/indian-express-malayalam/media/media_files/2024/12/20/rxToOrQNHSYhv9Fuf1y4.jpg)
ഇന്ത്യ സെമിയിലെത്തിയാൽ റിസർവ് ഡേയില്ല
ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനേയും ന്യൂസിലൻഡിനേയുമാണ് ഇന്ത്യ നേരിടേണ്ടത് എന്ന വ്യക്തമായതോടെ അപകടം പതിയിരിക്കുന്നതുണ്ടോ എന്ന ആശങ്കയിലാണ് ആരാധകർ. 2021ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം കാണാതെയുള്ള പുറത്താകൽ ആണ് ആരാധകരുടെ മനസിലേക്ക് വരുന്നത്. 2021 ട്വന്റി20 ലോകകപ്പിന്റെ അതേ വേദി, അതേ എതിരാളി. വീണ്ടും അതുപോലൊരു ദുരന്തം ആവർത്തിക്കുമോ എന്ന ആശങ്ക ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ട്.
ഗ്രൂപ്പ് എയിൽ പാക്കിസ്ഥാനും ന്യൂസിലൻഡിനും ബംഗ്ലാദേശിനും ഒപ്പമാണ് ഇന്ത്യ. ഫെബ്രുവരി 20ന് ബംഗ്ലാദേശിന് എതിരെയാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് പാക്കിസ്ഥാനേയും മാർച്ച് രണ്ടിന് ന്യൂസസിലൻഡിനേയും ഇന്ത്യ നേരിടും. എന്നാൽ എന്തുകൊണ്ടാണ് രണ്ട് സെമി ഫൈനലുകളിൽ ഒന്നിന് മാത്രം റിസർവ് ഡേ അനുവദിച്ചത് എന്ന ചോദ്യം ശക്തമാണ്. ഇന്ത്യൻ മുൻ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്രയും ഇത് ചോദ്യം ചെയ്ത് എത്തുന്നു.
യുഎഇ ആണ് വേദി എന്നത് കൊണ്ട് പാക്കിസ്ഥാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ഇതിന് മുൻപ് ദുബായിൽ ഐസിസി ടൂർണമെന്റ് വന്നപ്പോൾ ഇന്ത്യയുടെ ഹൃദയം തകർന്നതും ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അത് ട്വന്റി20യായിരുന്നു. ചാംപ്യൻസ് ട്രോഫി ഏകദിന ഫോർമാറ്റാണ്. ബുമ്രയും കോഹ്ലിയും രോഹിത്തും ഏകദിന ഫോർമാറ്റിൽ മികവ് കാണിച്ചാൽ പാക്കിസ്ഥാനും ന്യൂസിലൻഡും ഉയർത്തുന്ന ഭീഷണി ഇന്ത്യക്ക് മറികടക്കാൻ സാധിക്കും.
2021 ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് തോൽക്കുകയായിരുന്നു ഇന്ത്യ. പിന്നാലെ ന്യൂസിലൻഡിനോടും ഇന്ത്യ തോറ്റു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ബി മരണ ഗ്രൂപ്പാവും എന്നും ആകാശ് ചോപ്ര പറയുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാന് ഒപ്പമുള്ളത്. രണ്ട് ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതമാണ് സെമിയിലേക്ക് എത്തുക. പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യക്ക് താത്പര്യമില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സര വേദി യുഎഇ ആയത്. മാർച്ച് ഒൻപതിനാണ് ഫൈനൽ.
ഇന്ത്യ ഗ്രൂപ്പ് എയിൽ നിന്ന് ജയിച്ച് സെമിയിലെത്തുകയാണ് എങ്കിൽ മാർച്ച് നാലിനായിരിക്കും സെമി ഫൈനൽ. എന്നാൽ ഈ സെമിക്ക് റിസർവ് ഡേ നൽകിയിട്ടില്ല. മറിച്ച് മാർച്ച് അഞ്ചിന് നടക്കുന്ന സെമി ഫൈനലിന് റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. ഒരു സെമി ഫൈനലിന് റിസർവ് ഡേ അനുവദിക്കുകയും മറ്റൊന്നിന് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിന് പിന്നിലെ കാരണം തേടുകയാണ് ആകാധകർ ഇപ്പോൾ. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിനും റിസർവ് ഡേ അനുവദിച്ചിരുന്നില്ല. ഇവിടെ കളി ആരംഭിക്കാൻ വൈകിയെങ്കിലും 68 റൺസിന്റെ ജയത്തിലേക്ക് എത്താൻ ഇന്ത്യക്കായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.