/indian-express-malayalam/media/media_files/uploads/2020/08/ipl-trophy-indian-premier-league.jpg)
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസറായി ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ വിവോ തിരിച്ചെത്തി. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ ബിസിസിഐയും വിവോയും തമ്മിലുള്ള സ്പോൺസർഷിപ്പ് കരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കമ്പനിയും ബിസിസിഐയും കൂടിയാലോചന നടത്തിയ ശേഷമാണ് കഴിഞ്ഞ വർഷം ആ സാഹചര്യത്തിൽ സ്പോൺസർഷിപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് വിവോ അധികൃതർ പറഞ്ഞു.
“സാഹചര്യം മുഴുവനും ഇപ്പോൾ മെച്ചപ്പെട്ടതായി മാറിയിരിക്കുന്നു, മൊത്തത്തിൽ സാഹചര്യങ്ങൾ മികച്ചതാണ്. ഐപിഎൽ ടൈറ്റിൽ സ്പോൺസറായി വിവോ തിരിച്ചെത്തിയത് ഉചിതമാണെന്ന് ഞാൻ കരുതുന്നു… ഞങ്ങളുടെ പഴയ കരാർ അതേപടി തന്നെയാണ്, കൂടാതെ കരാറിൽ ഞങ്ങൾക്ക് മുമ്പുണ്ടായിരുന്ന എല്ലാ നിബന്ധനകളും ഞങ്ങൾ തുടരുന്നു, ” വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയരക്ടർ നിപുൺ മരിയ പറഞ്ഞു.
ഈ വർഷത്തെ ഐപിഎൽ ഏപ്രിൽ 9 മുതൽ മെയ് 30 വരെ ആറ് വേദികളിലായാണ് നടക്കുക. മുംബൈ, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത. അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. പ്ലേ ഓഫ് മത്സരങ്ങളും മെയ് 30 ന് നടക്കുന്ന ഫൈനലും അഹമ്മദാബാദിലാണ്.
ഇന്ത്യ-ചൈന അതിർത്തി സംഘർഷം കാരണം വിവോയും ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് കരാർ കഴിഞ്ഞ സീസണിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. 2018 മുതൽ 2022 വരെ അഞ്ച് വർഷത്തേക്ക് പ്രതിവർഷം 440 കോടി രൂപയാണ് കരാർ തുക. 2,190 കോടി രൂപയ്ക്കാണ് അഞ്ചുവർഷത്തേക്ക് വിവോ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം നേടിയത്. ഒരു വർഷം കരാർ നിർത്തിവച്ച സാഹചര്യത്തിൽ 2023 വരെ വിവോ ടൈറ്റിൽ സ്പോൺസറായിരിക്കും.
2020 ഐപിഎല്ലിൽ ഡ്രീം 11 ആയിരുന്നു ടൈറ്റിൽ സ്പോൺസർ. 222 കോടി രൂപയ്ക്കായിരുന്നു ഡ്രീം 11 ഈ അവകാശം നേടിയത്. കോവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് യുഎഇയിലായിരുന്നു ഐപിഎൽ 2020 മത്സരങ്ങൾ.
ഇന്ത്യൻ വിപണിയിൽ ഷവോമി, സാംസങ് തുടങ്ങിയവരുമായി മത്സരിക്കുന്ന ബ്രാൻഡാണ് വിവോ. പ്രീമിയം ഉപകരണങ്ങൾ കൂടുതലായി അവതരിപ്പിക്കുമെന്നും 5 ജി പോലുള്ള പുതിയ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിവോ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ നാല് പാദങ്ങളിൽ മൂന്നെണ്ണത്തിലും ഓഫ്ലൈൻ വിൽപനയിൽ വിവോ ബ്രാൻഡുകൾക്കാണ് കൂടുതൽ വിപണി പങ്കാളിത്തമെന്ന് നിപുൺ മരിയ പറഞ്ഞു. ഗവേഷണ സ്ഥാപനമായ ജിഎഫ്‌കെയുടെ ഡാറ്റയെ ഉദ്ധരിച്ചാണ് മരിയ ഇക്കാര്യം പറഞ്ഞത്. ജിഎഫ്‌കെ റിപ്പോർട്ട് അനുസരിച്ച്, വിവോ 27 ശതമാനം വിപണി വിഹിതം കൈവശം വച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 10 ശതമാനം വാർഷിക വളർച്ച കൈവരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
70,000 ത്തിലധികം ഔട്ട്‌ലെറ്റുകളിൽ കമ്പനിയുടെ സാന്നിധ്യമുണ്ടെന്നും ഭൂമിപരിധിയിൽ ബ്രാൻഡ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും നിപുൺ മരിയ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us