്ത റൊണാള്‍ഡോ ലക്ഷ്യം കണ്ടു. റോണോയ്ക്കൊപ്പം ബ്രൂണോ ഫെർണാണ്ഡസും ബെർണാഡോ സിൽവയുമടക്കമുള്ള മുൻനിര താരങ്ങൾ ഉണ്ടെങ്കിലും ഫിനിഷിംഗിൽ അമ്പേ പരാജയമാകുന്നുവെന്നതും വിമർശനമാണ്. പെപ്പേയുടെ പ്രതിരോധ കോട്ടയാണ് ടീമിന്‍റെ മുതൽക്കൂട്ട്.
ഫ്രാൻസിലേക്കെത്തിയാൽ കിലിയന്‍ എംബാപ്പെക്ക് ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടാനായത്. ടൂർണമെന്‍റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ മുൻ ചാംപ്യന്മാർക്കായില്ല. ഇതുവരെ മികച്ചൊരു ഗോൾ പോലും നേടിയില്ല. എതിർ ടീമിന്‍റെ സെല്‍ഫ് ഗോളുകളാണ് ഫ്രാൻസിനെ തുണച്ചത്. മൂക്കിന് പരിക്കറ്റേ എംബപ്പെയടക്കമുള്ള പ്രധാന താരങ്ങൾ നിറം മങ്ങിയതും ടോപ്പ് സെലിബ്രറ്റികളുടെ മാറ്റ് കുറയ്ക്കുന്നു.
ഇരു വമ്പൻമാരും ഇന്ന് പോരിനിറങ്ങുമ്പോൾ യൂറോയുടെ ക്വാർട്ടർ ഫൈനലിനെ പ്രവചനാതീതമാക്കുമെന്നാണ് ഫുട്ബോൾ ആരാധകരാകെ വിലയിരുത്തുന്നത്. രണ്ടിലാര് വീണാലും ഒരു സൂപ്പർ താരം യൂറോയിൽ നിന്നും നാട്ടിലേക്ക് വണ്ടി കയറുമെന്നുറപ്പ്. അത് അവസാന യൂറോ കളിക്കുന്ന സി ആർ സെവനാണോ ആതോ എംബാപ്പെയാണോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.