scorecardresearch

ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ

മാരക്കാനയിൽ നടന്ന ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഗ്രൌണ്ടിൽ അരങ്ങേറിയത് അത്യന്തം നാടകീയമായ സംഭവങ്ങളാണ്. ഫാൻസ് ഏറ്റുമുട്ടിയതോടെ മത്സരം അരമണിക്കൂറോളം വൈകി.

മാരക്കാനയിൽ നടന്ന ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഗ്രൌണ്ടിൽ അരങ്ങേറിയത് അത്യന്തം നാടകീയമായ സംഭവങ്ങളാണ്. ഫാൻസ് ഏറ്റുമുട്ടിയതോടെ മത്സരം അരമണിക്കൂറോളം വൈകി.

author-image
Sports Desk
New Update
Argentina | Brasil | Lionel Messi

ഫൊട്ടോ: എക്സ്/ Abel

ബ്രസീലിലെ മാരക്കാനയിൽ നടന്ന ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഗ്രൌണ്ടിൽ അരങ്ങേറിയത് അത്യന്തം നാടകീയമായ സംഭവങ്ങളാണ്. ഇന്ന് രാവിലെ ഇന്ത്യൻ സമയം ഏഴു മണിക്കാണ് ലോകകപ്പ് യോഗ്യതാ മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, മത്സരത്തിന് മുന്നോടിയായി ഗ്യാലറിയിൽ വച്ച് ബ്രസീൽ-അർജന്റീന ഫാൻസ് തമ്മിൽ സംഘം തിരിഞ്ഞ് ഏറ്റുമുട്ടിയത് മത്സരം അരമണിക്കൂറോളം വൈകുന്നതിന് കാരണമായി.

Advertisment

ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ഗ്രൌണ്ടിൽ ഉണ്ടായിരിക്കെയാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നത്. കയ്യാങ്കളിക്ക് പിന്നാലെ പൊലിസ് ആരാധകർക്ക് നേരെ ലാത്തിച്ചാർജ്ജ് തുടങ്ങിയതിന് പിന്നാലെയാണ് അർജന്റീന ആരാധകരുടെ രക്ഷയ്ക്ക് മെസ്സി എത്തിയത്. ആരാധകരോട് ശാന്തരാകാൻ ആവശ്യപ്പെട്ട് ഗ്യാലറിയുടെ സമീപത്തേക്ക് വന്ന മെസ്സിയും അർജന്റീന ടീമും സംഘർഷത്തിൽ നിന്ന് പിന്മാറാൻ അഭ്യർത്ഥിച്ചു.

സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് അർജന്റീന ആരാധകർക്ക് നേരെയാണ് ലാത്തിച്ചാർജ്ജ് നടത്തിയതെന്ന് ആരോപിച്ച് ഒരു വിഭാഗം കാണികൾ പൊലിസിനെതിരെയും തിരിഞ്ഞു. പൊലിസിനെതിരെ കസേരകൾ ഉൾപ്പെടെ എടുത്തെറിയുന്ന സ്ഥിതിയുണ്ടായി. ഇതിന് പിന്നാലെയാണ് ഫാൻസിന്റെ സുരക്ഷയ്ക്ക് വേണ്ടി അർജന്റീന ഫുട്ബോൾ താരങ്ങൾ തന്നെ കളത്തിലിറങ്ങിയത്. സംഘർഷത്തിന് പിന്നാലെ ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങിയ ഇരു ടീമുകളും അര മണിക്കൂറിന് ശേഷമാണ് കളത്തിലേക്ക് തിരിച്ചെത്തിയത്.

Advertisment

അതേസമയം, ചിരവൈരികളുടെ പോരാട്ടത്തിൽ ഒരു ഗോളിന്റെ വ്യത്യാസത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന മുന്നേറി. 63ാം മിനിറ്റിൽ നിക്കൊളാസ് ഒട്ടോമെൻഡി നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളിന്റെ കരുത്തിലാണ് നീലപ്പടയുടെ ജയം. ജിയോവാനി ലോ സെൽസോ എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു അർജന്റൈൻ ഡിഫൻഡറുടെ വിജയഗോൾ പിറന്നത്.

തുടർന്ന് ഗോൾ മടക്കാൻ ബ്രസീൽ താരങ്ങൾ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അർജന്റീനൻ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല. 82ാം മിനിറ്റിൽ ബ്രസീൽ മിഡ് ഫീൽഡർ ചുവപ്പു കാർഡ് കണ്ട് പുറത്തായത് മഞ്ഞപ്പടയ്ക്ക് ഇരട്ട ആഘാതമായി. അർജന്റീനൻ താരം റോഡ്രിഗോ ഡീ പോളിന്റെ മുഖത്തടിച്ചതിനാണ് ബ്രസീലിയൻ താരം കാർഡ് വാങ്ങിയത്. 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ബ്രസീൽ ഹോം ഗ്രൌണ്ടിൽ വച്ച് ലോകകപ്പ് യോഗ്യതാ മത്സരം തോൽക്കുന്നത് ഇതാദ്യമായാണ്.  ജയത്തോടെ 15 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീനയുള്ളത്. 8 പോയിന്റ് മാത്രമുള്ള ബ്രസീൽ ആറാം സ്ഥാനത്താണ്. വിജയവഴിയിൽ തിരിച്ചെത്താതെ ബ്രസീലിന് ഇനി രക്ഷയില്ലെന്ന സ്ഥിതിയാണ്. ആറാം സ്ഥാനത്തിന് താഴേക്ക് പോയാൽ 2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടാൻ ബ്രസീലിന് സാധിക്കാതെ വരും.

Read More Sports Stories Here

Lionel Messi brasil vs argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: