/indian-express-malayalam/media/media_files/uploads/2019/08/shailaja-noushad.jpg)
പെരുന്നാള്‍ കച്ചവടത്തിന് കൊണ്ടുവന്ന വസ്ത്രങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാംപിലേക്ക് നല്‍കിയ ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദിന് കൈയ്യടിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നൗഷാദ് പറഞ്ഞ വാക്കുകള്‍ പങ്കുവച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലൂടെയാണ് ശൈലജ ടീച്ചര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ടീച്ചര്‍ ഏവര്‍ക്കും പെരുന്നാള്‍ ആശംസകളും നേര്‍ന്നു.
മാലിപ്പുറം സ്വദേശി നൗഷാദ് ഒറ്റ രാത്രികൊണ്ടാണ് മലയാളികളുടെ ഹീറോ ആയി മാറിയത്. വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു.
Read More: ഇത് നഷ്ടമൊന്നും ആവൂല: ക്യാമ്പിലുള്ളവർക്കായി കട കാലിയാക്കി ഹൃദയം തൊട്ട് നൗഷാദ്
കടയിലെത്തിയ സംഘത്തെ ഞെട്ടിച്ച് പുതിയ വസ്ത്രങ്ങളെല്ലാം വാരി പല ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....' എന്ന് പറഞ്ഞ് നൗഷാദ് വീണ്ടും ചാക്കുകള്‍ നിറച്ചു. ഇത് രാജേഷ് ശര്‍മ്മ വീഡിയോയില്‍ പകര്‍ത്തി. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടതില്ലെന്ന തരത്തില്‍ ഒരു വിഭാഗം പ്രചരണം നടത്തുമ്പോഴാണ് നൗഷാദിനെ പോലെയുള്ളവര്‍ കനിവിന്റെ മുഖമായി മാറുന്നത്. കരുണ്യത്തിന്റെ അംശം ഇനിയും നാട്ടില്‍ അവശേഷിക്കുന്നുണ്ടെന്ന് തെളിയിക്കുകയാണ് നൗഷാദ്.
ഗായിക സൈനോര ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന കൈ കോർത്ത് കണ്ണൂർ എന്ന കൂട്ടായ്മയിലേക്ക് സാധനങ്ങൾ എത്തിച്ച് നൽകിയ കുട്ടിക്കൂട്ടവും സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിയിരുന്നു. 'നിങ്ങൾ ഏട്ന്നാ' എന്ന ചോദ്യത്തിന് 'പള്ളീന്റെ ആട്ന്നാ' എന്ന ആ കുഞ്ഞുങ്ങളുടെ മറുപടി എല്ലാവരുടേയും ഹൃദയം തൊടുന്നതായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.