/indian-express-malayalam/media/media_files/uploads/2019/12/Thrissur-Protest.jpg)
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് അലയടിക്കുമ്പോള്‍ വ്യത്യസ്ത രീതിയില്‍ പ്രതിഷേധം നടത്തി തൃശൂരിലെ വിദ്യാര്‍ഥികള്‍. പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്. 'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നല്ലെ ഇന്ത്യ' എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്.
വിദ്യാര്‍ഥികളില്‍ ഒരാള്‍ ഈ പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൃശൂരില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിരവധി വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
Read Also: നിങ്ങളുടെ വസ്‌തുക്കളെല്ലാം ലേലം ചെയ്യും; പ്രതിഷേധക്കാര്‍ക്ക് യോഗിയുടെ താക്കീത്
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ സുരേഷ് ഗോപി പറഞ്ഞ ഡയലോഗിനെ ട്രോളിയാണ് വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞിരുന്നു; ‘ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഈ തൃശൂര് ഞാനിങ്ങ് എടുക്കുവാ..’ എന്നാൽ, വാശിയേറിയ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തോറ്റു. വോട്ടു വിഹിതം വർധിപ്പിച്ചെങ്കിലും തൃശൂരിൽ മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി.
രാജ്യ തലസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് റോസാപ്പൂ നൽകി യുവജനത നടത്തിയ പ്രതിഷേധവും നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ നിന്നിരുന്ന പൊലീസുകാര്‍ക്ക് യുവജനങ്ങൾ റോസാപ്പൂ നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി നിന്നാണ് യുവജനങ്ങൾ മാതൃകയായത്. കൈകളില്‍ ചുവന്ന റോസാപ്പൂ പിടിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയാണ് പ്രതിഷേധക്കാർ.
Read Also: റോസാപ്പൂ വിപ്ലവം; രാജ്യതലസ്ഥാനത്ത് വേറിട്ട പ്രതിഷേധം, വീഡിയോ
“ഡല്‍ഹി പൊലീസ് ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ, ഞങ്ങളോട് സംസാരിക്കൂ” എന്ന മുദ്രാവാക്യങ്ങളുമായാണ് യുവാക്കള്‍ റോസാപ്പൂ നീട്ടുന്നത്. കൈകളില്‍ റോസാപ്പൂക്കളുമായി പ്രതിഷേധക്കാര്‍ നടന്നുപോകുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സമാധാനത്തിനുള്ള സൂചനയെന്നോണമാണ് റോസാപ്പൂക്കള്‍ കയ്യിലേന്തിയുള്ള യുവജനങ്ങളുടെ പ്രതിഷേധം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.