/indian-express-malayalam/media/media_files/uploads/2020/01/manushya-shrimkhala-1.jpg)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ തീർത്ത മനുഷ്യ മഹാശൃംഖലയെ മനോഹരമാക്കിയത് ചില വ്യത്യസ്ത കാഴ്ചകൾ കൂടിയായിരുന്നു. ഇന്ത്യയ്ക്കായി കേരളത്തിന്റെ തെരുവോരങ്ങളിൽ പതിനായിരങ്ങൾ കൈകോർത്തപ്പോൾ കല്യാണപ്പന്തലിൽ നിന്നും മഹാശൃംഖലയിലേക്കെത്തിയ വധൂരവരന്മാരും അഭിമാന കാഴ്ചയായി.
ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഇത്രയധികം പേർ ഒരേസമയം ഭരണഘടന വായിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്. ശൃംഖലയുടെ ആദ്യകണ്ണി കാസർകോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ എം.എ.ബേബിയും അണിചേര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ കിള്ളിപ്പാലത്ത് കണ്ണിചേര്‍ന്നു. പ്രതിജ്ഞയ്‌ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേര്‍ന്നു.
3.30-ന് കാസർകോട് നിന്ന് റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി. സ്ത്രീകളുടെ വന്‍ പങ്കാളിത്തവും ശ്രദ്ധേയമായി.
Read More: കൈകോർത്ത് കേരളം; ഇടതുപക്ഷത്തിന്റെ മനുഷ്യ മഹാ ശൃംഖലയിൽ പതിനായിരങ്ങൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. ഡിസംബർ 31 ന് കേരള നിയമസഭയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യ പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തിരുന്നില്ല. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു. കേരളം കൊണ്ടുവന്ന പ്രമേയത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.