/indian-express-malayalam/media/media_files/uploads/2021/05/australian-cricketer-cummins-on-twenty-20-wc-in-india-494821-FI.jpg)
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയാകുന്നതില്‍ പ്രതികരണവുമായി ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ്. കോവിഡ് വ്യാപനത്തിന്റെ നടുവില്‍ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ല എന്ന് താരം പറഞ്ഞു. യുഎഇലേക്ക് ടൂര്‍ണമെന്റ് മാറ്റുന്നത് ഉചിതമായ തീരുമാനം ആയിരിക്കുമെന്നും കമ്മിന്‍സ് വ്യക്തമാക്കി.
താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റി വക്കേണ്ടി വന്നതോടെയാണ് ഐസിസി ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്തുന്നതില്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. ടൂര്‍ണമെന്റ് നടക്കാനിരിക്കുന്ന സമയത്ത് മൂന്നാം തരംഗത്തിന്റെ സാധ്യതയും നിലനില്‍ക്കുന്നു.
"കോവിഡ് സാഹചര്യം തുടരുകയാണെങ്കില്‍ ഇവിടം സുരക്ഷിതമല്ല. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരം ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കേണ്ടത്," എയ്ജ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കമ്മിന്‍സ് പറഞ്ഞു. ക്രിക്കറ്റ അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും താരം ആവശ്യപ്പെട്ടു.
Also Read : ഐപിഎൽ മാറ്റിവച്ചിട്ടും റാഞ്ചിക്ക് പോകാതെ ധോണി, കാരണം ഇതാണ്
യുഎഇയില്‍ നടത്തിയ ഐപിഎല്ലിനെ പുകഴ്ത്താനും ഓസിസ് ബൗളര്‍ മറന്നില്ല. "യുഎഇയില്‍ നടന്ന ഐപിഎല്‍ ഗംഭീരമായിരുന്നു. മികച്ച രീതിയിലാണ് ടൂര്‍ണമെന്റ് നടന്നത്. പലരും ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ നമുക്ക് വ്യക്തമാണ് രണ്ട് സീസണുകളെക്കുറിച്ചും," കമ്മിന്‍സ് പറഞ്ഞു.
കൊല്‍ക്കത്ത ടീമിലെ മാനസികാവസ്ഥയെക്കുറിച്ചും കമ്മിന്‍സ് വിശദീകരിച്ചു. പല ഇന്ത്യന്‍ താരങ്ങളുടേയും കുടുബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചിരുന്നു. അവര്‍ എപ്പോളും ശുഭാപ്തി വിശ്വാസം നിലനിര്‍ത്തിയിരുന്നു. വളരെ സങ്കടകരമായ അവസ്ഥയിലൂടെയാണ് താരങ്ങള്‍ കടന്ന് പോയിരുന്നത്. ഞങ്ങള്‍ അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.
കോവിഡ് സാഹചര്യം ഗുരുതരമായപ്പോള്‍ ഐപിഎല്‍ നടത്തുന്നതിലെ വിമര്‍ശനത്തിനോടും താരം പ്രതികരിച്ചു. "ജനങ്ങളുടെ ഇടയില്‍ നിന്ന് മികച്ച അഭിപ്രായമാണ് ഉണ്ടായത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ തുടരുന്ന സാഹചര്യത്തില്‍ നാല് മണിക്കൂറത്തെ ഐപിഎല്‍ ആശ്വാസം നല്‍കിയെന്ന് പലരും പറഞ്ഞു." കമ്മിന്‍സ് 50,000 യുഎസ് ഡോളര്‍ കോവിഡ് പ്രതിരോധ നടപടികള്‍ക്കായി സംഭാവന നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.