/indian-express-malayalam/media/media_files/M1KxglsDNkRybZTqiIgD.jpg)
India Sports Roundup 2024: വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ എന്ന വിശേഷണത്തിന് താൻ എന്തുകൊണ്ട് അർഹനാണെന്ന് ഈ വർഷം തെളിയിച്ചു. നീണ്ടു നിന്ന ദുർദശകൾക്കു ശേഷം കോഹ്ലി ഈ വർഷം 6 സെഞ്ചുറികൾ നേടി തന്റെ പ്രതാപകാലത്തിലേക്കു തിരികെയെത്തി. അതോടൊപ്പം ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും കോഹ്ലി മറികടന്നു. ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ, മുംബൈയിൽ ടെണ്ടുൽക്കറുടെ മുൻപിൽ വച്ച് തന്റെ അൻപതാം സെഞ്ചുറി നേട്ടം കോഹ്ലി കൈവരിച്ചു.
എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരും ആവേശഭരിതരായ ആരാധകരും 2023ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, അവർ ആ ദിവസത്തെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. നവംബർ 19ന്, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം 90,000-ത്തിലധികം വരുന്ന കാണികളുടെ മുന്നിൽ ഓസ്‌ട്രേലിയയോട് ഫൈനലിൽ പതറിപോയ ദിവസം. നേരത്തെ, ജൂണിൽ, ഇംഗ്ലണ്ടിൽ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഇതേ എതിരാളികൾ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
വർഷത്തിൽ രണ്ട് ഐസിസി ഫൈനൽ തിരിച്ചടികൾ ഉണ്ടായെങ്കിലും, ടെസ്റ്റ്, ഏകദിനം, ടി20 (ഡിസംബർ 27 വരെ) എന്നീ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യയ്ക്ക് സന്തോഷിക്കാൻ ധാരാളം കാരണങ്ങളുണ്ട്. അവർ ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തുക മാത്രമല്ല, ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസ് (ടി20 ഫോർമാറ്റ്) പുരുഷ, വനിതാ വിഭാഗങ്ങളിൽ സ്വർണം നേടി.
ഇന്ത്യൻ വനിതകൾ ടെസ്റ്റ് ചരിത്രം സൃഷ്ടിച്ചു
2023 ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അവിസ്മരണീയമായ വർഷമായിരുന്നു. അവർ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും സ്വന്തം തട്ടകത്തിൽ ടെസ്റ്റിൽ പരാജയപ്പെടുത്തി. ആദ്യം, ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് മത്സരത്തിൽ, ആതിഥേയർ സന്ദർശകരെ 347 റൺസിന് തകർത്തു, ഇത് വനിതാ ക്രിക്കറ്റിലെ അഞ്ച് ദിവസത്തെ ഫോർമാറ്റിലെ റെക്കോർഡ് മാർജിനാണ്. സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിനെതിരെ അവരുടെ ആദ്യ ടെസ്റ്റ് വിജയം കൂടിയാണിത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏക ടെസ്റ്റിൽ എട്ട് വിക്കറ്റിന് ഇന്ത്യൻ വനിതകൾ വിജയിച്ചു. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവരുടെ ആദ്യ ജയമാണിത്.
വല നിറച്ചു ഛേത്രിയും കൂട്ടരും
മാർച്ചിൽ കളത്തിലിറങ്ങിയ ഇന്ത്യൻ ഫുട്ബോൾ ടീം മ്യാൻമറിനെയും കിർഗിസ്ഥാനെയും തോൽപ്പിച്ച് തോൽവിയറിയാതെ ത്രിരാഷ്ട്ര പരമ്പര നേടി. പിന്നീട് ഭുവനേശ്വറിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ മംഗോളിയക്കും വാനുവാട്ടുവിനും ലെബനനുമെതിരെ ഇന്ത്യ വിജയങ്ങളോടെ ചാമ്പ്യന്മാരായി.
തുടർന്ന് നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ ആയിരുന്നു ആദ്യം എതിരാളികൾ. സുനിൽ ഛേത്രി അവിസ്മരണീയമായ വിജയം ഉറപ്പിച്ചുകൊണ്ട് ഹാട്രിക്ക് നേടിയപ്പോൾ, നേപ്പാളിനെതിരായ വിജയവും ക്ഷണിക്കപ്പെട്ട കുവൈറ്റിനെതിരായ സമനിലയും ഇന്ത്യയ്ക്ക് സെമിയിൽ സ്ഥാനം ഉറപ്പിച്ചു. ലെബനനെ സെമിയിലും കുവൈറ്റിനെ ഫൈനലിലും പെനാൽറ്റി ഷൂട്ടൌട്ടിൽ പരാജയപ്പെടുത്തി ഇന്ത്യ ഒൻപതാം തവണ സാഫ് ചാംപ്യൻഷിപ് വിജയിച്ച് റെക്കോർഡിട്ടു.
ഹോക്കിയിലും വിജയ പരമ്പര
ജപ്പാനെ ഏഷ്യൻ ഗെയിംസ് ഫൈനലിൽ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം 2024 പാരീസ് ഒളിംപിക്സിലേക്ക് പ്രവേശനം നേടി. പുരുഷ ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തി ഈ വർഷം നേട്ടങ്ങളുടേതാക്കി മാറ്റി. വനിതാ ടീം ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ സ്വന്തമാക്കുകയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാകുകയും. അവരും ജപ്പാനെയാണ് രണ്ട് നേട്ടങ്ങൾക്കും പരാജയപ്പെടുത്തിയത്. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡലുകളുടെ റെക്കോർഡ് നേട്ടത്തോടെ, 2023 ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യമായി മെഡൽ വേട്ടയിൽ മൂന്നക്കം കടന്നു.
ഇന്ത്യൻ അത്‌ലറ്റിക്സിലെ അതികായൻ: നീരജ് ചോപ്ര
2022 ഒറിഗോണിൽ വെള്ളി കൊണ്ട് തൃപ്തിപ്പെട്ട, ടോക്കിയോ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര 2023 ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടാനുള്ള തന്റെ ആഗ്രഹം പൂർത്തീകരിച്ചു. ചാമ്പ്യൻഷിപ്പിന്റെ 19 പതിപ്പുകളിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ചോപ്ര മാറി. പാക് താരം അർഷാദ് നദീം ചോപ്രയുടെ 88.17 മീറ്ററിൽ നിന്ന് 35 സെന്റീമീറ്റർ കുറഞ്ഞ ഏറുമായി വെള്ളി മെഡൽ നേടി. കിഷോർ ജെനയും ഡിപി മനുവും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങൾ നേടി. ഒരു ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ആദ്യ ആറിൽ മൂന്ന് അത്‌ലറ്റുകൾ എന്ന ചരിത്ര നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായി.
ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ മാത്രമല്ല, 4x400 മീറ്റർ റിലേയിലും ഇന്ത്യൻ താരങ്ങൾ മികവ് കാണിച്ചു . മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന ഇന്ത്യൻ റിലേ ടീം, യുഎസ്എ, ജമൈക്ക, ഗ്രേറ്റ് ബ്രിട്ടൻ തുടങ്ങിയ പവർ ഹൗസുകൾ ചരിത്രപരമായി ആധിപത്യം പുലർത്തുന്ന ഒരു ഇവന്റിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തി.
ഇന്ത്യൻ റിലേ ടീം ഹീറ്റ്‌സിൽ 2:59.05 എന്ന ഏഷ്യൻ റെക്കോർഡോടെ ലോക റെക്കോർഡ് ഉടമകളായ യുഎസ്എയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തി. നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടപ്പെടുകയും ഫൈനലിൽ അഞ്ചാം സ്ഥാനം നേടുകയും ചെയ്തിട്ടും, ഇന്ത്യൻ ടീമിന്റെ പ്രകടനം ശ്രദ്ധ ആകർഷിച്ചു. ഇതേ ടീം പിന്നീട് ഏഷ്യൻ ഗെയിംസിലും സ്വർണം നേടി.
തന്റെ ഏഷ്യൻ ഗെയിംസ് കിരീടം സംരക്ഷിക്കാനുള്ള നാലാം ശ്രമത്തിൽ ചോപ്ര തന്റെ സീസണിലെ ഏറ്റവും മികച്ച 88.88 മീറ്റർ പ്രകടനം കാഴ്ചവച്ചു. നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണം നേടിയപ്പോൾ, അദ്ദേഹത്തിന്റെ നാട്ടുകാരനായ കിഷോർ ജെന രണ്ടാമതെത്തി.
അവിനാഷ് സാബ്ലെ, പരുൾ ചൗധരി, അന്നു റാണി എന്നിവർ സ്വർണം നേടി. പുരുഷന്മാരുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഏഷ്യൻ ഗെയിംസ് റെക്കോഡാണ് സാബിൾ സ്ഥാപിച്ചത്. വനിതകളുടെ 5,000 മീറ്റർ ഓട്ടത്തിൽ പരുൾ ചൗധരി ഏറ്റവും ശ്രദ്ധേയമായ ഫിനിഷുകളിലൊന്നിൽ വിജയിച്ചു. വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിലും (വെള്ളി) 5,000 മീറ്ററിലും ഒരു വനിത മെഡൽ നേടുന്നത് ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇതാദ്യമാണ്. സീസണിൽ ഭൂരിഭാഗവും ഫോമിനായി പാടുപെട്ടെങ്കിലും വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണി സ്വർണം കരസ്ഥമാക്കി.
അമ്പെയ്‌ത്തിലും ഇന്ത്യ മുൻകാല നേട്ടങ്ങൾ മറികടന്നു. ഇന്ത്യൻ അമ്പെയ്ത്ത് താരങ്ങൾ നേടിയ ഒമ്പത് മെഡലുകളിൽ അഞ്ച് സ്വർണവും ഉൾപ്പെടുന്നു. കഴിഞ്ഞ 18 ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ 10 മെഡലുകൾ മാത്രമാണ് ഇന്ത്യ നേടിയത്. ഇന്ത്യയിലെ അമ്പെയ്ത്ത് ചരിത്രത്തിൽ ആദ്യമായി, സീനിയർ ലോക ചാമ്പ്യൻഷിപ്പുകൾ മുതൽ ഏഷ്യാ കപ്പ് വരെയുള്ള 16 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് രാജ്യം 107 മെഡലുകൾ നേടി.
ഒളിമ്പ്യൻ ഐശ്വരി പ്രതാപ് സിംഗ് തോമറിന്റെ നേതൃത്വത്തിലുള്ള ഷൂട്ടർമാർ ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണം ഉൾപ്പെടെ 22 മെഡലുകൾ നേടി. ഏഴ് സ്വർണത്തിൽ നാലെണ്ണം ലോക റെക്കോർഡുകളോടെയാണ് ഇന്ത്യ കരസ്ഥമാക്കിയത്.
ബാഡ്മിന്റണിൽ ഇന്ത്യൻ ദ്വയം ചരിത്രം സൃഷ്ടിക്കുന്നു
ഈ ഒക്ടോബറിൽ ബാഡ്മിന്റൺ റാങ്കിംഗിൽ ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ഡബിൾസ് ജോഡിയായി സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ഷെട്ടിയും രങ്കിറെഡ്ഡിയും ഈ വർഷം മൂന്ന് BWF കിരീടങ്ങൾ നേടി. ഇന്ത്യൻ ജോഡി ഏഷ്യൻ ഗെയിംസിലും ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിലും ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 2023 ലെ ദേശീയ കായിക അവാർഡിൽ ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌ന പുരസ്‌കാരം ലഭിക്കുന്നതിന് സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ചെസ്സ് ലോകം പ്രഗ്നാനന്ദ എന്ന കൗമാരക്കാരനെ വാഴ്ത്തുന്നു
ഇന്ത്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദ, വെറും 18 വയസ്സുള്ളപ്പോൾ, ഫിഡെ ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി, ലോക നമ്പർ 2 ഹിക്കാരു നകാമുറയെയും ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെയും പരാജയപ്പെടുത്തി. ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് ശേഷം ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. നാല് തവണ ലോക ചാമ്പ്യനും നോർവീജിയൻ ഗ്രാൻഡ് മാസ്റ്ററുമായ മാഗ്നസ് കാൾസണെതിരായ ഫൈനലിൽ പ്രഗ്നാനന്ദ പരാജയപ്പെട്ടെങ്കിലും, 2024ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇടം നേടി.
22 കാരിയായ വൈശാലി രമേഷ്ബാബു ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാൻഡ് മാസ്റ്ററായി. ഈ നേട്ടത്തോടെ, വൈശാലിയും അവളുടെ ഇളയ സഹോദരൻ പ്രഗ്നാനന്ദയും ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ സഹോദരന്മാരായി.
ക്രിക്കറ്റ് ഒളിംപിക്സിൽ
മുംബൈയിലെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ചരിത്രപരമായ സെഷൻ ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ഇന്ത്യ സെഷന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ സമ്മേളനമായിരുന്നു മുംബൈയിൽ നടന്നത്, 1983ൽ ഡൽഹിക്ക് ശേഷം. ലോസ് ആഞ്ചലസ് 2028 ഗെയിംസിനുള്ള ഒളിമ്പിക് പ്രോഗ്രാമിൽ ട്വന്റി20 ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് ശക്തി പകരും.
Read Other Year Ender Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.